കാലികം / ബിജോ സിൽവേരി
കടലിപ്പോള്‍ പലരുടേയും വീട്ടുമുറ്റത്ത് കുശലമന്വേഷിച്ച് എത്തിക്കഴിഞ്ഞു. കോപിക്കുമ്പോള്‍ രാത്രിയും പകലുമെന്നില്ലാതെ വീടുകള്‍ക്കുള്ളില്‍ റെയ്ഡ് നടത്തും. എല്ലാം നശിപ്പിക്കും. കേരളത്തിലെ മിക്കവാറും എല്ലാ കടല്ത്തീരഗ്രാമങ്ങളിലും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത് തീരപ്രദേശങ്ങളിലാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കു പുറമേയാണ് അശാസ്ത്രീയ ഖനനങ്ങളും വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തീരങ്ങളില്‍ നാശത്തിനു വഴിതെളിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും രൂക്ഷമായ കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്ന 17 ഹോട്ട്സ്പോട്ടുകളില്‍ ഇന്ത്യന്‍ തീരങ്ങളും ഉള്‍പ്പെടും. ഈ മേഖലകള്‍ ലോകത്തെ മറ്റു സമുദ്രതീരങ്ങളേക്കാള്‍ 90 ശതമാനം വേഗത്തില്‍ അപകടത്തിലേക്ക് നീങ്ങുകയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. 390 കിലോമീറ്ററോളം കേരളതീരം പല കാരണങ്ങളാല്‍ ശോഷണത്തിനു വിധേയമാകുന്നതായാണ് കണക്ക്. അതായത്, മുഴുവന്‍ തീരത്തിന്റെ 63 ശതമാനത്തിലധികം കടലെടുക്കുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഡ്രഡ്ജിങ്ങാണ് തിരുവനന്തപുരം ജില്ലയിലെ തീരങ്ങളുടെ നാശത്തിന് വഴിതെളിച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാടാകട്ടെ, വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനവും. അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട ഹാര്‍ബറുകളാണ് ആലപ്പുഴയില്‍ ആറാട്ടുപുഴയടക്കമുള്ള തീരങ്ങള്‍ ഇല്ലാതാക്കിയത്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഡ്രഡ്ജിങ്ങാണ് ചെല്ലാനത്തെ നശിപ്പിച്ചത്.
ഹോട്ട്സ്പോട്ടുകള്‍
കേരള തീരത്ത് പത്തിടങ്ങളില്‍ അപകടകരമായ തീരശോഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ കൊല്ലംകോട്, ശംഖുമുഖം, കൊല്ലത്തെ ആലപ്പാട്, ആലപ്പുഴ ഒറ്റമശ്ശേരി, എറണാകുളം ചെല്ലാനം, തൃശൂരിലെ കൊടുങ്ങല്ലൂര്‍, മലപ്പുറത്തെ പൊന്നാനി, കോഴിക്കോട്ടെ കാപ്പാട്, കണ്ണൂരിലെ തലശ്ശേരി, കാസര്‍കോട്ടെ വലിയപറമ്പ എന്നിവടങ്ങളിലാണിത്. തീരശോഷണം തടയാന്‍ അടിയന്തര നടപടി വേണമെന്ന് ഇതുസംബന്ധിച്ചു പഠനം നടത്തിയ ചെന്നൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) സര്‍ക്കാരിനെ അറിയിച്ചു. ജലസേചന വകുപ്പ് ഈ ഹോട് സ്പോട്ടുകള്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നെങ്കിലും വിശദപഠനം നടത്തുന്നതിനു കോസ്റ്റല്‍ റിസര്‍ച്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ചെല്ലാനത്തിന്റെ കദനകഥ
