സെന്റര്‍ പേജ് /ജയ്സണ്‍ റ്റി. ജോണ്‍
”സംഗീതത്തോടുള്ള പ്രണയമാണ് ലഹരി. ദിവസവും വേദി കിട്ടുന്ന സന്തോഷത്തിലാണ് ബാറിലെ ആസ്ഥാനഗായകനായത്. പാട്ട് ഹരമാവുമ്പോള്‍ സ്നേഹം കൂടി പലരും അവരുടെ ചെലവില്‍ മദ്യം കഴിക്കാന്‍ ക്ഷണിക്കും. ഓഫര്‍ നിരസിച്ചാല്‍ വഴക്കാകും. അത്തരം ഒത്തുതീര്‍പ്പുകള്‍ മദ്യത്തോടുള്ള താല്പര്യത്തിലെത്തി.”
സേവ്യര്‍ വല്ലാര്‍പാടം കര്‍ത്താവിന്റെ അള്‍ത്താരയിലെ ആസ്ഥാനഗായകനായിട്ട് വര്‍ഷം അന്പതിനോടടുക്കുന്നു. മഞ്ഞുമ്മല്‍ ധ്യാനകേന്ദ്രത്തില്‍ നിന്നു ലഭിച്ച പുതിയ ഉണര്‍വാണ് 70 വയസ്സിന്റെ നിറവിലും ഇടറാത്ത ശബ്ദത്തോടെ യേശുവിനെ സ്തുതിക്കാന്‍ കൃപയായതെന്ന് കടന്നുപോയ കാലത്തെ സ്മരിച്ചുകൊണ്ട് സേവ്യര്‍ പറയുന്നു.
ബാറിലും പള്ളി ക്വയറിലും ഒരേസമയം
കൊച്ചി കായലിലെ കുളവാഴപോലെ സഞ്ചാരം; പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല. ചെറുപ്പകാലത്തിന്റെ ആദ്യദശയക്കുറിച്ച് സേവ്യര്‍ വല്ലാര്‍പാടം എന്ന ഗായകന് ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. കാറ്റിനും ഓളത്തിനുമൊപ്പം അങ്ങനെ നീങ്ങും. ജീവിതം ഗൗരവമായി കണ്ടില്ല. ഓര്ത്തുവരുമ്പോഴേക്കും ആരെങ്കിലും ഒരു പെഗ് ഓഫര്‍ ചെയ്തിരിക്കും! പിന്നെ ടെന്ഷനില്ലല്ലോ. സേവ്യര്‍ എന്ന സേവി പറഞ്ഞു.
തേവരയിലെ പേരുകേട്ട ബാറിലെ ഗായകനായിരുന്നു സേവി വല്ലാര്‍പാടം. എഴുപതുകളുടെ അവസാനകാലം. അന്ന് വല്ലാര്‍പാടം പള്ളിയിലെ കൊയര്‍ ടീമിലുമുണ്ട്. എന്നാല്‍ വരുമാനം കിട്ടുമെന്നറിഞ്ഞാണ് ബാറിലെ ഗാനമേളട്രൂപ്പില്‍ അംഗമായത്. ഇമ്പമുള്ള ശബ്ദമായതിനാല്‍ സായാഹ്നങ്ങളിലെ മദ്യപാനകൂട്ടായ്മകളിലെ അനിവാര്യഘടകമായിരുന്നു സേവിയുടെ പാട്ടുകള്‍. പാട്ട് ഹിറ്റാവുമ്പോള്‍ കുറച്ച് വേതനമൊക്കെ കൂട്ടിത്തന്നിരുന്നു. ഇതിനു പുറമെ ടിപ്പും കിട്ടും. ബാറിലെത്തുന്നവരില്‍ പലരും നിരാശാകാമുകന്മാരായിരുന്നു. വിവാഹിതരായിരുന്നു ഭൂരിഭാഗം പേരും. നിങ്ങള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ തന്നെയാണ് പരിപാടി. അന്നത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘സന്ന്യാസിനി നിന്റെ പുണ്യാശ്രമത്തില്‍’ എന്ന ഗാനമാണ് കൂടുതല്‍ പേരും ആവശ്യപ്പെട്ടിരുന്നത്; പിന്നെ ഹിന്ദി പാട്ടുകളും.
