വത്തിക്കാന്‍ സിറ്റി: വൃദ്ധജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണെന്നും വാർദ്ധക്യം പ്രാര്‍ത്ഥിക്കാനുള്ള അവസരമാണെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ജൂലൈ ഇരുപത്തിയൊന്നാം തീയതി, മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തോട് അനുബന്ധിച്ചുള്ള സാന്ത മാർത്ത വൃദ്ധ മന്ദിരത്തിൽ ലെയോ പതിനാലാമൻ പാപ്പ സന്ദർശനം നടത്തി സന്ദേശം നല്‍കുകയായിരിന്നു.
വൃദ്ധരായവരുടെ പ്രാർത്ഥനകൾ നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വളരെ വലുതാണെന്ന് പറഞ്ഞ പാപ്പ, അവരുടെ പ്രാർത്ഥനകൾക്ക് നന്ദി അർപ്പിച്ചു. നമ്മിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നത് യേശുവാണെന്നും പ്രായവ്യത്യാസമില്ലാതെ അവിടുന്നു നമ്മുടെ അതിഥിയായി കടന്നുവരുന്നുവെന്നും, അവിടുത്തെ സാക്ഷികളാകുക എന്നതാണ് നമ്മുടെ വിളിയെന്നും പാപ്പ ഓർമ്മപ്പെടുത്തി. പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ഈ സാക്ഷിയായി തുടരണമെന്ന ആശംസയോടെയുമാണ് ലെയോ പാപ്പ വാക്കുകള്‍ ഉപസംഹരിച്ചത്.
നേരത്തെ ഭവനത്തിന്റെ ചുമതലയുള്ള സന്യാസിനികൾ പാപ്പയെ സ്വാഗതം ചെയ്തു. തുടർന്ന് പാപ്പ ചെറിയ ചാപ്പലിൽ അല്പസമയം പ്രാർത്ഥനയിൽ ചിലവഴിച്ചു. എണ്‍പതിനും നൂറ്റിയൊന്നിനും ഇടയിൽ പ്രായമുള്ള ഏകദേശം 20 വൃദ്ധരായ അമ്മമാരാണ് അന്തേവാസികളായി ഭവനത്തിൽ ഉള്ളത്.
റോമൻ കാലത്തുള്ള ഡോമീഷ്യ ൻ ചക്രവർത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാർ വേനൽക്കാലവസതിയായി ഉപയോഗിക്കുന്ന കാസിൽ ഗണ്ടോൾഫോ. ഇതിനോട് ചേര്‍ന്നാണ് വൃദ്ധ മന്ദിരം. ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും ലെയോ പാപ്പ ഈ കൊട്ടാരത്തിലായിരിക്കും ചെലവഴിക്കുക.