എഡിറ്റോറിയൽ / ജെക്കോബി
ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ തങ്ങളുടെ തീരത്ത് വന്നടുക്കുന്നതു കാണാന്‍ ഭാഗ്യമുണ്ടായ വിഴിഞ്ഞം മത്സ്യബന്ധന ‘നഗരത്തിലെ’ ജനങ്ങളില്‍ ഒരുകൂട്ടം ഇപ്പോള്‍ തങ്ങളുടെ പൈതൃക ആവാസഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുമെന്ന ആശങ്കയിലാണ്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ലൈന്‍ പദ്ധതിയുടെ അലൈന്മെന്റ് വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിനോടു ചേര്‍ന്നുള്ള വിഴിഞ്ഞം കോര്‍പറേഷനിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പാര്‍പ്പിടങ്ങള്‍ക്കും തൊഴിലിടത്തിനും മാത്രമല്ല, സിന്ധുയാത്ര മാതാ (ഔവര്‍ ലേഡി ഓഫ് ഗുഡ് വോയേജ്) ഇടവക ദേവാലയം, സെന്റ് മേരീസ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, നെയ്യാറ്റിന്‍കര രൂപതയുടെ ഭാഗമായ തെന്നൂര്‍ക്കോണം ക്രിസ്തുരാജ പള്ളി, രണ്ടു കുരിശടികള്‍ എന്നിവയ്ക്കും ഭീഷണിയാണെന്നും പരമ്പരാഗതമായി ഈ പ്രദേശത്തുവസിക്കുന്ന ജനസമൂഹത്തെ ഛിന്നഭിന്നമാക്കുമെന്നുമാണ് തുറമുഖ വികസനത്തിനായി നിലകൊണ്ടിരുന്ന ഈ ജനവിഭാഗത്തിന്റെ ഇന്നത്തെ ആകുലത.
ബാലരാമപുരത്തുനിന്ന് മുക്കോല വരെ 9.43 കിലോമീറ്റര്‍ തുരങ്കപാതയാണ്. ‘പരിസ്ഥിതി ആഘാതം കുറയ്ക്കാനും, പ്രദേശത്തെ ജനങ്ങളെ കഴിയുന്നത്ര ബാധിക്കാതിരിക്കാനുമാണ്’ ടണല്‍ റെയില്‍ ലിങ്ക് ആസൂത്രണം ചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു. വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്ന് തുരങ്കപാത ആരംഭിക്കുന്നിടം വരെ കോട്ടപ്പുറം ഭാഗത്ത് ജനസാന്ദ്രതയേറിയ മേഖലയില്‍ ഉപരിതലത്തിലൂടെയാണ് റെയില്‍പാത കടന്നുപോകുന്നത്.
സെന്റ് മേരീസ് സ്കൂളുകള്‍ റെയില്‍ ട്രാക്കിന്റെ ഇരുഭാഗത്തുമായി വിഭജിക്കപ്പെടും. സാധാരണഗതിയില്‍ റെയില്‍പാതയ്ക്ക് ഇരുവശത്തുമായി 30 മീറ്റര്‍ ബഫര്‍ സോണില്‍ നിര്‍മിതികളൊന്നും പാടില്ല. മുക്കോല ഭാഗത്ത് ’17 വീടുകളില്‍ താമസിക്കുന്ന 38 കുടുംബങ്ങളെ’ മാത്രമേ മാറ്റിപാര്പ്പിക്കേണ്ടിവരൂ എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ അഞ്ഞൂറോളം കുടുംബങ്ങളെ നേരിട്ടു ബാധിക്കുന്നതാണ് റെയില്‍പാതയുടെ അലൈന്മെന്റ് എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞത്തെ 25,000 വരുന്ന ഇടവകസമൂഹത്തിലെ കുറെപ്പേരെ തങ്ങളുടെ ഭൂമിയില്‍ നിന്ന് പിഴുതെറിയാനുള്ള നീക്കമായാണ് അവര്‍ ഇതിനെ കാണുന്നത്.
ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് വന്നെത്തുന്ന റോഡിനു സമാന്തരമായി നീങ്ങുന്ന തുരങ്കപാതയുടെ പ്രാരംഭ ഉപഗ്രഹ സര്‍വേ ഡാറ്റ പ്രകാരം, കടക്കുളം-മുക്കോല റൂട്ടില്‍ ഒന്നേകാല്‍ കിലോമീറ്ററോളം തുറന്ന വയല്പ്രദേശത്തുകൂടെയുള്ള അലൈന്മെന്റ് ആണ് ആദ്യം നിര്‍ദേശിക്കപ്പെട്ടിരുന്നത്. ആള്‍ത്താമസമില്ലാത്ത ഭൂപ്രദേശത്തുകൂടെ കടന്നുപോകുന്ന ആ അലൈന്മെന്റ് ജനസമൂഹത്തിന് ഇത്രത്തോളം കോട്ടംവരുത്തുന്നതല്ലെന്ന് ശശി തരൂര്‍ എംപി ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ”വീടുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും പൂര്‍വ്വികരുടെ ഭൂമിയില്‍ നിന്ന് നിര്‍ബന്ധിതമായി പിഴുതെറിയപ്പെടുന്നതും വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍ ഏതൊരു പുനരധിവാസ ശ്രമവും സങ്കീര്‍ണമായിരിക്കും. പാര്‍പ്പിടവും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്നതിന് ന്യായവും മതിയായതുമായ നഷ്ടപരിഹാരം ഉള്‍പ്പെടുത്തുകയും വേണം. അതിനാല്‍ മാനുഷിക പരിഗണന നല്കി ഈ വിഷയം പുനഃപരിശോധിക്കുകയും, തദ്ദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുത്ത് വികസനത്തെ കാരുണ്യം, തുല്യത, സുസ്ഥിരത എന്നിവയുമായി സന്തുലിതമാക്കുന്ന ഒരു വിന്യാസത്തിന് മുന്‍ഗണന നല്‍കുകയും വേണം” എന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.
നൂറുകണക്കിനു വീടുകള്‍ ഇടതിങ്ങിയുള്ള, പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്നതുമായ പ്രദേശത്തു നിന്ന് തുരങ്കപാത ആരംഭിക്കുന്നത് നിലവിലുള്ള വീടുകളെയും കെട്ടിടങ്ങളെയും വളരെയധികം ബാധിക്കുമെന്നും പദ്ധതിയുടെ പൂര്‍ണരൂപം വിശദീകരിക്കാനോ ഇതു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാനോ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും എം. വിന്‍സെന്റ് എംഎല്‍എ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി ജനവാസകേന്ദ്രത്തില്‍ നിന്നു തുരങ്കപാത ആരംഭിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുന്നു. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള 12.75 കിലോമീറ്റര്‍ ടണല്‍, 11.2 കിലോമീറ്റര്‍ വരുന്ന പീര്‍ പഞ്ജല് ടണല്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാതയാണ് ബാലരാമപുരം-വിഴിഞ്ഞം റൂട്ടിലേത്.
നെതര്‍ലന്‍ഡ്സിലെ ഒരു കമ്പനിയുടെ സാങ്കേതിക സഹായത്തോടെ ഡ്രില്ലിങ് ബ്ലാസ്റ്റിങ് ടെക്നോളി ഉപയോഗിച്ചാണ് കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ‘വെള്ളക്കെട്ടുനിറഞ്ഞ പ്രദേശത്തുകൂടെ’ 25 മീറ്റര്‍ താഴ്ചയില്‍ തുരങ്കപാത ഒരുക്കുന്നത്. ഇതിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുകയും ബാലരാമപുരത്ത് റെയില്‍വേ കണ്ടെയ്നര്‍ യാര്‍ഡിന്റെ പ്രാരംഭ പണികള്‍ക്കായി ദക്ഷിണ റെയില്‍വേയ്ക്ക് 243.08 കോടി രൂപയും, റെയില്ലിങ്ക് നിര്‍മിതിക്ക് തുടക്കം കുറിക്കാനായി കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് 96.20 കോടി രൂപയും സംസ്ഥാന ഫിഷറീസ്-തുറമുഖ വകുപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 1,482.92 കോടി രൂപയുടെ പദ്ധതിയില്‍, ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍, വിഴിഞ്ഞം വില്ലേജുകളിലായി 5.526 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനുള്ള 198 കോടി രൂപയും ഉള്‍പ്പെടുന്നു. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയ്ക്കായുള്ള 2013-ലെ നിയമപ്രകാരം ന്യായമായ നഷ്ടപരിഹാരം നല്‍കും. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പറയുന്നു. എന്നാല്‍ വിഴിഞ്ഞം ടെര്‍മിനല്‍ ഭാഗത്തെ അലൈന്മെന്റിന്റെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
വിഴിഞ്ഞം തുറമുഖ പദ്ധതി മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട തദ്ദേശീയരായ 53 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യം നിശ്ചയിച്ച 82,440 രൂപയുടെ നഷ്ടപരിഹാരം 4.20 ലക്ഷം രൂപയായി ഉയര്‍ത്തി 2.22 കോടി രൂപ അനുവദിച്ചതും, നാട്ടുകാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തതും ജനപ്രിയ നടപടികളായിരുന്നു. കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിലെ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലൂടെ തുറമുഖത്തിന് ആവശ്യമായ തൊഴില്‍ നൈപുണ്യം ലഭ്യമാക്കാനുള്ള പദ്ധതിയില്‍ പരിശീലനം നല്കി ഒന്‍പത് യുവതികളെ കാന്റിലിവര്‍ റെയില്‍ മൗണ്ടറ്റ് ഗാന്‍ട്രി ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി ഇന്ത്യയില്‍തന്നെ ആദ്യമായി വിഴിഞ്ഞം തുറമുഖത്ത് നിയോഗിച്ചതും, ഇന്റര്മൊഡാല് ട്രക്ക് ഡ്രൈവര്‍ പരിശീലനത്തിലൂടെ രണ്ടു ഗ്രൂപ്പുകളെ നിയമിച്ചതും നല്ല മാതൃകകളാണ്.