അത്യാവശ്യം പണം കയ്യില്‍ വന്നെങ്കിലും സമാധാനം എന്തെന്ന് അറിഞ്ഞിരുന്നില്ല. രാത്രി വൈകും വരെ ബാറില്‍, പിന്നെ ഫെറിബോട്ടില്‍ കായല്‍ കടന്ന് വീട്ടിലെത്തിയാല്‍ ആകെ ക്ഷീണം. രാവിലെ എഴുന്നേറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം കറക്കം. ഇടയ്ക്ക് പളളിയില്‍ പാട്ടു പാടാനും പോകും. വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലായിരുന്നില്ല. ഏതോ ഗാനമേളയ്ക്കെന്നപോലെയാണ് പള്ളിയിലെ പാട്ടുകളും പാടിയിരുന്നത്.
വിവാഹം കഴിഞ്ഞിട്ടും ദിനചര്യകള്‍ കാര്യമായി മാറ്റമില്ലാതെ തുടര്‍ന്നു. ബാറിലെ പാട്ട് തുടര്‍ന്നെങ്കിലും പണം വീട്ടിലെ ആവശ്യങ്ങള്‍ക്ക് എത്തിയിരുന്നില്ല. കിട്ടുന്ന കാശ് എങ്ങനെ ചോര്‍ന്നുപോവുന്നു എന്നുപോലും അറിഞ്ഞില്ല.
മദ്യത്തോട് അത്ര ആകര്ഷണമൊന്നുമുണ്ടായിരുന്നില്ല. സംഗീതത്തോടുള്ള പ്രണയമാണ് ലഹരി. ദിവസവും വേദി കിട്ടുന്ന സന്തോഷത്തിലാണ് ബാറിലെ ആസ്ഥാനഗായകനായത്. പാട്ട് ഹരമാവുമ്പോള്‍ സ്നേഹം കൂടി പലരും അവരുടെ ചെലവില്‍ മദ്യം കഴിക്കാന്‍ ക്ഷണിക്കും. ഓഫര്‍ നിരസിച്ചാല്‍ വഴക്കാകും. അത്തരം ഒത്തുതീര്‍പ്പുകള്‍ മദ്യത്തോടുള്ള താല്പര്യത്തിലെത്തി – പഴയകാലത്തെ കുറിച്ച് പറഞ്ഞുനിര്‍ത്തുമ്പോഴും ഒരു പുതിയ ഭക്തിഗീതത്തിന്റെ ഈരടികള്‍ സേവിയുടെ ചുണ്ടിലുണ്ടായിരുന്നു.
ഇതിനിടെ തന്റെ അലസവും ലക്ഷ്യമില്ലാതെയുമുള്ള ജീവിതവും വീട്ടുകാരിലും ആശങ്ക വര്‍ധിപ്പിച്ചു. നാട്ടുകാരും ചില സദ്ഗുണപാഠങ്ങളുമായി വന്നു. ബോട്ടുജെട്ടിയിലേക്കുള്ള പാതയിലെ ചായക്കടയില്‍ നിന്നു ദോശയ്ക്കു പുറമെ ചൂടന്‍ ഉപദേശങ്ങളും കിട്ടിത്തുടങ്ങി, അതോടെ ആ വഴിക്ക് പോകാതായി.
മഞ്ഞുമ്മലിലേക്കുള്ള പാത
അങ്ങനെയാണ് പഠനകാലത്ത് എന്നോട് വാത്സല്യം കാട്ടിയിരുന്ന അന്ന ടീച്ചര്‍ ഇടപെടുന്നത്. എന്റെ പ്രത്യേകതരം ജീവിതം നാട്ടിലും വീട്ടിലും ചര്‍ച്ചയായത് ടീച്ചര്‍ക്ക് വിഷമമുണ്ടാക്കി. എന്റെ ക്ലാസ് ടീച്ചറുമായിരുന്ന അന്ന ടീച്ചറാണ് എന്നെ സാഹിത്യ സമാജം മീറ്റിംഗുകളില്‍ പതിവായി പാടാന്‍ ക്ഷണിച്ചിരുന്നത്. ടീച്ചര്‍ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും എന്നുറപ്പുള്ളതിനാലാണ് വീട്ടുകാര്‍ കാര്യം ടീച്ചറിന്റെ മുന്നില്‍ അവതരിപ്പിച്ചതെന്ന് പിന്നീട് അറിഞ്ഞു: സേവി പറയുന്നു.
