കൊച്ചി: ജാനകിക്ക് തുടരാമെന്ന് ഒടുവിൽ സെൻസർബോർഡ് ! ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകിയെന്ന പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടാണ് പിൻവലിച്ചത് .പേര് മാറ്റുന്നതിന് പുറമെ 96 കട്ട് ആണ് ആദ്യം നിർദ്ദേശിച്ചതെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ അത്രയും മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സെൻസർ ബോർഡ് ഇപ്പോൾ നിലപാടെടുത്തു. ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡ് കോടതിയിൽ അറിയിച്ചത്.
കോടതിയിലെ വിസ്താര സീനിൽ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്ടൈറ്റിലിലും മാറ്റണം, ജാനകി വിദ്യാധരൻ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നുമാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ പ്രദർശനാനുമതി നൽകാൻ തയ്യാറാണെന്ന് സെൻസർ ബോർഡ് അറിയിച്ചു.
വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി.
സെൻസർ ബോർഡിന്റെ നിർദ്ദേശത്തിൽ ഹൈക്കോടതി നിർമ്മാതാക്കളുടെ നിലപാട് തേടിയിട്ടുണ്ട്. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നിർമ്മാതാക്കളുടെ ഹർജിയാണ് ജസ്റ്റിസ് എൻ നഗരേഷൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പരിഗണിച്ചത്.