റായ്പുർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തതോടെ മോചനം വൈകുന്നു. ബിലാസ്പുരിലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തത്. ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ശനിയാഴ്ചത്തേയ്ക്ക് കോടതി മാറ്റി. നേരത്തെ കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് ഛത്തീസ്ഗഡ് സർക്കാരിന്റെ നീക്കം. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽനിന്നുള്ള എംപിമാരോട് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഈ ഉറപ്പുകളെല്ലാം പാഴ് വാക്കായി.
കഴിഞ്ഞ ആഴ്ചയാണ് ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരു ആദിവാസി ആൺകുട്ടിയുമുണ്ടായിരുന്നു. കത്തോലിക്ക കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ.
മാതാപിതാക്കൾ എഴുതി നൽകിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശമില്ലാതിരുന്ന പെൺകുട്ടികളെ ടിടിഇ തടഞ്ഞു. കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് ചോദ്യം ചെയ്യലിനിടെ പെൺകുട്ടികൾ പറഞ്ഞെങ്കിലും തീവ്രഹിന്ദുത്വവാദികളായ ബജ്രംഗ്ദൾ പ്രവർത്തകർ പ്രശ്നമുണ്ടാക്കുകയായിരിന്നു. തങ്ങൾ ക്രൈസ്തവരാണെന്നു പെൺകുട്ടികൾ അറിയിച്ചെങ്കിലും ഇവരെ ബലമായി ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് തീവ്ര ഹിന്ദുത്വവാദികളുടെ സമ്മർദ്ധത്തെ തുടർന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീതി നിഷേധത്തിനായി തീവ്രഹിന്ദുത്വവാദികളും ഭരണകൂടവും നടത്തുന്ന ഗൂഢ അജണ്ടയ്ക്കെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.