ടീച്ചര്‍ ഒരു കവര്‍ തന്നിട്ട് പറഞ്ഞു, ഈ കത്തുമായി മഞ്ഞുമ്മല്‍ ധ്യാനകേന്ദ്രത്തില്‍ പോകണം. സെബാസ്റ്റ്യന്‍ അച്ചനെ കാണണം. മഞ്ഞുമ്മല്‍ പള്ളിയിലെ അച്ചന്മാര് വല്ലാര്‍പാടം പള്ളിയില്‍ ധ്യാനിപ്പിക്കാന്‍ വന്നിരുന്നു. ആ ധ്യാനങ്ങളില്‍ ഞാന്‍ പാട്ടുപാടിയിട്ടുണ്ട്.
വീട്ടുകാര്‍ക്കൊപ്പമാണ് മഞ്ഞുമ്മലില്‍ എത്തിയത്. അവിടെ താമസിച്ചു വേണം ധ്യാനത്തില്‍ പങ്കെടുക്കാന്‍. അതൊന്നും പറ്റില്ല. എനിക്ക് വൈകീട്ട് തേവരബാറില് പാട്ടുപാടാനുള്ളതല്ലേ. തല്ക്കാലം അതിനു പോകണ്ടെന്ന് ചേട്ടന്മാര് പറഞ്ഞു. സെബാസ്റ്റ്യനച്ചനെ കണ്ടു. അച്ചന് കത്തുവാങ്ങി, ഒന്നു മൂളുക മാത്രം ചെയ്തു. വീട്ടുകാര്‍ എന്റെ ഡ്രെസൊക്കെ പാക്ക് ചെയ്തുകൊണ്ടുവന്നിരുന്നു. അവരത് ധ്യാനകേന്ദ്രത്തിലെ ഓഫീസില്‍ ഏല്‍പ്പിച്ചു.
വീട്ടുകാര്‍ യാത്രപറഞ്ഞു പിരിഞ്ഞതോടെ ഒന്നാം ക്ലാസ്സില്‍ ബലമായി ചേര്‍ത്ത കുട്ടിയുടെ അവസ്ഥയായി എനിക്ക്. എങ്ങനയെങ്കിലും പുറത്തുകടക്കണം. ഇറങ്ങി ഓടിയാലോ? ആദ്യദിവസത്തെ പ്രാര്ഥനയിലൊക്കെ പങ്കെടുത്തു. വൈകുന്നേരമായപ്പോള്‍ ഡ്രെസ്സെടുക്കാനെന്ന മട്ടില്‍ ബാഗും വാങ്ങി ഞാന്‍ പതുക്കെ ധ്യാനകേന്ദ്രത്തിന്റെ കിഴക്കെ വാതില്ക്കല് എത്തി. ബാഗുമായി തൊട്ടടുത്ത പള്ളിയില്‍ നിന്നു പോകുന്ന ആളുകള്‍ക്കൊപ്പം നടന്നു. ഏതായാലും യാത്രപിരിഞ്ഞു പോവുകയല്ലേ, ധ്യാനകേന്ദ്രം അവസാനമായി ഒന്നു കണ്ടേക്കാം എന്നു കരുതി ഒന്നുകൂടി തിരിഞ്ഞുനോക്കി. അതാ, ഫാദര്‍ സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി! അച്ചന് ചോദിച്ചു, ”എന്തേ?” ഞാന്‍ രണ്ടുതോളും പൊക്കി ഒന്നുമില്ല എന്നു കാണിച്ചു. ”എന്നാല്‍ വാ,” അച്ചന്റെ ആ ആജ്ഞ കേട്ടതോടെ കാന്തശക്തിയിലെന്ന പോലെ ഞാന്‍ ആ കവാടത്തിലേക്ക് ചെന്നു. മടങ്ങിപ്പോകണമെന്ന ആഗ്രഹം പോലും മറന്നു.
