കൊച്ചി: കൊച്ചി നഗരത്തിൻ്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാം, ഇനി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസിൽ സഞ്ചരിച്ചുകൊണ്ട് . സഞ്ചാരികൾക്കായി ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിക്കാൻ തയ്യാറായതായി ഗതാഗത വകുപ്പ് അറിയിച്ചു.
വിദേശ സഞ്ചാരികളെ അടക്കം ഏറെ ആകർഷിക്കുന്ന കൊച്ചി നഗരത്തിലെ രാത്രി യാത്രയ്ക്കുള്ള അവസരമാണ് കെഎസ്ആർടിസി ക്രമീകരിക്കുന്നത്.
മുൻകൂട്ടി ബുക്ക് ചെയ്താൽ ജന്മദിനം, വിവാഹ വാർഷികം, തുടങ്ങിയ വിവിധ ആഘോഷങ്ങൾ നഗരക്കാഴ്ചയുടെ പശ്ചാത്തലത്തിൽ നടത്തുന്നതിനുള്ള അവസരവും ഓപ്പൺ ഡബിൾ ഡെക്കർ ബസ്സിനുണ്ട് .
രണ്ടാം നിലയുടെ മേൽക്കൂര ഒഴിവാക്കി സഞ്ചാരികൾക്ക് കായൽ കാറ്റേറ്റ് നഗര കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് ബസ് തയ്യാറാക്കിയിട്ടുള്ളത് . വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വോക്ക് വേയിൽ സഞ്ചാരികൾക്ക് കായൽ തീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.
കോപ്റ്റ് അവന്യൂ വോക്ക് വേയിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിയും. തുടർന്ന് തേവര വഴി മറൈൻഡ്രൈവ്, ഹൈക്കോടതി, മൂന്ന് ഗോശ്രീ പാലങ്ങൾ കയറി കാളമുക്ക് ജങ്ഷനിൽ എത്തിച്ചേരും. കാളമുക്ക് ജങ്ഷനിൽ നിന്നും തിരിച്ച് രാത്രി 8 മണിയോടെ തിരികെ ബസ് സ്റ്റാൻഡിൽ എത്തും.
മൂന്നുമണിക്കൂർ യാത്രയിൽ 29 കിലോമീറ്റർ ആണ് സഞ്ചരിക്കുന്നത് ബസിലെ സീറ്റുകൾ മറ്റ് പണികളും പൂർത്തിയായി. മ്യൂസിക്കൽ സിസ്റ്റവും ഉണ്ട്.ബജറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ഡബിൾ ഡെക്കർ ബസിൻ്റെ മുകളിലെ ഡെക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 300 രൂപയും താഴത്തെ ഡെക്കിലിരുന്ന് യാത്ര ചെയ്യുന്നതിന് 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.