കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ നടന്ന വിശുദ്ധ തോമസിൻ്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. രൂപതയിലെ വൈദീകരും സന്യസ്ത വൈദീകരും ദിവ്യബലിയിൽ സഹകാർമ്മികരായി.
കോട്ടപ്പുറം രൂപത വാർഷിക പദ്ധതിയുടെയും യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ക്രിസ്ബാൻ്റിൻ്റെ കവർ സോങ്ങിൻ്റെയും പ്രകാശനവും ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും നടന്നു. ഊട്ടുനേർച്ച ബിഷപ്പ് ആശീർവ്വദിച്ചു. ആയിരങ്ങൾ ഊട്ടുനേർച്ചയിൽ പങ്കെടുത്തു.തിരുകർമ്മങ്ങൾക്ക് മുന്നോടിയായി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് നടന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരന്നു.

1987 ജൂലൈ മൂന്നിന് തോമശ്ലീഹയുടെ രക്തസാക്ഷിത്വതിരുനാൾ ദിനത്തിലാണ് ‘ക്വോ ആപ്തിയൂസ് ‘ എന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുവെഴുത്തു വഴി കോട്ടപ്പുറം രൂപത സ്ഥാപിതമാകുന്നതും ‘റൊമാനി എത്ത് പൊന്തിഫിച്ചിസ്’ എന്ന അപ്പസ്തോലിക എഴുത്തു വഴി മോൺ. ഫ്രാൻസിസ് കല്ലറക്കൽ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനാകുന്നതും. കോട്ടപ്പുറം രൂപതയുടെ മദ്ധ്യസ്ഥൻ വിശുദ്ധ തോമസ് അപ്പോസ്തലനാണ്.