സംഗീതത്തില്‍ ദൈവസാന്നിധ്യം
അന്നു രാത്രി ധ്യാനത്തിന്റെ ഇടവേളയില്‍ ഞാന്‍ അവിടത്തെ ഗായകസംഘത്തിന്റെ ഹാര്‍മോണിയം എടുത്ത് ഒന്നു വിരലോടിച്ചു. ധ്യാനകേന്ദ്രത്തിലെ ഗായകനും സിഎംഎഫ്ആര്‍ഐ ഉദ്യോഗസ്ഥനുമായ വിന്‍സെന്റ് എന്ന പൊന്നന് ചേട്ടന് എന്നോടു ചോദിച്ചു, ”പാടുമോ?” ഞാന്‍ തലയാട്ടി. ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടി ‘സത്യനായകാ’ എന്ന ഗാനം ഒന്നു മൂളി. പൊന്നന് ചേട്ടന് ഭക്ഷണം കഴിക്കാന്‍ പോയി. ഞാന്‍ പാടിയത് അച്ചന് കേട്ടോ, അതോ പൊന്നന് ചേട്ടന് പറഞ്ഞോ എന്നറിയില്ല, അച്ചന് ഒരു പാട്ടു പാടാന്‍ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ വൈകീട്ടത്തെ ഗാനശുശ്രൂഷയില്‍ ഞാന്‍ ‘സത്യനായകാ മുക്തിദായകാ’ എന്ന ഗാനം പാടി. കൂടിയിരുന്നവരെല്ലാം കൈയടിച്ചു. നിനക്ക് ഇവിടത്തെ കൊയറില്‍ ചേര്‍ന്നു കൂടേ? ഞാന്‍ തലയാട്ടി.
ധ്യാനം കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടുകാര്‍ വന്നപ്പോള്‍ അച്ചന് അവരോട് അനുവാദം ചോദിച്ചു. സേവിയെ ഇവിടെ പാട്ടുപാടാന്‍ വിടണം. പറ്റുമെങ്കില്‍ അടുത്ത ദിവസം തന്നെ. കര്‍ത്താവിന്റെ വേലയ്ക്കല്ലേ – എല്ലാവര്ക്കും സമ്മതം.
സന്തോഷം എന്തെന്ന് അറിഞ്ഞത് കര്‍ത്താവിന്റെ ശുശ്രൂഷയില്‍ അതിന്റെ മൂല്യമറിഞ്ഞ് പങ്കെടുത്തപ്പോഴാണെന്ന് സേവി പറയുന്നു.
അങ്ങനെ സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി അച്ചന് എഴുതിയ പാട്ടുകള്‍ കസെറ്റില്‍ പാടാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വരാപ്പുഴ അതിരൂപതാ സ്ഥാപനമായിരുന്ന സിഎസിയില്‍ ആയിരുന്നു റെക്കോര്‍ഡിങ്. ചില പാട്ടുകള്‍ സാക്ഷാല്‍ ജോബ് സാറിന്റെ സംഗീതത്തില്‍ പാടാന്‍ പറ്റി. പിന്നീട് ചില പാട്ടുകള്‍ക്ക് ഈണമിടാന്‍ സെബാസ്റ്റ്യന്‍ അച്ചന് എന്നെ നിര്‍ബന്ധിച്ചു.
‘എല്ലാം നന്മയ്ക്കായ് ദൈവമേ നിന് പദ്ധതികള്‍,’ ‘മഞ്ഞുമ്മല്‍ മഹോത്സവത്തെ…’ തുടങ്ങിയ ഗാനങ്ങള്‍ അന്ന് പ്രസിദ്ധങ്ങളായി.
