റോം: കോഴിക്കോട് അതിരൂപതയ്ക്ക് അഭിമാന നിമിഷം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ വർഗീസ് ചക്കാലക്കൽ പിതാവിന് പരിശുദ്ധ പാപ്പാ ലിയോ പതിനാലാമനിൽ നിന്ന് പാലിയം ലഭിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ന് (ജൂൺ 29) ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.30ന് നടന്ന തിരുക്കർമ്മ മധ്യേയാണ് ഈ വിശിഷ്ട ചടങ്ങ് നടന്നത്.
പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാൻ സഭ നൽകിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമായി കരുതപ്പെടുന്ന പാലിയം സ്വീകരിച്ചത്, അതിരൂപതയുടെ ചരിത്രത്തിൽ ഒരു മഹത്തായ നേട്ടമാണ്. വർഗീസ് ചക്കാലക്കൽ പിതാവിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 54 മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പുമാർക്കും ഈ ദിനത്തിൽ പാലിയം ലഭിച്ചു.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ ചടങ്ങ്, ഇന്ത്യൻ കത്തോലിക്ക സഭയ്ക്കും പ്രത്യേകിച്ച് മലയാളി വിശ്വാസികൾക്കും വലിയ ഒരു അഭിമാനമാകുന്നു. വർഗീസ് പിതാവിന്റെ നേതൃത്വത്തിൽ കോഴിക്കോട് അതിരൂപത പുതിയ ആത്മീയ അധ്യായത്തിലേക്ക് കടക്കുകയാണ്.