കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമാതീതമായ വർദ്ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളിൽ കെസിബിസി അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഢിൽ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാർഢ്യം ഒരിക്കൽകൂടി പ്രഖ്യാപിക്കുന്നു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരിൽ എടുക്കപ്പെട്ട കേസ് നിലനില്ക്കുന്നത് ഭീതിദമാണ്. പ്രസ്തുത കേസ് പിൻവലിച്ച് അവർക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂർണമായും പുനഃസ്ഥാപിച്ചു നല്കണം. ഈ പ്രതിസന്ധിയിൽ കേരളസഭയുടെയും, ക്രൈസ്തവസമൂഹത്തിന്റെയും, സന്മനസ്സുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു.
സാർവത്രിക സഭയിൽ നടന്നുകൊണ്ടിരിക്കുന്ന ‘പ്രത്യാശയുടെ ജൂബിലി’ കേരളസഭാതലത്തിൽ 2025 ഡിസംബർ 13-ന് ശനിയാഴ്ച മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് വിപുലമായി ആചരിക്കുവാൻ തീരുമാനിച്ചു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തികവും വിവേചനാപരമായി ഗവൺമെന്റ് അഡീഷണൽ സെക്രട്ടറി 31/7/2025 ൽ പുറപ്പെടുവിച്ച ഓർഡറിൽ കെസിബിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി നിയമാനുസൃതമായി ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടിട്ടുണ്ടെങ്കിൽ മറ്റു നിയമനങ്ങൾക്കു അംഗീകാരം നല്കണമെന്നും അവ ക്രമവത്ക്കരിച്ചു നല്കണമെന്നും എൻ.എസ്.എസ്. നുള്ള വിധിയിൽ ബ. സുപ്രീം കോടതി തീർപ്പു കല്പിക്കുകയും അതേ തുടർന്ന് അനുകൂലമായ ഉത്തരവ് ബ. സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എൻ.എസ്.എസ്. കേസിൽ സുപ്രീം കോടതി നല്കിയ വിധിന്യായത്തിൽതന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ വിധിന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു.
സമാനവിഷയത്തിൽ കെസിബിസി കമ്മീഷൻ ഫോർ എഡ്യുക്കേഷനുവേണ്ടി കൺസോർഷ്യം ഓഫ് കാത്തലിക് മാനേജ്മെന്റ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും എൻ.എസ്.എസ്. നുള്ള വിധിയും അതിനനുസൃതമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തിൽ കാത്തലിക് മാനേജ്മെന്റുകളുടെ അപേക്ഷ പരിഗണിക്കുമെന്ന അനുകൂലവിധി നേടുകയും ചെയ്തു. എന്നാൽ ഈ വിധിന്യായം നടപ്പാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എൻ.എസ്.എസ്. നുമാത്രം ബാധകമാണെന്നും മറ്റു മാനേജ്മെന്റുകളിൽ ഇത് നടപ്പാക്കണമെങ്കിൽ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ്.
എൻ.എസ്.എസ്. നു ലഭിച്ച അനുകൂലവിധി മറ്റു സമുദായങ്ങളിൽപ്പെട്ടവർക്കും സമാന സാഹചര്യങ്ങളിൽ ബാധകമാണെന്ന് ബ. സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാൽ കാത്തലിക് മാനേജ്മെന്റുകളുടെ കേസിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണ്. സർക്കാരിന്റെ നിഷേധാത്മകമായ നിലപാടുമൂലം ഇതിനകം നിയമിതരായ ആയിരക്കണക്കിന് ജീവനക്കാർക്കു സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാക്കുകമാത്രമല്ല, വ്യക്തിപരവും കുടുംബപരവും സാമൂദായികപരവുമായ അസ്വസ്ഥതകൾക്കു കൂടി കാരണമാകുന്നുണ്ട് എന്നും കെസിബിസി വിലയിരുത്തി.
വയനാട് – വിലങ്ങാട് പ്രകൃതി ദുരന്തപുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിർമാണം വേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വീടുകൾ പൂർത്തിയായി കഴിഞ്ഞു. 2025 ഡിസംബറോടുകൂടി മുഴുവൻ വീടുകളും പൂർത്തിയാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സമ്മേളിച്ച കെസിബിസി യോഗം മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ചചെയ്തു. തുടർന്ന് മെത്രാന്മാർ വാർഷികധ്യാനത്തിൽ പ്രവേശിച്ചു.