എഡിറ്റോറിയൽ / ജെക്കോബി
നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ ഉജ്വല വിജയത്തില്‍ ഭരണവിരുദ്ധ വികാരമൊന്നും ഇടതുമുന്നണി സ്ഥാനാര്‍ഥിയോ സിപിഎം സംസ്ഥാന സെക്രട്ടറിയോ കാണുന്നില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെയോ നിയമസഭാ തിരഞ്ഞെടുപ്പിനെയോ ആഴത്തില്‍ സ്വാധീനിക്കുന്നതൊന്നുമല്ല നിലമ്പൂരിലെ ജനവിധിയെന്നും ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പാക്കാന്‍ അനുകൂല പശ്ചാത്തലം സംസ്ഥാനത്ത് ഉടനീളം നിലനില്‍ക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടി മുഖപത്രത്തിന്റെ ആഖ്യാനം.
ജനവിരുദ്ധതയും സമഗ്രാധിപത്യഭാവവും ധാര്‍ഷ്ട്യവും അസഹിഷ്ണുതയും മുഖമുദ്രയാക്കിയ ഒരു ഭരണകര്‍ത്താവിനും, വോട്ടിനുവേണ്ടി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന സമുദായ ധ്രുവീകരണത്തിന്റെ ബദല്‍തന്ത്രം പുറത്തെടുത്ത വിപ്ലവപാര്‍ട്ടിക്കും മലയോര മേഖലയിലെ ജനങ്ങള്‍ നല്കിയ പ്രഹരത്തിന്റെ അലയൊലി ഇങ്ങ് തീരദേശത്തും പ്രതിധ്വനിക്കുന്നുണ്ട്. വന്യജീവി ആക്രമണത്തിനും കൃഷിനാശത്തിനും ഇരകളായ മലയോര ജനത, സര്‍ക്കാരും വനം വകുപ്പും കാണിക്കുന്ന അവഗണനയ്ക്കും വഞ്ചനയ്ക്കും നല്കിയ തിരിച്ചടിയുടെ രാഷ് ട്രീയ ആഘാതം തുടര്‍പ്രകമ്പനങ്ങള്‍ക്ക് ഇടയാക്കാതിരിക്കുമോ?
മലയോര മേഖലയില്‍ നിന്ന് തീരദേശത്തേക്കു വരുമ്പോള്‍, പിണറായി സര്‍ക്കാരിന്റെ ‘വികസന’ പദ്ധതികളുടെയെല്ലാം ദുരന്തം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശ സമൂഹത്തിന്റെ ഹിതപരിശോധനയുടെ ഫലമെന്താകുമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് വല്ല നിശ്ചയവുമുണ്ടോ?
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല, കേരളീയരുടെ ആരോഗ്യത്തെയും പുഷ്ടിപ്പെടുത്തുന്ന മുഖ്യ സ്രോതസായ മത്സ്യസമ്പത്തിനെയും മത്സ്യബന്ധന മേഖലയെയും തീരക്കടലിനെയും വലിയ ആപല്സന്ധിയിലെത്തിച്ച എല്‍സ 3 കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ ദുരന്തമുണ്ടായിട്ട് ഒരു മാസം തികയുന്നു. രാജ്യത്തെ ആദ്യത്തെ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇതിനകം 363 ചരക്കുകപ്പലുകള്‍ അടുത്ത് 1.80 കോടി ടണ്‍ ചരക്ക് 7.78 ലക്ഷം ടിഇയു കണ്ടെയ്നറുകളിലായി കൈകാര്യം ചെയ്ത് ചരിത്രം സൃഷ്ടിച്ച അദാനി പോര്‍ട്സിന്റെ പ്രധാന ബിസിനസ് പങ്കാളികളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ് സി) 28 വര്‍ഷം പഴക്കമുള്ള ചരക്കുകപ്പലാണ് മാരക രാസപദാര്‍ഥങ്ങള്‍ നിറച്ച കുറെ കണ്ടെയ്നറുകളുമായി തോട്ടപ്പള്ളിയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയായി അറബിക്കടലില്‍ 54 മീറ്റര്‍ ആഴത്തില്‍ മുങ്ങികിടക്കുന്നത്.