പണത്തെക്കാള്‍ വലുതാണ് ആത്മീയ സന്തോഷമെന്ന് ഞാനറിഞ്ഞത് ആ ധ്യാനം കൂടിയ ശേഷമാണ്. ഇതിനിടെ സിആര്‍സി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആന്റണി കാനപ്പിളളി അച്ചന് നടത്തുന്ന ധ്യാനപരിപാടികളില്‍ പാടാന്‍ സെബാസ്റ്റ്യന്‍ അച്ചന് എന്നെ അയച്ചു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ധ്യാനത്തോടൊപ്പം പാട്ടുപാടാന്‍ എനിക്ക് അവസരം ലഭിച്ചു.
”കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” എന്ന വാക്യം ഞാന്‍ വിശ്വസിച്ചു. വീട്ടില്‍ സമാധാനമായി. എന്റെ മൂന്നു പെണ്മക്കളെയും കല്യാണം കഴിപ്പിച്ചു. അങ്ങനെ മക്കളും ചെറുമക്കളും സഹോദരങ്ങളുമായി ഞാനിന്ന് എഴുപതാം വയസ്സില്‍ എന്നും ക്രിസ്മസ് എന്ന പോലെ സന്തോഷത്തിന്റെ നിറവില്‍ ജീവിക്കുന്നു. എല്ലാത്തിനും കാരണമായത് എന്റെ ഈശോയാണ്; അതിന് വഴിയൊരുക്കിയത് സെബാസ്റ്റ്യന്‍ അച്ചനും.വല്ലാര്‍പാടം ഇപ്പോള്‍ മൂളുന്നത് ഒരു കൃതജ്ഞതാ ഗീതമാണ്
അനുഗൃഹീതസംഗീതത്തിന്റെ അമ്പതാണ്ടുകള്‍
സെന്റര്‍ പേജ് / ബോബന് വരാപ്പുഴ
കേരളത്തിലെ പ്രമുഖ ദേവാലയങ്ങളിലെ സ്ഥിരം ഗായികയായിരുന്ന നൈന ജോസഫിന്റെ പാട്ടുജീവിതത്തിന് 50 ആണ്ട് തികയുന്നു. ഞായറാഴ്ചകളില്‍ ഈ ക്വയര്‍ സംഘം അവതരിപ്പിച്ച ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യുമായിരുന്നു. അതിലൂടെ നൈനയും ഒരു റേഡിയോ ആര്‍ട്ടിസ്റ്റായി മാറി. ക്വയറില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം പില്ക്കാലത്ത് അറിയപ്പെടുന്ന കലാകാരന്മാരായി മാറിയത് സ്വാഭാവികം. ഈ ഇമേജുകൂടിയായപ്പോള്, നന്നേ ചെറിയ പ്രായത്തില്‍ തന്നെ നൈന തിരക്കുള്ള ക്വയര്‍ ഗായികയായി. അനേകം ദേവാലയങ്ങളില്‍ വിശേഷാവസരങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചത് അതിനെ തുടര്‍ന്നാണ്.

നൈന ജോസഫ്
വീട്ടില്‍ നിന്നു തുടക്കം
ഭക്തിനിര്‍ഭരമായ ഈ ആലാപനമാധുര്യം ആരംഭിക്കുന്നത് ഉണ്ണിയേശുവിന്റെ തിരുസന്നിധിയില്‍ നിന്നാണ്. അതാണിതിന്റെ മഹത്വവും.
തന്റെ ആറാം വയസ്സില്‍, വരാപ്പുഴ അതിരൂപതയിലെ തുണ്ടത്തുംകടവ് ഉണ്ണിമിശിഹാ പള്ളി സ്കൂളിലെ ഒരു മീറ്റിംഗില്‍ ഈശ്വരപ്രാര്‍ഥന പാടിയ കുട്ടിക്ക് അതിലെ മുഖ്യാതിഥിയായ കോതാട് സ്കൂളിലെ അധ്യാപകനായിരുന്ന ജോസ് കുറ്റിക്കല്‍ മാഷ് തന്റെ പേന സമ്മാനിച്ചു. അതൊരു തുടക്കമായിരുന്നു.
