കോട്ടപ്പുറം/ മണലിക്കാട്: മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദീകർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ അത്യാധുനിക രീതിയിലുള്ള വിരമിച്ചവർക്കുള്ള കേന്ദ്രം ഗോൾഡൻ മെഡോസിന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനം നടത്തി.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി ഡോ. ഫ്രാൻസിസ്കോ പടമാടൻ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, ഫൊറോന വികാരി ഫാ. ജോസഫ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ പങ്കെടുത്തു. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ കോട്ടപ്പുറം രൂപതയുടെ മഹത്തായ സംഭാവനകളുടെ തുടർച്ചയാണ് വയോജന പരിപാലന ശുശ്രൂഷയുടെ ഭാഗമായ ഗോൾഡൻ മെഡോസ് .
വിരമിച്ചവർക്കായി സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളും സ്വതന്ത്ര വില്ലകളും ഇതിൽ ഉണ്ടാകും.ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും നഴ്സിങ്ങ് സേവനവും ഡോക്ടർമാരുടെ ദിന സന്ദർശനവും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആംബുലൻസ് സൗകര്യവും ക്രമീകരിക്കും.
ഇതോടൊപ്പം എമർജൻസി അലാറങ്ങൾ, സുരക്ഷാ ജീവനക്കാർ എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. വിനോദത്തിനും ആരോഗ്യപരിപാലനത്തിനുമായി പ്രത്യേക സ്ഥലങ്ങൾ, ജിംനേഷ്യം, നീന്തൽ കുളം, മനോഹരമായ മുറ്റം, കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള ഇടങ്ങൾ തുടങ്ങിയവ ഗോൾഡൻ മെഡോസിൻ്റെ പ്രത്യേകതകളാണ്. പൊതുവായ അടുക്കളയും ഭക്ഷണശാലയും ഉണ്ടാകും. കൂടാതെ 24 മണിക്കൂറും പ്രാർത്ഥനക്കുള്ള സൗകര്യങ്ങളുമുണ്ടാകും.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് ഗോൾഡൻ മെഡോസ് . മികച്ച ശുചിത്വ സംവിധാനങ്ങളും എയർ കണ്ടീഷനിങ്ങ് സംവിധാനവും വൈഫൈ പോലുള്ള അധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും .തടസ്സങ്ങളില്ലാത്ത ശുദ്ധജല ലഭ്യതയും വൈദ്യുതിയും ഉറപ്പാക്കും. മൂന്നുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് കോട്ടപ്പുറം രൂപത പ്രൊക്കേറ്റർ ഫാ. ജോബി കാട്ടാശ്ശേരി അറിയിച്ചു.