കഴിഞ്ഞ മേയ് 25നു മുങ്ങിയ കപ്പലിന്റെ ബങ്കറിലുള്ള സള്‍ഫര്‍ കുറഞ്ഞ 367 ടണ്‍ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ മൂന്നിനകം നീക്കം ചെയ്യണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്, എംഎസ് സിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എണ്ണയും അപകടകാരിയായ രാസപദാര്‍ഥങ്ങളും കപ്പലിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാനായി നിയോഗിക്കപ്പെട്ട സാല്‍വേജ് കമ്പനി ഇതിനിടെ പണിനിര്‍ത്തി സ്ഥലംവിട്ടതായി മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പല്‍ മുങ്ങിയതിനു സമീപത്തായി ഒരു കിലോമീറ്ററോളം വ്യാപ്തിയില്‍ നേര്‍ത്ത എണ്ണപ്പാട കണ്ടത് വീണ്ടും ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. അത് കപ്പലിന്റെ ഇന്ധനടാങ്കില്‍ നിന്നു ചോര്‍ന്നതല്ലെന്നാണ് പ്രാഥമിക നിരീക്ഷണം.
എങ്കിലും, അത്യന്തം ആപല്‍ക്കരമായ കാല്‍സ്യം കാര്‍ബൈഡിന്റെ 12 കണ്ടെയ്നറുകളും റബര്‍ കെമിക്കലിന്റെ ഒരു കണ്ടെയ്നറും ഉള്‍പ്പെടെ ഏറെ ദുരൂഹത ചൂഴ്ന്നുനില്ക്കുന്ന 643 കണ്ടെയ്നറുകളുമായി മുങ്ങിയ കപ്പല്‍ സംസ്ഥാനത്തെ തീരദേശവാസികളുടെ വലിയൊരു പേടിസ്വപ്നമായി മാറിയിരിക്കയാണ്. സ്മിറ്റ് സാല്‍വേജ് എന്ന ഡച്ച് ടീമും, ഇന്ധന നീക്കത്തിന് സഹായിക്കുന്ന ഗാര്‍ഡ് വെസല്‍ കനറ മേഘയും ഉടന്‍ എത്തുമെന്ന് കപ്പല്‍കമ്പനി പറയുന്നുണ്ടെങ്കിലും, സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന തെക്കുകിഴക്കന്‍ കാലവര്‍ഷക്കോളില്‍ കടല്‍ ഇളകിമറിയുമ്പോള് സാല്‍വേജ് പൂര്‍ത്തിയാകുമെന്ന് ഒരു ഉറപ്പുമില്ല.
കേരളതീരത്തെ ഏറ്റവും വലിയ കപ്പല്ദുരന്തമാണിത്.
എല്‍സ കപ്പലിലെ കണ്ടെയ്നറുകളില്‍നിന്ന് കടലില്‍ പടര്‍ന്ന ടണ്‍ കണക്കിന് പ്ലാസ്റ്റിക് തരികള്‍ (നര്‍ഡില്‍സ്) തിരുവനന്തപുരം, കന്യാകുമാരി, രാമേശ്വരം, ശ്രീലങ്കന്‍ തീരത്തുവരെ ചെന്നടിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ബീച്ചുകളില്‍ നിന്നായി 190 ടണ്‍ പ്ലാസ്റ്റിക് പെല്ലറ്റുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിച്ചത് ഇതുവരെ നീക്കം ചെയ്തിട്ടില്ല. കേരളതീരത്തെ ഏറ്റവും പ്രധാന മത്സ്യപ്രജനന മേഖലയായ കൊല്ലം പരപ്പില്‍ പ്ലാസ്റ്റിക് തരികളും പാരുകളില്‍ അടിച്ചുതകര്‍ന്ന കണ്ടെയ്നറുകളും മത്സ്യസമ്പത്തിന് കൊടിയ ഭീഷണിയാണ്. 56 കണ്ടെയ്നറുകള്‍ കൊല്ലത്തും തിരുവനന്തപുരത്തുമായി തീരത്തടിഞ്ഞു; നാലെണ്ണം തീരക്കടലില്‍ നിന്നു വീണ്ടെടുക്കാനുണ്ട്. ട്രോളിങ് നിരോധനകാലമായതിനാല്‍ യന്ത്രവത്കൃത ബോട്ടുകള്‍, ഇപ്പോള്‍ കടലില്‍ ഒഴുകിനടക്കുന്നതും പലയിടങ്ങളിലും താഴ്ന്നിട്ടുള്ളതുമായ കണ്ടെയ്നറുകളില്‍ ചെന്നിടിക്കുന്നില്ലെങ്കിലും പരമ്പരാഗത മീന്‍പിടിത്തക്കാരുടെ വള്ളങ്ങളും വലകളും അപകടത്തിലാകുന്നുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യമേഖലയ്ക്കുമുണ്ടായിട്ടുള്ള വന്കെടുതികള്ക്ക് അദാനിക്കു വേണ്ടപ്പെട്ട കപ്പല്‍കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് കേസൊന്നും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല എന്ന വിചിത്ര നിലപാടാണ് മുഖ്യമന്ത്രി ആദ്യമേ സ്വീകരിച്ചത്. തെക്കന്‍ തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് താത്കാലിക ആശ്വാസമായി 1,000 രൂപയും ആറുകിലോ റേഷന്‍ അരിയുടെ ‘പഷ്ണിക്കഞ്ഞിയും’ പ്രഖ്യാപിച്ച് സംസ്ഥാന ഭരണകൂടം ഒരിക്കല്‍കൂടി തീരദേശവാസികളെ അപമാനിക്കുകയാണു ചെയ്തത്.