കിഴക്ക് കായലും പടിഞ്ഞാറു കടലുമുള്ള ചെല്ലാനത്ത് രണ്ടുദശാബ്ദമായി കടലേറ്റത്തിന്റെ ദുരിതം അനുഭവിക്കുന്നു. കൊച്ചി തുറമുഖത്തിനുവേണ്ടി കപ്പല്‍ ചാനലില്‍ ആഴം കൂട്ടുന്നതിനു വേണ്ടി നടത്തുന്ന ഡ്രഡ്ജിംഗ് തുടങ്ങിയ കാലം മുതല്‍ ചെല്ലാനം ഉള്‍പ്പെടെ എറണാകുളത്തിന്റെ പല തീരപ്രദേശങ്ങളിലും തീരശോഷണം ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് ചെല്ലാനത്ത് പ്രശ്നം കൂടുതല്‍ രൂക്ഷമായത്. ഇതിന് പ്രധാന കാരണം ചെല്ലാനം തെക്ക് നിര്‍മ്മിച്ച കൃത്രിമ ഫിഷിംഗ് ഹാര്‍ബറാണ്. നബാര്‍ഡില്‍നിന്നും 29.9 കോടി രൂപ 2010-ല്‍ വായ്പയെടുത്ത് നിര്‍മ്മിച്ച ഈ കൃത്രിമ ഹാര്‍ബറിന്റെ തെക്കേ പുലിമുട്ടിന്റെ നീളം 570 മീറ്ററാണ്. വടക്കേ പുലിമുട്ടിനാകട്ടെ, 150 മീറ്ററും. ഇവയുടെ നിര്‍മ്മാണമാണ് ഇതിന് വടക്കുള്ള ചെല്ലാനം മേഖലയില്‍ തീരശോഷണം രൂക്ഷമാക്കിയത്. ഈ പുലിമുട്ടിനു തെക്കുള്ള തീരത്ത് മണ്ണടിയുന്നുണ്ട്. ഇപ്പോള്‍ തീരശോഷണം കൂടുതലുള്ള മേഖലയിലെ മണലാണ് പുലിമുട്ട് നിര്‍മ്മാണ ശേഷം അടിയുന്നതും അക്കാരണം കൊണ്ട് തിരികെ തീരം നഷ്ടമായിടത്തേക്ക് പോകാതിരിക്കുകയാണ്.
സര്‍ക്കാരേ, കണ്ണമാലിയെ കടലിനു കൊടുക്കരുതേ
ചെല്ലാനം പഞ്ചായത്തിന്റെ വടക്കന്‍ മേഖലകളിലാണ് ഇപ്പോള്‍ കടലേറ്റം രൂക്ഷമായിരിക്കുന്നത്. തെക്കന്‍ പ്രദേശങ്ങളില്‍ 7.36 കിലോമീറ്ററില്‍ ടെട്രാപോഡ് കടല്‍ഭിത്തികളും ആറ് പുലിമുട്ടുകളും നിര്‍മിച്ചിട്ടുണ്ട്. ചെല്ലാനം മുതല്‍ പുതിയതോട് വരെയാണ് ടെട്രാപോഡ് ഉള്ളത്. ഇവിടെ കടലേറ്റത്തിന് വലിയ തോതില്‍ ആശ്വാസമുണ്ട്. ദീര്‍ഘനാളായുള്ള സമരത്തിന്റെ ഭാഗമായാണ് ഇവിടെ ടെട്രോപോഡ് വന്നത്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളില്‍ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഇവിടങ്ങളില്‍ ഇത്തവണ കടലേറ്റത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും അഞ്ചോളം വീടുകള്‍ തകരുകയും ചെയ്തു. ഒരു വശത്ത് മാത്രമായി ടെട്രാപോഡ് വരുമ്പോള്‍ മറുവശത്ത് കടലേറ്റം രൂക്ഷമാകുന്നുവെന്ന് സമരസമിതി പറയുന്നു. തീരദേശപാത ഉപരോധിച്ചു കൊണ്ടുള്ള ഹര്‍ത്താലുകള്‍ പോലും നടത്തിയെങ്കിലും അധികൃതര്‍ കണ്ണുതുറന്നില്ല.
ടെട്രാപോഡ് വന്നതിങ്ങനെ
ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിയ ഒരു ദശാബ്ദക്കാലത്തെ പ്രക്ഷോഭത്തിന് ശേഷം 2021 ല്‍ സര്‍ക്കാര്‍ കടല്‍ഭിത്തിയുടെ നിര്‍മ്മാണം ആരംഭിച്ചു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) നിന്ന് 344.2 കോടി രൂപയുടെ ധനസഹായത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ആണ് ഈ പദ്ധതി നടപ്പിലാക്കിയത്.
