മലപ്പുറം: പി വി അൻവർ രാജിവച്ചതോടെ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. ജനവിധിയെ ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . വോട്ടെണ്ണലിന് വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയായി. വോട്ടെണ്ണലിനായി 120 ലധികം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ
വഴിക്കടവ് പഞ്ചായത്തിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടുകളാണ് ആദ്യം എണ്ണുക. മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ വോട്ടെണ്ണൽ നടക്കും .
പത്തു സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കൈപ്പത്തി ചിഹ്നത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. കത്രിക അടയാളത്തിൽ പി വി അൻവർ മത്സരിക്കുമ്പോൾ എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും മത്സരിക്കുന്നുണ്ട്