ന്യൂയോർക്ക്: ആഗോള പ്രസിദ്ധമായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തത് അയ്യായിരത്തോളം വിശ്വാസികൾ. ഇക്കഴിഞ്ഞ ഒക്ടോബർ 14 ചൊവ്വാഴ്ചയാണ് നാപ്പ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആറാമത് വാർഷിക ദിവ്യകാരുണ്യ പ്രദിക്ഷണം ന്യൂയോർക്ക് സിറ്റിയിൽ നടന്നത്.
സെന്റ് പാട്രിക്സ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ആരാധനയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേരത്തെ തന്നെ ആയിരകണക്കിന് വിശ്വാസികൾ ഒരുമിച്ചുകൂടിയിരിന്നു. മംഗോളിയ മുഴുവൻ ഉൾക്കൊള്ളുന്ന മിഷൻ അധികാരപരിധിയായ ഉലാൻബാതറിലെ അപ്പസ്തോലിക് പ്രിഫെക്റ്റായ കർദ്ദിനാൾ ജോർജിയോ മാരെങ്കോ സന്ദേശം നൽകി.
ഈ രാജ്യത്തിലോ, ഗ്രഹത്തിലോ, പ്രപഞ്ചത്തിലോ വിശുദ്ധ കുർബാനയുടെ മൂല്യത്തെ മറികടക്കാൻ ഒന്നിന്നും കഴിയില്ലായെന്നും നമുക്ക് ജീവൻ നൽകാൻ കഴിയുന്ന മറ്റൊന്നില്ലായെന്നും കർദ്ദിനാൾ പറഞ്ഞു. “ദി ചോസൺ” എന്ന ടിവി പരമ്പരയിൽ യേശുവിനെ അവതരിപ്പിച്ച നടൻ ജോനാഥൻ റൂമിയും സന്ദേശം നൽകിയിരിന്നു. “വിശുദ്ധ കുർബാന സ്വർഗ്ഗത്തിലേക്കുള്ള പാതയാണ്” എന്ന വിശുദ്ധ കാർളോ അക്യുട്ടിസിന്റെ വാക്കുകൾ പരാമർശിച്ചുകൊണ്ടാണ് റൂമി സന്ദേശം ആരംഭിച്ചത്.
ചുറ്റുമുള്ള ലോകത്തിന് മുന്നിൽ യേശുവാകാൻ ടിവിയിൽ അവതരിപ്പിക്കേണ്ടതില്ലായെന്നും വിശുദ്ധ കാർളോയെപ്പോലെ ദിവ്യകാരുണ്യത്തെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ നമുക്ക് ഇത് ചെയ്യാൻ കഴിയുമെന്നും റൂമി വിശ്വാസികളെ ഓർമ്മിപ്പിച്ചു.
നോർ ഈസ്റ്റർ പ്രദേശത്ത് നിന്നു ആരംഭിച്ച പ്രദിക്ഷണം പ്രതികൂലമായ കാലാവസ്ഥയെ വകവെയ്ക്കാതെ സ്തുതി ആരാധന ഗീതങ്ങളോടെ നീങ്ങി. വൈകുന്നേരം 5 മണിക്കു തിരക്കേറിയ സമയത്താണ് ടൈംസ് സ്ക്വയറിൽ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് സമാപനമായത്. ന്യൂയോർക്കിലെ കർദ്ദിനാൾ തിമോത്തി ഡോളനാണ് സമാപന ആശീർവാദം നൽകിയത്.