ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടത്തെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട് .
അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഏകദേശം 18–22 ശതമാനത്തിൻ്റെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിൻ്റെയും കുറവുണ്ടായതായാണ് കണക്കുകൾ .യാത്രികരെ തിരികെ ആകർഷിക്കുന്നതിനായി എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചിട്ടുണ്ട്.
ടിക്കറ്റ് ബുക്കിങ്ങിൽ കുത്തനെ കുറവുണ്ടായതായി എയർ ഇന്ത്യ അധികൃതർ സമ്മതിച്ചിട്ടുണ്ട്. “അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് അന്താരാഷ്ട്ര മേഖലകളിലെ ബുക്കിങ്ങുകളിൽ കുറവുണ്ടായി.
അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഏകദേശം 18–22 ശതമാനത്തിൻറെയും ആഭ്യന്തര ബുക്കിങ്ങുകളിൽ 10–12 ശതമാനത്തിൻറെയും കുറവുണ്ടായതായി ഞങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് താത്ക്കാലികം മാത്രമാണ്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എയർ ഇന്ത്യയ്ക്ക് ഒപ്പമുണ്ടാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്” കമ്പനി അധികൃതർ പറഞ്ഞു.
നിലവിൽ, എയർ ഇന്ത്യ സുരക്ഷാ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിജിസിഎയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുന്നത്-അധികൃതർ പറഞ്ഞു.