മുഖ്യമന്ത്രിയും കൂട്ടരും എംഎസ് സി കമ്പനിയെ രക്ഷിക്കാനുള്ള ബദ്ധപ്പാടിലാണ്. കപ്പലില്‍ ഉണ്ടായിരുന്ന ചരക്കിനെക്കുറിച്ച് ഇതുവരെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, മുങ്ങിയ കപ്പലിലുണ്ടായിരുന്ന ആഫ്രിക്കന്‍ തോട്ടണ്ടി നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം തേടി തമിഴ്നാട്ടിലെയും കൊല്ലത്തെയും കശുവണ്ടി ഇറക്കുമതിക്കാര്‍ ഹൈക്കോടതിയില്‍ അഡ്മിറാല്‍റ്റി നിയമപ്രകാരം ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന എംഎസ് സിയുടെ രണ്ടു കപ്പലുകള്‍ ഉപാധികളോടെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവിട്ടത് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ആദ്യത്തെ കേസില്‍ ആറു കോടി രൂപയുടെ ബോണ്ട് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് എംഎസ് സി മനസ എഫ് കപ്പല്‍ വിട്ടയച്ചത്. കഴിഞ്ഞ ദിവസം, 73.49 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവച്ചില്ലെങ്കില്‍ എംഎസ് സി പോളോ 2 കപ്പല്‍ വിഴിഞ്ഞത്ത് തടഞ്ഞിടാനാണ് കോടതി നിര്‍ദേശിച്ചത്.
ഇതിനിടെ, ബേപ്പൂര്‍, ആഴിക്കല്‍ തുറമുഖങ്ങളില്‍ നിന്ന് 145 കിലോമീറ്ററോളം അകലെ ഉള്‍ക്കടലില്‍ വച്ച് ജൂണ്‍ ഒന്‍പതിന് തീപിടിച്ച സിംഗപ്പൂര്‍ രജിസ്ട്രേഷനുള്ള തയ് വാന്‍ ചരക്കുകപ്പല്‍, വാന്‍ ഹയ് 503, കൊച്ചി തീരത്തുനിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് ടഗില്‍ കെട്ടി വലിച്ചുമാറ്റി ഇപ്പോള്‍ അത് തിരുവനന്തപുരം തീരത്തിനു തെക്കുപടിഞ്ഞാറായി 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്കു നീക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. അതിലുള്ള 1,700 കണ്ടെയ്നറുകളില്‍ 157 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണുള്ളതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ കപ്പല്‍ മുങ്ങിയാല്‍ കൂടുതല്‍ ഭയാനകമായ എണ്ണച്ചോര്‍ച്ച ഉണ്ടാകുമെന്നാണ് ആശങ്ക
.വിഴിഞ്ഞത്തിന്റെ വീമ്പു പറച്ചിലല്ലാതെ, കടലില്‍ വലിയൊരു അപകടം സംഭവിച്ചാല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ഏകോപനം, ടിയര്‍ 1 എണ്ണച്ചോര്‍ച്ച നേരിടാനുള്ള സാല്‍വേജ് സംവിധാനം തുടങ്ങി ഒന്നുംതന്നെ ഇവിടെയില്ല. കൊച്ചി തുറമുഖത്തും കപ്പലില്‍നിന്നുള്ള എണ്ണ, രാസവസ്തു ചോര്‍ച്ച കൈകാര്യം ചെയ്യാനുള്ള യൂണിറ്റോ കടലില്‍ പോകാനുള്ള ടഗുകളോ ഇല്ല. ഇത്തരം ചോര്‍ച്ച കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങള്‍ സിംഗപ്പൂരിലോ ബഹ്റൈനിലോ നിന്നു കൊണ്ടുവരാന്‍ 24 മുതല്‍ 72 വരെ മണിക്കൂറെടുക്കും.