മൂന്നര പതിറ്റാണ്ട് നീണ്ട ഔദ്യോഗികമായ അധ്യാപനം നല്കിയ ആത്മവിശ്വാസത്തിലും അനേകം ദേവാലയങ്ങളിലെ തിരുകര്‍മങ്ങളില്‍ സ്വര്‍ഗീയ പ്രീതിക്ക് പാത്രമായ ഭക്തിഗാനാലാപനങ്ങളുടെയും പിന്‍ബലത്തില്‍ നീണ്ട അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും നൈന ടീച്ചര്‍ കുട്ടികള്‍ക്ക് ദൈവികപ്രസാദം പോലെ സംഗീതം പകര്‍ന്നുനല്‍കുന്നു..
”ആദ്യകാലങ്ങളില്‍ ക്വയറുകളില്‍ പാടാന്‍ അന്നത്തെ ചേട്ടന്മാര് അവരുടെ കുഞ്ഞനുജത്തിയെ എന്നവണ്ണം എന്നെ സൈക്കിളിലിരുത്തി കൊണ്ടുപോകുമായിരുന്നു. ഉമ്മച്ചന്, വര്‍ഗീസ് പള്ളിച്ചാന്, ജെറോം പൊടുത്താസ് എന്നീ ചേട്ടന്മാരോട് എനിക്കുള്ള കടപ്പാട് നിസീമമാണ്. ദേവാലയ സംഗീതത്തെക്കുറിച്ച് ഏറെ അവബോധം എന്നില്‍ ഉണ്ടാക്കിയത് അവരാണ്.”
സംഗീതസാന്ദ്രമായ ചുറ്റുപാടുകളില്‍ നിന്നാണ് താന്‍ സംഗീതത്തിന്റെ മധുരം നുകര്ന്നതെന്ന് നൈന പറയുന്നു.
ദേവാലയ അലങ്കാരകലയില് കഴിവ് തെളിയിച്ച പിതാവ് അഗസ്റ്റിനും മാതാവായ ട്രീസയും തന്റെ മക്കള്‍ക്കു പകര്‍ന്നുനല്‍കിയ ഏറ്റവും വലിയ സമ്പത്ത് നൈസര്‍ഗികമായ ഈ കഴിവായിരുന്നു.
”പാട്ടുകള്‍ പാടിച്ചും അന്താക്ഷരി കളിപ്പിച്ചും സാന്ദ്രമാക്കിയ സായംസന്ധ്യകളിലെല്ലാം ഞങ്ങള്‍ നാലു മക്കളുമടക്കം എല്ലാവരും ചേര്‍ന്ന് പാടുമായിരുന്നു.
അനുദിന കുര്‍ബാനമധ്യേ വായിക്കുന്ന ബൈബിള്‍ – സുവിശേഷ ഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരങ്ങളും, പന്ത്രണ്ടാം വയസ്സില്‍ ജെറൂസലേം ദേവാലയത്തില്‍ വച്ച് യേശുവിനെ കാണാതാകുന്നതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഒരു കാശുരൂപം ഒളിപ്പിച്ച് വച്ചിട്ട് കണ്ടുപിടിക്കാനുള്ള മത്സരവും കുട്ടികള്‍ക്കായി അപ്പിച്ചി സംഘടിപ്പിക്കുമായിരുന്നു. അതില്‍ നിന്നെല്ലാമാണ് ഞങ്ങളില്‍ ക്രൈസ്തവ വിശ്വാസമുറച്ചത്.”
