ടെൽ അവീവ്: ഗാസ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ നടത്തുന്ന കരയുദ്ധത്തിൽ ഗാസവാസികൾ നേരിടുന്നത് കടുത്ത ആക്രമണങ്ങൾ. ‘ഗിദയോൻ ചാരിയറ്റ്സ് 2’ എന്ന പേരിൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധത്തിൽ രാവിലെ മുതൽ ഇതുവരെ 89 പേരാണ് കൊല്ലപ്പെട്ടത്. മെഡിറ്ററേനിയൻ കടൽതീരത്തോട് ചേർന്ന് കിടക്കുന്ന ഗാസയുടെ ഭൂപടം മാറ്റിയെഴുതുന്ന തരത്തിലായിരിക്കും കരയുദ്ധമെന്നാണ് ഇസ്രയേൽ സേന നൽകുന്ന സൂചന.
ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിപാർക്കുന്ന ഗാസയിൽ രാത്രിയിലും ഇസ്രയേൽ കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ജീവൻ രക്ഷിക്കാൻ ജനങ്ങൾ വടക്കൻ ഗാസയിൽനിന്നും കൂട്ട പലായനം ചെയ്യുകയാണ്.
അൽ മവാസിയിലേക്കുളള അൽറാഷിദ് എന്ന തീര ദേശ റോഡ് മാത്രമാണ് പലായനം ചെയ്യുന്നതിന് ഇസ്രായേൽ അനുവദിച്ചിരിക്കുന്നത്. ജനങ്ങളോട് ഗാസയിൽനിന്നും ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.
ഗാസ മുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഉച്ചയോട് കൂടി കരയാക്രമണം കൂടി ആരംഭിച്ചതോടെ ചോരക്കളമായി മാറിയിരിക്കുകയാണ് ഗാസ നഗരം.
അല്‍ ദറാജ്, അല്‍ നസർതുടങ്ങി പല മേഖലകളിലും കനത്ത ആക്രമണം ഉണ്ടായി. ബോംബാക്രമണത്തിൽ പല പാർപ്പിട സമുച്ചയങ്ങളും തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു.