വത്തിക്കാൻ : നിലവിലുള്ള സംഘർഷാവസ്ഥകൾ മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മിൽ ഇല്ലാതാക്കരുതെന്ന് പാപ്പാ.
“വിശുദ്ധ പത്രോസിൻറെ ചത്വരം” എന്ന അർത്ഥം വരുന്ന “പ്യാത്സ സാൻ പീയെത്രോ” മാസികയുടെ സെപ്റ്റംബർ ലക്കത്തിൽ വൈദ്യശാസ്ത്രവിദ്യാർത്ഥിനിയായ വെറോണിക്കയുടെ അഭിമുഖത്തിൽ ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ലിയൊ പതിനാലാമൻ പാപ്പാ പ്രത്യാശയെ മുറുകെപിടിക്കാൻ പ്രചോദനം നൽകിയത് .
യുദ്ധവും നാശങ്ങളും പ്രത്യേകിച്ച്, നിരപരാധികളുടെ മരണങ്ങളുമൊക്കെ സമാധാന ജീവിതം ഏതാണ് അസാദ്ധ്യമാണെന്ന പ്രതീതിയുളവാക്കുമ്പോൾ ഭാവി എന്താണ്? മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചു പ്രത്യാശപുലർത്താനാകുമോ? മെച്ചപ്പെട്ടൊരു ലോകത്തിൻറെ നിർമ്മതിക്ക് ഞങ്ങൾക്ക് എന്തു ചെയ്യാനാകും? എന്നീ ചോദ്യങ്ങളാണ് വെറോനിക്ക പാപ്പായോട് ഉന്നയിച്ചത്.
ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നത് സത്യമാണെന്നും. തിന്മ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി തോന്നുന്നുവെന്നും യുദ്ധങ്ങൾ കൂടുതൽ കൂടുതൽ നിരപരാധികളെ ഇരകളാക്കുന്നുവെന്നും എന്നാൽ ഇവയൊന്നും മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും പാപ്പാ പറയുന്നു.
നമ്മൾ നല്ലവരാണെങ്കിൽ കാലം നല്ലതായിഭവിക്കും എന്ന് പാപ്പാ വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പ്രചോദനം പകരുന്നു. ഇത് സംഭവിക്കണമെങ്കിൽ, നാം കർത്താവായ യേശുവിൽ നമ്മുടെ പ്രത്യാശ അർപ്പിക്കണമെന്നും നമ്മെയും നമുക്കു ചുറ്റുമുള്ള സമൂഹത്തെയും മെച്ചപ്പെടുത്താനുള്ള ശക്തി അവൻ നമുക്കു നൽകുമെന്നും അങ്ങനെ നമ്മൾ ജീവിക്കുന്ന സമയം ശരിക്കും നല്ലതായിത്തീരുമെന്നും പാപ്പാ പറയുന്നു. യേശുവുമായുള്ള സൗഹൃദം വളർത്തിയെടുക്കാൻ റോമിലെ തോർ വെർഗാത്തയിൽ വച്ച് യുവജനത്തിനേകിയ ക്ഷണം പാപ്പാ ആവർത്തിക്കുകയും ചെയ്യുന്നു.