കടല്‍ഭിത്തി നിര്‍മ്മിച്ചത് കടല്‍ഭിത്തിയുടെ വശത്ത് 2 ടണ്‍ ഭാരമുള്ള ടെട്രാപോഡുകള്‍ സ്ഥാപിച്ചാണ്. കരയുടെ വശം നിലത്തുനിന്ന് 3 മീറ്റര്‍ ഉയരത്തില്‍ പാറകള്‍ അടുക്കി ബലപ്പെടുത്തിയിട്ടുണ്ട്. കടല്‍ഭിത്തിയുടെ മുകളില്‍ 2.5 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. കടല്‍ഭിത്തിയുടെ നീളത്തില്‍ 16 സ്ഥലങ്ങളില്‍ നടപ്പാതയിലേക്ക് പ്രവേശിക്കുന്നതിനായി പടികള്‍ നല്‍കിയിട്ടുണ്ട്, കടല്‍ത്തീരത്ത് കൈവരികള്‍ കൊണ്ട് നിരത്തിയിരിക്കുന്നു. വേലിയേറ്റ തിരമാലകളുടെ തീവ്രത കുറയ്ക്കുന്നതിനായി ചെല്ലാനം ബസാര്‍ മുതല്‍ പട്ടത്തിപ്പറമ്പ് വരെ പരസ്പരം 150 മീറ്റര്‍ അകലെ ആറ് ഗ്രോയിനുകളുടെ ഒരു പരമ്പര നിര്‍മ്മിച്ചിട്ടുണ്ട്.
കടല്‍ ചെല്ലാനത്തെ വിട്ട് കണ്ണമാലിയിലേക്ക്

ചെല്ലാനത്ത് ടെട്രാപോഡ് വന്നതോടെ കടലേറ്റത്തിന് ശമനമായി. നിരവധി സഞ്ചാരികള്‍ പുതിയ കടല്‍ഭിത്തി കാണാനും നടപ്പാതയില്‍ നിന്ന് കടലിന്റെ ഭംഗി ആസ്വദിക്കാനുമെത്തുന്ന സ്ഥലമായി ചെല്ലാനം മാറാന്‍ തുടങ്ങി. അതേസമയം കണ്ണമാലി, ചെറിയകടവ്, കട്ടിപ്പറമ്പ്, കൈതവേലി, മണാശ്ശേരി, സൗദി എന്നിവിടങ്ങളിലെ നിവാസികളുടെ കഷ്ടപ്പാടുകള്‍ ആരംഭിക്കുകയും ചെയ്തു. ഉപ്പുവെള്ളം കയറി പുതിയ വീടുകളുടെയടക്കം കോണ്‍ക്രീറ്റ് വിണ്ടുകീറി, ഭിത്തി തകര്‍ന്നു. നാട്ടുകാര്‍ രാത്രി കഴിച്ചുകൂട്ടുന്നത് ആശങ്കയോടെയാണ്. വിവിധ കാരണങ്ങളാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ നാട്ടുകാര്‍ തയ്യാറാകുന്നില്ല. ക്യാമ്പുകളില്‍ ശൗചാലയ സംവിധാനം അപര്യാപ്തമെന്നതാണ് പ്രധാന പ്രശ്നം. പലപ്പോഴും വെള്ളമുണ്ടാകാറില്ല. വെള്ളം കയറുമ്പോള്‍ ജനങ്ങള്‍ വീടുവിട്ടുപോയാല്‍, ആ വീടുകളില്‍ മോഷണം വ്യാപകമാകുന്നതും പ്രശ്നമാണ്.
ചെല്ലാനം പഞ്ചായത്തിലെ പുത്തന്‍തോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലും കൊച്ചി കോര്‍പറേഷനിലെ മാനാശേരി, സൗദി ബീച്ച് റോഡ് എന്നിവിടങ്ങളിലുമാണ് കടലേറ്റം ശക്തമായിരിക്കുന്നത്. മഴക്കാലമായാല്‍ പലരും ബന്ധുവീടുകളിലേക്ക് താമസം മാറും. ചിലര്‍ വീടിനകത്തു കയറിയ വെള്ളം കോരിക്കളഞ്ഞ് അടഞ്ഞുകൂടിയ മണ്ണൊക്കെ മാറ്റി അവിടെ തന്നെ കഴിയും. അതവര്‍ക്കൊരു ശീലമായി. ഇപ്പോള്‍ 200 ലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.
12 കിലോമീറ്റര്‍ ദൂരത്തില്‍ ടെട്രാപോഡ് സ്ഥാപിക്കുമെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ ഫണ്ട് പ്രഖ്യാപിച്ചത്. 344.2 കോടി രൂപ വിനിയോഗിച്ച് 12 കിലോമീറ്ററില്‍ ടെട്രാപോഡും 15 പുലിമുട്ടും നിര്‍മിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എസ്റ്റിമേറ്റ് പുതുക്കിയതോടെ അത് 7.36 കിലോമീറ്ററും 6 പുലിമുട്ടുമായി ചുരുങ്ങി.
കടല്‍ഭിത്തിയുള്ള സ്ഥലങ്ങളിലുള്ള തിരകള്‍ നേരെ വടക്കോട്ട് തിരിഞ്ഞ് കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളിലേക്ക് കടല്‍ കുത്തിയൊഴുകുകയാണ്. ടെട്രാപോഡ് കടല്‍ഭിത്തി ഇപ്പോള്‍ കെട്ടിയിരുന്ന ഭാഗത്തായിരുന്നു നേരത്തെ കടലാക്രമണം രൂക്ഷമായിരുന്നത്. എന്നാല്‍ ഇപ്പോഴത് നേരെ എതിര്‍ദിശയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വരം കിട്ടിയപ്പോള്‍ ഇടതുകാലിലെ മന്ത് വലതുകാലിലായ അവസ്ഥ.
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) സാമ്പത്തിക സഹായത്തോടെ പുത്തന്‍തോട് മുതല്‍ മണാശ്ശേരി ഗ്യാപ്പ് വരെ 6.1 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ജലസേചന വകുപ്പ് പറഞ്ഞു തുടങ്ങിയിട്ട് കുറച്ചുനാളായെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല.
കണ്ണമാലി മുതല്‍ ചെറിയകടവ് വരെയുള്ള മൂന്നു കിലോമീറ്ററോളമാണ് പ്രധാനമായും കടലാക്രമണ ഭീഷണി നേരിടുന്നത്. മേഖലയിലെ 960 മീറ്ററില്‍ മണല്‍ നിറച്ച ജിയോ ബാഗുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്. ഒരു ബാഗില്‍ ഏകദേശം 600 കിലോഗ്രാം മണ്ണാണ് നിറയ്ക്കുന്നത്. ഒരു മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 12 ബാഗുകള്‍ വേണ്ടിവരും.
മണലിന്റെ ലഭ്യതയും പ്രധാന ഘടകമാണ്. ഭാരം കുറഞ്ഞതും ഉറപ്പുള്ളതും ചൂടിനേയും മറ്റും പ്രതിരോധിക്കാന്‍ കഴിവുള്ളതുമായ പോളിപ്രൊപ്പിലിന്‍ ബാഗുകളാണ് ബാഗുകളാണ് ഉപയോഗിക്കുന്നത്. ഗുജറാത്ത്, മുബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് ബാഗുകളെത്തുന്നത്.
ഇത്തവണത്തെ കടലേറ്റം തടയുന്നതിന് കോടതി ഇടപെട്ടാണ് ചര്‍ച്ചകള്‍ നടത്തി തുക അനുവദിപ്പിച്ചത്. പക്ഷേ സമയം വൈകിയതിനാല്‍ ഇതു പ്രയോജനപ്പെടുമോയെന്ന് കണ്ടറിയണം.
പ്രക്ഷോഭങ്ങള്‍ നിരവധി
പരാതി പറയാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. സംഘടിത രൂപത്തില്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങുകയും ജനപ്രതിനിധികളേയും കളക്ടറേയും നിരവധി തവണ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. യാതൊരു നടപടിയും ഉണ്ടായില്ല.
ചെല്ലാനം-കൊച്ചി തീരസംരക്ഷണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തുടരുന്നത്. എഡിബി ലോണ്‍ ലഭ്യമാക്കി ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണം പുനരാരംഭിക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ മണ്ണുമാന്തിയന്ത്രം എത്തിച്ച് താല്‍ക്കാലിക ഭിത്തി ഒരുക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതും ഉണ്ടായിട്ടില്ല.
‘കല്ലില്ലെങ്കില്‍ കടലിലേക്ക്’ എന്ന മുദ്രാവാക്യവുമായി ചെല്ലാനത്തുകാര്‍ കടലിലിറങ്ങി വരെ സമരം ചെയ്തിരുന്നു. താഴ്ന്നവീടുകളെല്ലാം മുങ്ങി. പല വീടുകള്‍ക്ക് മുന്നിലും ചാക്കുകെട്ടുകള്‍ വച്ച് അടച്ചിരിക്കുകയാണ്. കരയേതാ കടലേതാ എന്നറിയാത്ത അവസ്ഥയാണ്. വീടുകള്‍ക്കകം നിറയെ മണ്ണും കയറി.
ഇക്കഴിഞ്ഞ ഏപ്രില്‍ 11 ന് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് മെയ് 15 നകം മഴക്കാലപൂര്‍വ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്നായിരുന്നു കളക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജൂണ്‍ തുടക്കം മുതല്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നില്ല. കടലേറ്റം തുടങ്ങിയതിനു ശേഷമാണ് ജിയോബാഗ് ഇട്ടത്. ഇപ്പോള്‍ ജിയോബാഗ് നശിപ്പിച്ചുകൊണ്ടാണ് കടലിന്റെ മുന്നേറ്റം.
പുത്തന്‍തോട് മുതല്‍ വടക്കോട്ടുള്ള മേഖലകളായ കണ്ണമാലി, ചെറിയകടവ് മേഖലകളിലെ പല ഭാഗങ്ങളിലും വര്‍ഷങ്ങളായി കടല്‍ഭിത്തി തകര്‍ന്ന് കിടക്കുകയാണ്. ഇവയുടെ അറ്റകുറ്റപ്പണികള്‍ പോലും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ഇടറോഡുകള്‍ക്ക് പുറമെ പ്രധാന റോഡുകളും വെള്ളത്തിനടിയിലായി.
കാലങ്ങളായി കടലാക്രമണത്തെ അതിജീവിക്കുമ്പോഴും തീരവാസികളോട് സര്‍ക്കാര്‍ പറയുന്നത് 10 ലക്ഷം രൂപ തരാം വീടും സ്ഥലവും ഒഴിഞ്ഞ് പോകണമെന്നാണ്. ഒരാള്‍ക്ക് നിലവില്‍ എത്ര സ്ഥലമുണ്ടെന്നൊന്നും കണക്കില്‍ പെടുത്താതെയാണ് ഭൂമി ഒഴിയാന്‍ ആവശ്യപ്പെടുന്നത്. എന്തുസംഭവിച്ചാലും, മരിച്ചാലും ഇവിടം വിട്ട് പോകില്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന ഇവര്‍ തലമുറകളായി ഇവിടെ താമസിച്ചു വരികയാണ്. തീരവാസികളെ ഒഴിപ്പിച്ച് ഹൈവേ നിര്‍മിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്.
തിരുവനന്തപുരത്തിന്റെ തീരവും തീരുന്നു

കടലേറ്റമുണ്ടായ ശംഖുമുഖം കടപ്പുറം
കേരളത്തിലെ ഒന്‍പത് തീരജില്ലകളില്‍ ഏറ്റവും ശക്തമായ തീരശോഷണത്തിനു വിധേയമാകുന്നത് തിരുവനന്തപുരത്താണ്. തമിഴ്നാട് തേങ്ങാപ്പട്ടണത്ത് പൂര്‍ത്തിയാക്കിയ ഹാര്‍ബറാണ് ആ തീരത്തെയാകെ ഇല്ലാതാക്കാന്‍ തുടങ്ങിയത്. കടലാക്രമണം രൂക്ഷമായതോടെ തമിഴ്നാട് സര്‍ക്കാര്‍ കൂറ്റന്‍ കടല്ഭിത്തികളിട്ടു. കൊല്ലങ്കോട് മുതല്‍ എഴുപത്തിയഞ്ച് മീറ്ററോളം ദൂരത്തിലാണ് പുലിമുട്ട് ഇട്ടത്. ഇതോടെ തിരയടി ശക്തമായി. പൊഴിയൂരും പരുത്തിയൂരും തെക്കെ കൊല്ലങ്കോടുമൊക്കെ വള്ളമിറക്കാന്‍ പോലും കഴിയില്ലെന്ന് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിനു പരിഹാരമായി പരുത്തിയൂരില്‍ ഹാര്‍ബര്‍ സ്ഥാപിക്കണമെന്നാണ് ഇപ്പോള്‍ ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം.
