വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ കൊല്ലപ്പെട്ട യുവജന ഇൻഫ്ലുവൻസറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാർലി കിർക്കിന് രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ച് അമേരിക്ക.
അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായി കുരിശ് പതിച്ചുള്ള മെഡലാണ് ചാർലി കിർക്കിനു പരമോന്നത ബഹുമതിയായി നൽകിയത്. ചാർലിയുടെ 32-ാം ജന്മദിനമായ കഴിഞ്ഞ 14ന് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽനിന്ന് ചാർലിയുടെ ഭാര്യ എറിക്ക കിർക്ക് പുരസ്കാരം ഏറ്റുവാങ്ങി.
എല്ലാ വർഷവും ഒക്ടോബർ 14ന് ചാർലി കിർക്കിൻ്റെ ദേശീയ അനുസ്മരണദിനമായി ആചരിക്കുമെന്ന് ചടങ്ങിൽ ട്രംപ് പ്രഖ്യാപിച്ചു. ചാർലി കിർക്ക് സത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയാണ് രക്തസാക്ഷിയായതെന്നു പറഞ്ഞ ട്രംപ്, രാജ്യത്തെ യുവജനങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ മഹത് വ്യക്തിത്വത്തിന് ഉടമയാണെന്നും പറഞ്ഞു.
കഴിഞ്ഞമാസം പത്തിനാണ് യൂട്ടാവാലി സർവകലാശാലയിൽ നടന്ന സംവാദത്തിനിടെ 31കാരനായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചത്. പൊതുവേദികളില്‍ ക്രിസ്തു വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളും ഉയര്‍ത്തിപിടിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രദ്ധ നേടിയിരിന്നു. ക്രിസ്തു വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വേണ്ടി പോരാടിയ ചാർലിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്നു അമേരിക്കയിലെ ക്രൈസ്തവര്‍ ഇതുവരെ മുക്തി നേടിയിട്ടില്ല.