കാലവര്‍ഷത്തോടൊപ്പം കൊച്ചിയില്‍ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, കൈതവേലി, മാനാശേരി, സൗദി തീരത്ത് അതിരൂക്ഷമായ കടലേറ്റത്തില്‍ നിരവധി വീടുകള്‍ തകരുകയും കടല്‍വെള്ളം അടിച്ചുകയറി വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍, കണ്ണമാലിയിലും ചെറിയകടവിലും ജനങ്ങള്‍ വഴിതടയല്‍ സമരം നടത്തി.
തെക്കന്‍ ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ തീരസംരക്ഷണത്തിനായി 344 കോടി രൂപ ചെലവില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിക്കാനുള്ള പദ്ധതി 2021-ല്‍ ആരംഭിച്ചത്, ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ നിന്ന് പുത്തന്‍തോടു വരെയെത്തിയപ്പോള്‍, 7,360 മീറ്ററില്‍ കിഫ്ബി ഫണ്ട് തീര്‍ന്നു. രണ്ടു ടണ്‍ വീതം ഭാരമുള്ള ടെട്രാപോഡ് മൂന്നു മീറ്റര്‍ ഉയരത്തില്‍ അടുക്കി, അതിന്മേല് രണ്ടര മീറ്റര്‍ വീതിയുള്ള വാക്ക് വേ ഒരുക്കി, 150 മീറ്റര്‍ ഇടവിട്ട് ബസാറിനും പട്ടത്തിപ്പറമ്പിനുമിടയില് ആറു ഗ്രോയിനുകള്‍ സ്ഥാപിച്ച് ഗംഭീരമാക്കിയ ചെല്ലാനം ടെട്രാപോഡ് മോഡല്‍, പുത്തന്‍തോടു മുതല്‍ മാനാശേരി ഗ്യാപ് വരെ 6.1 കിലോമീറ്ററും, മാനാശേരിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് 2.4 കിലോമീറ്ററും നീട്ടാന്‍ സര്‍ക്കാരിനു ഫണ്ടില്ല. കടല്‍ക്ഷോഭത്തിന്റെ ദുരിതമകറ്റുന്നതിന് ഹൈക്കോടതി നിര്‍ദേശിച്ചതുപ്രകാരം പുത്തന്‍തോടു മുതല്‍ ചെറിയകടവ് വരെ ഏഴു റീച്ചുകളിലായി, മണ്ണുനിറച്ച ജിയോബാഗ് ആറ് അടുക്കായി ഇട്ട് താത്കാലിക പ്രതിരോധം തീര്‍ക്കാന്‍ അടിയന്തര ടെന്‍ഡര്‍ വിളിച്ച് ആരംഭിച്ച പണി നാലിടങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും തീരത്ത് ഇപ്പോഴും അരക്ഷിതാവസ്ഥയാണ്.
ജനങ്ങളുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുംവരെ തീരവാസികളുടെ ജീവിക്കാനുള്ള അവകാശത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി ശക്തമായ പ്രക്ഷോഭം നയിക്കുമെന്നു പ്രഖ്യാപിച്ച് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികരും സമുദായ സംഘടനകളും ചേര്‍ന്ന് തോപ്പുംപടിയില്‍ നടത്തിയ ഉപവാസ സമരത്തിനും പ്രതിഷേധ റാലിക്കും നേതൃത്വം നല്കി എന്നതിന്റെ പേരില്‍ വൈദികര്‍ക്കും സമുദായ നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. തീരദേശത്തെ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ സഭാനേതൃത്വത്തെ കള്ളക്കേസുകളില്‍ കുടുക്കുന്ന രീതി വിഴിഞ്ഞത്തും മറ്റും ജനം കണ്ടതാണ്. നിരാലംബരായ പാവപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന വൈദികരെയും സമുദായ നേതാക്കളെയും ഭീഷണിപ്പെടുത്താനുള്ള ഇത്തരം ഹീനശ്രമങ്ങള്‍ക്കെതിരെ കേരളതീരത്ത് ഉടനീളം ജനരോഷം ആളിപ്പടരുകയാണ്.