വലിയതുറ, പൂന്തുറ, പനത്തുറ മേഖലകളേയും കടലേറ്റം രൂക്ഷമായി ബാധിച്ചു. ശംഖുംമുഖം മുതല്‍ വലിയതുറ എഫ്.സി.ഐ ഗോഡൗണ്‍ വരെയുള്ള ഇരുന്നൂറോളം വീടുകള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന നിലയിലായി. ശംഖുമുഖത്തെ പഴയ ബീച്ച് പൂര്‍ണ്ണമായും കടലെടുത്തു. വിമാനത്താവളത്തിലേക്കുള്ള പഴയ പാതയുടെ പകുതിയോളം കടലെടുത്തു. തുറമുഖ നിര്‍മ്മാണത്തിനായി വിഴിഞ്ഞത്ത് തീരക്കടലിലെ മണല്‍ കോരി അദാനി പോര്‍ട്ട് തീരം നികത്തിയപ്പോള്‍ അവഗണിക്കപ്പെട്ടത് ഒരിടത്തുനിന്നും മണല്‍ കോരിയെടുത്താല്‍ വേറൊരിടത്ത് തീരം ഇല്ലാതാകും എന്ന ലളിതമായ കടലറിവായിരുന്നു. മുതലപ്പൊഴിയില്‍ ഉണ്ടാക്കിയ പുലിമുട്ട് കാരണം താഴമ്പള്ളി മുതല്‍ മാമ്പള്ളി വരെയുള്ള അഞ്ചുതെങ്ങ് പ്രദേശം മുഴുവനായും കടലെടുത്ത് പോയി. 2018 മുതല്‍ രൂക്ഷമായ കടലേറ്റമുണ്ടായത് വിഴിഞ്ഞത്തെ വലിയതുറ, കൊല്ലത്തെ ആലപ്പാട്, കൊച്ചിയിലെ ചെല്ലാനം എന്നിവിടങ്ങളിലാണ്. മൂന്നിടത്തും ദുരന്തത്തിനു കാരണം മനുഷ്യനിര്‍മ്മിതമാണെന്നു വ്യക്തമാണ്. വലിയതുറയില്‍ വിഴിഞ്ഞവും ആലപ്പാട് മണല്‍ഖനനവും ചെല്ലാനത്ത് കൊച്ചി-വല്ലാര്‍പാടം തുറമുഖങ്ങളുമാണ് ദുരന്തകാരണമായത്.
കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 810 ആണ്. തീരപ്രദേശത്ത് ഇത് 2168 ആണ്. തിരുവനന്തപുരത്തെ കരികുളം, വിഴിഞ്ഞം, എറണാകുളത്ത് വൈപ്പിന്‍, ചെല്ലാനം മേഖലകളിലും ജനസാന്ദ്രത വളരെയധികമാണ്.
വെട്ടുകാട് ഭാഗത്ത് വലിയതോതില്‍ കരയിടിഞ്ഞിട്ടുണ്ട്. ഫലവൃക്ഷങ്ങളും വീടുകളും സംരക്ഷിക്കാനായി ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി മണല്‍ചാക്കുകള്‍ നിരത്തുകയാണ്. വെട്ടുകാട് വയര്‍ലെസ് സ്റ്റേഷന് പരിധിയിലുള്ള ടൈറ്റാനിയം വരെയുള്ള നൂറിലധികം വീടുകളും കണ്ണാന്തറ സെന്റ് ആന്റണീസ് പള്ളി വരെയുള്ള നൂറു വീടുകളുമാണ് കടലേറ്റ ഭീഷണിയിലുള്ളത്.
തീരസംരക്ഷണത്തിന് ജില്ലാ ഭരണകൂടവും കോര്‍പറേഷനും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സെറ്റല്ലസിന്റെ നേതൃത്വത്തിലാണ് മണല്‍ചാക്കുകള്‍ നിരത്തുന്നത്.

വലിയതുറയില്‍ നാട്ടുകാര്‍ ചേര്‍ന്ന് സംരക്ഷണഭിത്തി ഒരുക്കുന്നു
400 മീറ്ററോളം ഉണ്ടായിരുന്ന ശംഖുമുഖം തീരത്തിന്റെ നാശം ആരംഭിച്ചത് ഓഖി ചുഴലിക്കാറ്റിനു ശേഷമാണ്.
കെടിഡിസിയുടെ റസ്റ്ററന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുന്‍വശം മുന്‍പ് റോഡ് ആയിരുന്നു.
ഈ റോഡിന്റെ ഒരു വശത്ത് ഇരിപ്പിടങ്ങളും 250 മീറ്ററോളം വരുന്ന തീരവും ആയിരുന്നു ശംഖുമുഖത്തിന്റെ ഭംഗി.
നിലവില്‍ ഈ ഭാഗമെല്ലാം ഇപ്പോള്‍ കടലാണ്. ഇരിപ്പിടങ്ങളും 5 ഹൈമാസ്റ്റ് ലൈറ്റുകളും റോഡുമൊന്നും ഇന്ന് ഇല്ല.
റസ്റ്ററന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് തൊട്ടടുത്തു വരെ എത്തിയിരിക്കുകയാണ് കടല്‍. രണ്ടു ദിവസത്തി
നിടെ നടപ്പാത ഉള്‍പ്പെടെ 50 മീറ്ററോളം ഭാഗം കൂടി കടലെടുത്തതായി ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു.
ശംഖുമുഖം വിമാനത്താവളം റോഡാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യം തകര്‍ന്നത്.
ഇതു സംരക്ഷിക്കാന്‍ കോണ്‍ക്രീറ്റ് കടല്‍ഭിത്തി (ഡയഫ്രം വാള്) നിര്‍മിച്ചതു മാത്രമാണ് ഏക ആശ്വാസം.
ഈ ഭിത്തിയും കടന്ന് തിരമാലകള്‍ എത്തിയതിനെ തുടര്‍ന്ന് ഒരു വരി ഗതാഗതം നിരോധിച്ചത് അടുത്തിടെയാണ്.
2020 ലാണ് കടല്‍ഭിത്തി നിര്‍മാണം തുടങ്ങിയത്. തിരയടിയില്‍ നിന്നു തീരത്തെ സംരക്ഷിക്കുന്നതിനു കോണ്‍ക്രീറ്റ് കടല്‍
ഭിത്തി നിര്‍മാണമായിരുന്നു ഒന്നാം ഘട്ടം. തകര്‍ന്ന റോഡ് പുനര്‍ നിര്‍മിച്ച് കോണ്‍ക്രീറ്റ് ഭിത്തി വരെ മണ്ണു നിറച്ച് പഴയ തീരത്തിന്റെ പുനര്‍നിര്‍മാണമായിരുന്നു രണ്ടാം ഘട്ടം. 4.39 കോടിയായിരുന്നു ചെലവ്.
തിരയുടെ വേഗതയും രൂക്ഷതയും കണക്കാക്കി സെന്‍ട്രല്‍ റോഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്പന ചെയ്തതാണ് കോണ്‍
ക്രീറ്റ് ഭിത്തി. നിലവിലെ റോഡില്‍ നിന്നു 6 മീറ്റര്‍ ഉള്ളിലേക്ക് മാറി 50 സെന്റീമീറ്റര്‍ വീതിയിലായിരുന്നു
നിര്‍മാണം. ഇതിനെ സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ച് കരയുമായി ബന്ധിപ്പിക്കുന്നതിനാല്‍ കടല്‍ക്ഷോഭത്തില്‍ തീരം തകരില്ല. ഈ കോണ്‍ക്രീറ്റ് ഭിത്തി വരെ മണ്ണു നിറച്ചാണ് പഴയ റോഡ് പുനര്‍ നിര്‍മിച്ചത്.
ട്രോളിങ് നിരോധനം കാരണം തീരത്ത് കയറ്റിവച്ചിരുന്ന ബോട്ടുകളും ശക്തമായ തിരയില്‍പ്പെട്ട് നശിച്ചു. ആറാട്ട് മണ്ഡപത്തിന് സമീപത്തായാണ് ബോട്ടുകള്‍ കയറ്റിയിരുന്നത്. ഇതില്‍ 3 ബോട്ടുകളാണ് നശിച്ചത്.
കൂടുതല്‍ നിര്‍മാണങ്ങള്‍; കൂടുതല്‍ ദുരന്തങ്ങള്‍
കടലേറ്റത്തില്‍ വീടുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നവരെ താല്‍ക്കാലികമായി സഹായിക്കാനോ മാറ്റിപ്പാര്‍പ്പിക്കാനോ അല്ലെങ്കില്‍ മണല്‍ച്ചാക്കുകളും കരിങ്കല്ലുകളും തീരത്തു കൊണ്ടുവന്നിടാനും ഒക്കെയായിരിക്കാം തീരസംരക്ഷണത്തിന്റെ പേരിലെ പണം ചെലവഴിക്കുന്നത്. കടല്‍ ജലനിരപ്പ് ഉയരുന്നതിനു പുറമേ കടലിലും കടലോരത്തും നടത്തുന്ന തെറ്റായ നിര്‍മ്മാണ പ്രവൃത്തികളും മണല്ഖനനവുമാണ് കടലേറ്റത്തിനു മുഖ്യ കാരണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി കോര്‍പറേറ്റുകളെ ക്ഷണിച്ചുകൊണ്ടു വന്ന് വലിയ കെട്ടിടങ്ങള്‍ തീരദേശത്താകെ നിര്‍മിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. തീരത്തിനോട് തൊട്ട് ചെറുതും താല്‍ക്കാലികവുമെന്ന പേരിലാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതെങ്കിലും ഇതിന്റെ അനുബന്ധമായി തൊട്ടടുത്തു തന്നെ കൂറ്റന്‍ ഹോട്ടലുകളും മറ്റും വരുന്നുണ്ട്. സാമൂഹികാഘാതങ്ങളൊന്നും പരിഗണിക്കാതെയാണ് തീരദേശപാത നിര്‍മാണവും ഒരുങ്ങുന്നത്.
