തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാലുദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .തെക്കൻ തമിഴ്നാടിനും മന്നാർ കടലിടുക്കിനും മുകളിലായി രൂപപ്പെട്ടചക്രവാതച്ചുഴിയുടെ ഫലമാണിത് .
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച വടക്കൻ ജില്ലകളിലാണ് തിവ്രമഴ സാധ്യത. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട,ആ ലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
അതിരപ്പിള്ളി പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രി നാലുമണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്ത സാഹചര്യത്തിലാണ് തീരുമാനം. മലക്കപ്പാറ റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.