പട്ന: ബിഹാറിൽ ജനാധികാരത്തിന്റെ പുതുവെട്ടം പകർന്ന് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര ഇന്ന് പട്നയിൽ സമാപിക്കും. ഇൻഡ്യ സഖ്യത്തിന്റെ മഹാശക്തിപ്രകടനമായി സമാപന ചടങ്ങ് മാറും.
പത്ത് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ . രാവിലെ 11ന് പട്നയിലെ ഗാന്ധി മൈതാനിയിൽ നിന്നും അംബേദ്കർ പാർക്കിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര ആരംഭിക്കും. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി ഇൻഡ്യ സഖ്യകക്ഷികളിലെ പ്രധാന നേതാക്കൾ അണിനിരക്കും .
ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നും ആരംഭിച്ച വോട്ട് അധികാർ യാത്ര, ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോയി 1300 ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് പട്നയിൽ സമാപിക്കുന്നത് .ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവരും വേദിയിലെ സാന്നിധ്യമായി. ലാലു പ്രസാദിനെ ആശ്ലേഷിച്ചാണ് നേതാക്കൾ സ്വീകരിച്ചത്. യാത്രയിൽ പ്രിയങ്കാ ഗാന്ധി എംപി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ രാഹുലിനെ പിന്തുണയ്ക്കാനെത്തി .
ഈ വർഷം അവസാനമാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്ര ഇൻഡ്യാ സഖ്യത്തിന് തെരഞ്ഞെടുപ്പിൽ ശക്തിപകരുമെന്നാണ് വിലയിരുത്തൽ.