കടല്‍ക്ഷോഭം മൂലം കുടിയിറക്ക ഭീഷണി നേരിടുന്ന തീരദേശ ജനതയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളതിനോട് സഹകരിക്കുന്നില്ല. ഈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത് 10 ലക്ഷം രൂപയാണ്. മറ്റൊരു സ്ഥലത്ത് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ ഈ പണം തികയില്ല. ഭൂമിയുടെ വില സംബന്ധിച്ച ഈ പ്രശ്നം മറികടക്കാനുള്ള ഒരു മാര്‍ഗം സര്‍ക്കാര്‍ നേരിട്ട് ഫ്ളാറ്റുകളും/അല്ലെങ്കില്‍ വീടുകളും നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറുക എന്നതാണ്. എന്നാല്‍ ഒഴിപ്പിക്കപ്പെടുന്നവര്‍ക്കെല്ലാം കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി പര്യാപ്തവുമല്ല.
പുനരധിവാസത്തിന് അര്‍ഹതയുള്ള കുടുംബങ്ങളില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളി സമൂഹത്തില്‍ പെട്ടവരാണെന്നും കടലില്‍ നിന്ന് വളരെ ദൂരെ മാറിത്താമസിക്കുന്നത് അവരുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്നതും തീര്‍ച്ചയാണ്. പുനര്‍ഗേഹം പദ്ധതി പ്രകാരം വിട്ടുകൊടുക്കുന്ന ഭൂമി ഗുണഭോക്താക്കളുടെ ഉടമസ്ഥതയില്‍ തന്നെ തുടരുമെങ്കിലും, കൃഷിക്കോ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കോ മാത്രമേ അവര്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയൂ. പദ്ധതിയുടെ കീഴില്‍ വാങ്ങിയ സ്വത്ത് ആദ്യ 12 വര്‍ഷത്തേക്ക് വില്ക്കാന് പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഈ ഭൂമിക്ക് ബാങ്ക് വായ്പകള്‍ ലഭിക്കില്ല.
മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവുകള്‍ വികസനവിഷയങ്ങളില്‍ പരിഗണിക്കണമെന്ന് ഏറെക്കാലമായി കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തിലക് കൗണ്‍സിലും (കെആര്‍എല്‍സിസി), കെആര്‍എല്‍സിസി ഘടകമായ ‘കടലും’ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. പക്ഷേ ബധിരകര്‍ണങ്ങളിലാണ് ആവശ്യങ്ങള്‍ പതിക്കുന്നതെന്നു മാത്രം.
തീരദേശജനത്തോടുള്ള സര്‍ക്കാരിന്റെ സമീപനം
നീതീകരിക്കാനാവത്തത്: കെആര്‍എല്‍സിസി
കടലാക്രമണവും തീരശോഷണവും തീരത്താകെ ദുരന്തം വിതക്കുമ്പോള്‍ സര്‍ക്കാര്‍ നിസംഗരാവുകയാണെന്ന് കെആര്‍എല്‍സിസി ആരോപിച്ചു. മാതൃകാ പദ്ധതിയെന്ന നിലയില്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന ചെല്ലാനം മോഡല്‍ കടല്‍ ഭിത്തി ഭാഗീകമായിട്ടാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഈ ഭാഗത്ത് പുലിമുട്ടുകള്‍ നിര്‍മ്മിച്ച് മണല്‍ നിക്ഷേപിച്ച് തീരത്തെ ആഴം കുറക്കുന്നില്ലെങ്കില്‍ കടല്‍ ഭിത്തി തന്നെ തകരുന്ന അവസ്ഥയാണിപ്പോള്‍. 19 കിലോമീറ്ററില്‍ 7.26 കിലോമീറ്റര്‍ മാത്രമാണ് ഭാഗികമായി പൂര്‍ത്തീകരിച്ചിട്ടുള്ളത്. വൈപ്പിലെ ഞാറക്കല്‍, എടവനക്കാട് പ്രദേശങ്ങളിലും ആലപ്പുഴയുടെ തീരങ്ങളിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.
തിരുവനന്തപുരത്തെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറ്റിയിരിക്കുന്നു. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിനോട് ചേര്‍ന്ന് ഉണ്ടായിട്ടുള്ള കപ്പലപകടങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക ആഘാതവും ഗുരുതരമായ വിധത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടത്തിനും കാരണമായിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാര്‍ അലംഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്.
തീരദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് ജനതയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കെആര്‍എല്‍സിസി രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ ആവശ്യപ്പെട്ടു.