സംസ്ഥാനത്ത് 593 കിലോമീറ്റര്‍ വരുന്ന തീരം സംരക്ഷിക്കാന്‍ മിഷന് ഡയറക്ടറേറ്റ് രൂപീകരിച്ച് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹായത്തോടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നവകേരള പദ്ധതിയില്‍ പൂന്തുറ, വേളി, കൊച്ചുതോപ്പ് ഭാഗത്ത് 120 മീറ്റര്‍ പുലിമുട്ട് നിര്‍മിക്കാന്‍ ഏഴു കോടി അനുവദിച്ചിട്ടും ക്വാറികളില്‍ നിന്ന് കരിങ്കല്ല് കൊണ്ടുവരുന്നതിന് സംസ്ഥാന ജിയോളജി വകുപ്പ് തടസം നില്ക്കുന്നതായി തിരുവനന്തപുരത്തെ ഭരണകക്ഷി എംഎല്‍എ ആന്റണി രാജു പരാതിപ്പെടുന്നു. അദാനിയുടെ പോര്‍ട്ടിന് എത്ര ലക്ഷം ടണ്‍ കരിങ്കല്ലാണ് സര്‍ക്കാര്‍ എത്തിച്ചുകൊടുത്തത്!
ശംഖുമുഖത്തെ ആറാട്ടു മണ്ഡപത്തെ തീരശോഷണത്തില്‍ നിന്നു രക്ഷിക്കാന്‍ തീരദേശ വികസന കോര്‍പറേഷനും ഇറിഗേഷന്‍ വകുപ്പും ടൂറിസം വകുപ്പും മറ്റും ഉത്സാഹിക്കുന്നുണ്ട്. ശംഖുമുഖം തീരത്ത് മണല്പോഷണത്തോടൊപ്പം 235 മീറ്റര്‍ നീളത്തില്‍ രണ്ടു പുലിമുട്ടുകള്‍, തീരത്തുനിന്ന് 200 മീറ്റര്‍ അകലെയായി തീരക്കടലില്‍ ആറു മീറ്റര്‍ താഴ്ചയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ജിയോട്യൂബുകള്‍, കോണ്‍ക്രീറ്റ് കടല്‍ഭിത്തി (ഡയഫ്രം വാള്) നീളം വര്‍ധിപ്പിക്കല്‍ എന്നിങ്ങനെ മൂന്നു പദ്ധതി നിര്‍ദേശങ്ങളുണ്ട്. ചുരുക്കത്തില്‍, ശംഖുമുഖത്ത് ഇനി മീന്‍പിടുത്തക്കാരുടെ വള്ളമിറക്കാന്‍ ഇടമുണ്ടാവില്ല.
വൈപ്പിന്കരയില്, ചെറായി ബീച്ചിനടുത്തായി മുനമ്പം കടപ്പുറത്ത് തലമുറകളായി ജീവിച്ചുവരുന്ന 610 കുടുംബങ്ങളുടെ പുരയിടങ്ങളും വസ്തുവകകളും അന്യായമായി വഖഫ് സ്വത്തായി മുദ്രകുത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാനായി വേളാങ്കണ്ണിമാതാവിന്റെ പള്ളിയങ്കണത്തില്‍ നാട്ടുകാര്‍ നടത്തിവരുന്ന ഉപവാസ സമരം 256 ദിവസം പിന്നിടുന്നു. യഥാര്‍ഥ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ കമ്മിഷന് കഴിഞ്ഞ മാസാവസാനം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. ജുഡീഷ്യല്‍ കമ്മിഷന് നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് ഇനിയും തീര്‍പ്പാക്കിയിട്ടില്ല.
പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്, എന്നാല്‍ ഡിവിഷന് ബെഞ്ചിന്റെ അന്തിമ തീരുമാനത്തിനു മുന്‍പ് കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാന്‍ ഇടയില്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ല, ക്രയവിക്രയ അവകാശത്തോടെ ഇഷ്ടദാനമായി ലഭിച്ചതാണ് എന്ന കോഴിക്കോട് ഫാറൂഖ് കോളജിന്റെ വാദത്തില്‍ വഖഫ് ട്രൈബ്യൂണല്‍ തീര്പ്പുകല്പിക്കും വരെ കാത്തിരിക്കാം എന്നു വയ്ക്കുമോ? അതോ, നിയമസഭാ തിരഞ്ഞെടുപ്പിന് അറ്റപ്പറ്റെ സര്‍ക്കാരിന്റെ ധീരമായ ഇടപെടലുണ്ടാകുമോ?