പ്രശസ്ത ദേവാലയങ്ങളിലെ ഗായിക
ഇല്ലായ്മകള്‍ മാത്രം കൈമുതലായുണ്ടായ വരാപ്പുഴ തുണ്ടത്തുംകടവ് താന്നിക്കാപ്പറമ്പില്‍ അഗസ്റ്റിന്റെ കുടുംബത്തില്‍ നിന്നു ചെട്ടിഭാഗം ക്രൈസ്റ്റ് നഗര്‍ ക്രിസ്തുരാജ ദേവാലയത്തിലെ വികാരിയായിരുന്ന അഭിവന്ദ്യ മാര്‍ക്ക് പള്ളനച്ചന് കണ്ടെത്തിയതാണ് ഈ ഗായികയെ. അച്ചനു ശേഷം വികാരിയായി ചുമതലയേറ്റ, ഡെന്‍സില്‍ ലൂയിസച്ചന് ആ പ്രതിഭാവിലാസത്തിന് തുടര്‍ന്നും തണലേകി. അച്ചന്റെ കാലത്ത് ക്രിസ്തുരാജ ദേവാലയത്തിലെ ക്വയര്‍ പ്രശസ്തമായിരുന്നു. അക്കാലത്ത് ഞായറാഴ്ച്ചകളില്‍ ഈ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യുമായിരുന്നു.
അതിലൂടെ നൈനയും ഒരു റേഡിയോ ആര്‍ട്ടിസ്റ്റായി മാറി.
അതില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം പില്ക്കാലത്ത് അറിയപ്പെടുന്ന കലാകാരന്മാരായി മാറിയത് സ്വാഭാവികം. ഈ ഇമേജുകൂടിയായപ്പോള്, നന്നേ ചെറിയ പ്രായത്തില്‍ തന്നെ നൈന തിരക്കുള്ള ക്വയര്‍ ഗായികയായി. അനേകം ദേവാലയങ്ങളില്‍ വിശേഷാവസരങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചത് അതിനെ തുടര്‍ന്നാണ്.
”ഇടപ്പള്ളിപ്പള്ളിയിലടക്കം കേരളത്തിലെ പ്രമുഖ ദേവാലയങ്ങളിലെ സ്ഥിരം ഗായികയായി മാറി. രൂപതാഭേദമെന്യേ നിരവധി സഭാപിതാക്കന്മാര്, വൈദികശ്രേഷ്ഠര്‍, പട്ടക്കുര്ബാനയടക്കമുള്ള പ്രധാനപ്പെട്ട തിരുകര്മകളിലേക്ക് എന്നെ വാത്സല്യപൂര്‍വ്വം ക്ഷണിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. ഒരിടത്തുനിന്നും എനിക്കൊരു തിക്താനുഭവവും ഉണ്ടായില്ല.”
പാടുന്നു, പഠിക്കുന്നു, പഠിപ്പിക്കുന്നു
ആ ആലാപന മാധുര്യം തിരിച്ചറിയപ്പെട്ടതിനാല്‍ നന്നേ ചെറുപ്പത്തില്‍തന്നെ നിരവധി കസെറ്റുകളിലും പാടാന്‍ അവസരം ലഭിച്ചു.
അക്കാലത്ത് നാടകങ്ങളില്‍ ഗാനരംഗത്ത് ഇന്നത്തെ പോലെ റെക്കോര്‍ഡിങ് സംവിധാനമില്ല. ലൈവായി തന്നെ പാടണം. അത്തരം ഘട്ടങ്ങളില്‍ നിരവധി നാടകവേദികളുടെ അണിയറയിലിരുന്ന് ഗാനങ്ങള്‍ പാടി പരക്കെ അംഗീകാരം നേടി.
അഭിവന്ദ്യരായ വൈദികരുടെ പ്രേരണയാല്‍ സംഗീതം കാര്യമായി തന്നെ പഠിച്ചു. സംഗീത സംവിധായകന് രാജന് ആന്റണിയുടെ കീഴില്‍ കീര്‍ത്തനങ്ങള്‍ പരിശീലിച്ചു. തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി കോളജില്‍ നിന്നു ഗാനഭൂഷണം പാസായതിനെത്തുടര്‍ന്ന് നൈനയ്ക്ക് കോതാട് തിരുഹൃദയ ഹൈസ്കൂളില്‍ മ്യൂസിക് ടീച്ചറായി ജോലി ലഭിച്ചു. പണ്ട് ഈശ്വരപ്രാര്‍ഥന പാടിയതിന് സ്വന്തം പോക്കറ്റിലെ പേനയെടുത്ത് സമ്മാനമായി നല്കിയ ജോസ് കുറ്റിക്കല്‍ മാഷിന്റെ ശുപാര്‍ശയും കൂടി അതിനുണ്ടായിരുന്നുവെന്നതും കൗതുകകരമായ യാദൃഛികതയായി.
