വത്തിക്കാൻ: “മതാന്തര, സാംസ്കാരിക സംവാദം ഐച്ഛികമല്ല, മറിച്ച് നമ്മുടെ കാലഘട്ടത്തിന്റെ ഒരു സുപ്രധാന ആവശ്യകതയാണ്” എന്നത് എടുത്തു പറഞ്ഞുകൊണ്ട്, സിറിയയിലെ ഹോംസ് അതിരൂപത മെത്രാപ്പോലീത്തയായ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ്, വത്തിക്കാനിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു.
2015-ൽ ഐ എസ് ഭീകരർ തട്ടിക്കൊണ്ടുപോയി, വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിച്ച് പീഡിപ്പിച്ചു, ഘട്ടംഘട്ടമായി വധശിക്ഷയ്ക്ക് പോലും വിധേയനാക്കിയെങ്കിലും ക്രിസ്തുവിനെ നിഷേധിക്കാതെ അഞ്ച് മാസത്തെ തടവിൽ കഴിഞ്ഞ അദ്ദേഹം തുടർന്ന്, ഹോംസ് അതിരൂപതയുടെ ആർച്ചുബിഷപ്പായി അഭിഷിക്തനായി.
തുടർന്ന് അനുരഞ്ജനത്തിന്റെ വക്താവായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തികൂടിയാണ് അദ്ദേഹം.വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ചിന്തകളെയും പൈതൃകത്തെയും കുറിച്ചുള്ള ഗ്രാഹ്യത്തെയും സഭാ ജീവിതത്തിൽ അദ്ദേഹത്തിന്റെ സ്വാധീനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ അവാർഡ് സ്ഥാപിച്ചത്.
ജാക്വസ് മൗറാദിന്റെ ജീവിതകാലത്തെ സേവനം, വിശ്വാസത്തിന്റെ സാക്ഷ്യം, ക്രിസ്തീയ സ്നേഹം, മതാന്തര സംഭാഷണം, സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം എന്നിവയെ മാനിച്ച് ഞങ്ങൾ അദ്ദേഹത്തെ ആദരിക്കുന്നുവെന്നു, ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റും അവാർഡ് കമ്മിറ്റി ചെയർമാനുമായ കർദ്ദിനാൾ കുർട്ട് കോഹ് ചടങ്ങിൽ പറഞ്ഞു.
“സിറിയയിലെ സഭ അതിന്റെ എല്ലാ ഘടനകളിലും നടത്തുന്ന ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾക്കുള്ള കത്തോലിക്കാ സഭയുടെ അംഗീകാരമാണ് ഈ അവാർഡ് എന്ന് മറുപടി പ്രസംഗത്തിൽ ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.