ബഹ്റൈൻ: ഇറാനിലെ അമേരിക്കൻ ആക്രമണം കനത്തതോടെ ഗൾഫ് രാജ്യങ്ങൾ ജാഗ്രതയിലായി. ബഹ്റൈനിൽ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട് . കെട്ടിടങ്ങളിൽ ഷെൽട്ടർ ഒരുക്കാൻ കുവൈത്ത് സർക്കാരും നിർദേശം നൽകിയിട്ടുണ്ട് .
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങളാണ് അവരുടെ ജാഗ്രതയ്ക്ക് കാരണം. യു.എസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ പ്രത്യാക്രമണം ഉണ്ടാകുമെന്ന കരുതലിലാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്. ജനങ്ങൾ രാജ്യത്തെ പ്രധാനറോഡുകൾ ഉപയോഗിക്കുന്നതിന് ബഹ്റൈൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് . സർക്കാർ ജീവനക്കാരിൽ എഴുപതുശതമാനത്തിന് വർക്ക് ഫ്രം ഹോം സംവിധാനം ഏർപെടുത്തിയിട്ടുമുണ്ട് .
സൗദിയും ജാഗ്രതാനിർദേശം നൽകിയെന്നാണ് വിവരം . അമേരിക്കൻ ആക്രമണത്തോടെ ഉണ്ടായ സാഹചര്യം ആശങ്കാജനകമെന്ന് യു.എ.ഇ പറഞ്ഞു . സംഘർഷം മേഖലയെ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇറാനിൽ ആണവച്ചോർച്ചയ്ക്കുള്ള സാധ്യതയും ഗൾഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമാണ്.
ഇറാനെ ആക്രമിച്ച യു.എസ്. നടപടിക്കെതിരെ റഷ്യയും രംഗത്തെത്തി. ഇത് ഉത്തരവാദിത്തമില്ലാത്ത നടപടിയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് റഷ്യ അപലപിച്ചു.