ഇരുപത്തിയൊന്പതു വര്‍ഷം അവിടെ സംഗീതാധ്യാപികയായി ജോലി ചെയ്തു. അടുത്ത ആറു വര്‍ഷം പൊന്നുരുന്നി സെന്റ് റീത്താസ് സ്കൂളിലും സംഗീതം പഠിപ്പിച്ചു.
ഇക്കാലത്ത് ദേവാലയസംഗീതത്തില്‍ സജീവമായി നിലകൊള്ളുകയും ചെയ്തു. ടീച്ചറുടെ കീഴില്‍ സംഗീതം അഭ്യസിച്ചവരില്‍ ധാരാളം പേര് ഇന്ന് ദേവാലയസംഗീതത്തിലടക്കം നിരവധി രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു.
എളമക്കര മാക്കാപറമ്പ് ജോസഫാണ് ഭര്‍ത്താവ്. ജോസഫ് കീബോര്‍ഡിസ്റ്റും ഗായകനുമാണ്. ”നല്ല സംഗീത പാരമ്പര്യമുള്ള ആ കുടുംബത്തിലെ മരുമകളായി എത്തിയതോടെ എനിക്ക് മനം നിറയെ പിന്തുണയും അനുഗ്രഹവുമാണ് ഭര്‍തൃഭവനത്തില്‍ നിന്നു ലഭിച്ചത്.”
”സര്‍വീസ് കാലയളവില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മത്സരങ്ങളില്‍ പ്രസിദ്ധരായ അധ്യാപകരോടൊപ്പം എറണാകുളം ജില്ലയ്ക്കു വേണ്ടി മത്സരിക്കാനും സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടാനും കഴിഞ്ഞു. എന്നോടൊപ്പം പിന്നണിഗായിക ജെന്‍സി ആന്റണി, അലക്സ് പുള്ളോശ്ശേരി, യു.ടി. പോള്‍, ഫെലിക്സ്, ശശാങ്കന്, റാണി ജോസ് എന്നീ അധ്യാപകരും ഉണ്ടായിരുന്നു. പള്ളിയില്‍ പാടുന്നതിന്റെ സുവര്‍ണ ജൂബിലി വളരെ ഭംഗിയായി ഭര്‍തൃസഹോദരങ്ങളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ജോസഫിന്റെ സഹോദരങ്ങള്‍ നല്‍കിവന്ന പിന്തുണയുടെ പ്രത്യക്ഷത്തിലുള്ള വലിയൊരു പ്രകടനമായിരുന്നു അത്.
ഈ ജൂബിലിയില്‍ എന്റെ വളര്‍ച്ചയ്ക്ക് കാരണഭൂതരായ വൈദികരും കലാകാരന്മാരും ബന്ധുക്കളും പങ്കെടുത്തു.”
രണ്ട് മക്കള്‍ : നോബിനും എബിനും. നോബിന് ഓസ്ട്രേലിയയിലും എബിന് അമേരിക്കന്‍ ഷിപ്പിങ് കമ്പനിയിലും ജോലി ചെയ്യുന്നു.
ജന്മനാട്ടിലെ ഉണ്ണിമിശിഹയുടെ തിരുനടയില്‍ നിന്ന് പാടിത്തുടങ്ങിയ നൈന, ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം തുണ്ടത്തുംകടവില്‍ തന്നെയാണ് താമസിക്കുന്നത്. ഇവിടത്തെ പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക് ദേവാലയസംഗീതത്തില്‍ തനിക്കുള്ള അനുഭവപാഠങ്ങള്‍ പറഞ്ഞുകൊടുത്തും അവരെ അഭ്യസിപ്പിച്ചും അവര്‍ക്കൊപ്പം പാടിയും ജീവിതം കൂടുതല്‍ അനുഗ്രഹപ്രദമാക്കുന്നു.