കൊച്ചി: സംസ്ഥാനത്തെ 13ൽ 12 സർവകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ഹൈക്കോടതി. ഇത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസിലറായ ഗവർണറെയും കോടതി വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹൻ കുന്നുമ്മലിന് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിലെ വിധിപ്പകർപ്പിലാണ് കോടതിയുടെ വിമർശനം.ഡോ.മോഹൻ കുന്നുമ്മലിന് വിസിയുടെ താത്കാലിക ചുമതല നൽകിയത് ഗവർണ്ണർ ആയിരുന്നു .
വിസിയുടെ താത്കാലിക ചുമതല ഡോ.മോഹൻ കുന്നുമ്മലിന് നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. സ്ഥിരം വിസി നിയമനം വൈകിയത് കൊണ്ടാണ് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി താത്കാലിക വിസിയെ നിയമിച്ചതെന്ന ഗവർണറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.