വത്തിക്കാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലിയൊ പതിനാലാമൻ പാപ്പായെ ഫോണിൽ വിളിച്ചു സംസാരിച്ചു.
ജൂലൈ 17-ന് വ്യാഴാഴ്ച ഗാസയിലെ തിരുക്കുടുബ ഇടവകദേവാലയത്തിനു നേർക്ക് ഇസ്രായേലി സേന നടത്തിയ ആക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നെതന്യാഹു പാപ്പായെ ഫോണിൽ വിളിച്ചതെന്ന് വത്തിക്കാൻ വാർത്താവിതരണ കാര്യാലയം വെളിപ്പെടുത്തി.
ഇസ്രായേൽ സേന ദേവാലയത്തിനു നേർക്കു നടത്തിയ ആക്രമണത്തിൽ മൂന്നുപേർ മരണമടയുകയും ഏതാനും പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചർച്ചകൾക്ക് നവവീര്യം പകരാനും വെടിനിറുത്തലിലെത്തിച്ചേരാനും യുദ്ധം അവസാനിപ്പിക്കാനും പാപ്പാ ഈ ടെലെഫോൺസംഭാഷണവേളയിൽ അഭ്യർത്ഥിച്ചു. ഗാസയിലെ അരക്ഷിതമായ മാനവികാവസ്ഥയെക്കുറിച്ചുള്ള ആശങ്ക പാപ്പാ ആവർത്തിച്ചു രേഖപ്പെടുത്തി . കുട്ടികളും വയോജനങ്ങളും രോഗികളുമാണ് ഈ ദുരന്തത്തിൽ കടുത്തവില നല്‍കേണ്ടിവരുന്നതെന്ന് പാപ്പാ പറഞ്ഞു. ആരാധനാലയങ്ങളും സർവ്വോപരി, പലസ്തീനിലെയും ഇസ്രായേലിലെയും വിശ്വാസികളെയും സകല ജനങ്ങളെയും സംരക്ഷിക്കേണ്ടതിൻറെ അടിയന്തിര പ്രാധാന്യം പാപ്പാ ആവർത്തിച്ചു ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഗാസയിലെ തിരുക്കുടുംബ കത്തോലിക്കാ ഇടവക ദേവാലയത്തിനു നേർക്കുണ്ടായ ആക്രമണത്തിലും ഏതാനും പേർക്ക് ജീവഹാനി സംഭവിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതിലുമുള്ള തൻറെ വേദന പാപ്പാ നേരത്തെ സാമൂഹ്യമാദ്ധ്യമായ “എക്സി”ലൂടെ അറിയിച്ചിരുന്നു.
ഗാസയിലെ ദേവാലയം ആക്രമിക്കപ്പെട്ട സംഭവത്തെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ഡൊണാഡ് ട്രംപും യൂറോപ്യൻ നാടുകളും അപലപിച്ചിരുന്നു. ഈ ആക്രമണത്തിൽ പള്ളി വികാരി ഗബ്രിയേൽ റൊനമേല്ലിക്കും പരിക്കേറ്റിരുന്നു