മനാമ: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാവുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുനൽകി യെമനിലെ ഹൂതി വിമതർ. ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കിൽ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലിൽ മുക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് ഇക്കാര്യം അറിയിച്ചത് .
ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചപ്പോൾ പലസ്തീനികൾക്ക് പിന്തുണ അറിയിച്ച് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഇസ്രയേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത് . പിന്നാലെ യുഎസ് ഹൂതികൾക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു.
ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത് . ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേർപ്പെടില്ലെന്നാണ് കരാർ. കരാർ നിലവിൽ വന്നതോടെ ഹൂതികൾക്ക് നേരെയുള്ള ബോംബാക്രമണം യുഎസ് നിർത്തിയിരുന്നു.