എന്നാല്‍ വിഴിഞ്ഞത്ത് നാട്ടുകാര്‍ക്ക് 56 ശതമാനം തൊഴില്‍ നല്കി എന്ന് തുറമുഖമന്ത്രിക്ക് പോര്‍ട്ട് അധികൃതര്‍ തെറ്റായ വിവരമാണ് നല്‍കിയതെന്നും യഥാര്‍ഥത്തില്‍ 88 പേര്‍ക്കു മാത്രമാണ് തൊഴില്‍ ലഭിച്ചതെന്നും പ്രദേശത്തെ ട്രേഡ് യൂണിയന് നേതാക്കള്‍ പറയുന്നു.
എംഎസ് സി ഐറിന പോലുള്ള ‘എക്സ്ട്രാ ലാര്‍ജ്’ കണ്ടെയ്നര്‍ കപ്പലുകള്‍ ദക്ഷിണേഷ്യയില്‍തന്നെ ആദ്യമായി വിഴിഞ്ഞത്ത് വന്നടുക്കുന്നുണ്ടെങ്കിലും, കണ്ടെയ്നര്‍ ട്രക്കുകള്‍ക്ക് വിഴിഞ്ഞത്തുനിന്ന് ദേശീയപാത 66-ലേക്ക് ചെന്നുകയറാനുള്ള 1.7 കിലോമീറ്റര്‍ റോഡിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല.
റോഡുവഴിയോ ട്രെയിന്‍മാര്‍ഗമോ ഗെയ്റ്റ് വേ (എക്സിം) കാര്‍ഗോ ഓപ്പറേഷന്‍സ് നടത്താനാകാതെ, തത്കാലം മദര്‍ഷിപ്പുകളില്‍ നിന്നിറക്കുന്ന കണ്ടെയ്നര്‍ ചരക്ക് ഫീഡര്‍ കപ്പലുകളിലൂടെ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന ട്രാന്‍സ്ഷിപ്മെന്റ് മാത്രമാണ് നടക്കുന്നത്. ലോജിസ്റ്റിക്സ് പാര്‍ക്ക്, പ്രോസസിങ് ഹബ്ബുകള്‍, വെയര്‍ഹൗസിങ് സമുച്ചയങ്ങള്‍, ബള്‍ക്ക് സ്റ്റോറേജ് സ്പെയ്സ് തുടങ്ങിയവ അദാനി പോര്‍ട്ട് സിറ്റി വികസന പദ്ധതിയില്‍ വരാനിരിക്കുന്ന കാര്യങ്ങളാണ്. കൊച്ചിയിലേക്കുള്ള ഷട്ടില്‍ സര്‍വീസ് യാത്രയില്‍ വിഴിഞ്ഞത്തുനിന്ന് 140 കിലോമീറ്റര്‍ അകലെ, തോട്ടപ്പള്ളിക്കു പടിഞ്ഞാറായി മുങ്ങിയ എംഎസ് സി എല്‍സ 3 ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 49 കണ്ടെയ്നര്‍ കശുവണ്ടി തൂത്തുക്കുടിയിലേക്കുള്ളതായിരുന്നു.
വിഴിഞ്ഞത്തുനിന്ന് കരമാര്‍ഗം അത് നേരിട്ട് കശുവണ്ടി ഫാക്ടറികളിലേക്ക് എത്തിക്കാന്‍ മാര്‍ഗമില്ലാത്തതിനാലാണ് ഫീഡര്‍ കപ്പലില്‍ കൊച്ചി വഴി തൂത്തുക്കുടി തുറമുഖത്തേക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായത്. ആ കപ്പല്‍ മുങ്ങി നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്കും തീരത്തിനുമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ വിശേഷിച്ച് ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിലും, ഘാനയില്‍ നിന്നുള്ള 500 ടണ്‍ തോട്ടണ്ടിക്ക് 5.97 കോടി രൂപയുടെ നഷ്ടപരിഹാരം കെട്ടിവച്ചില്ലെങ്കില്‍ എംഎസ് സിയുടെ മാന്‍സ എഫ് ചരക്കുകപ്പല്‍ വിഴിഞ്ഞത്ത് പിടിച്ചിടാന്‍, അഞ്ചു കശുവണ്ടി വ്യവസായികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ കപ്പല്‍ കമ്പനി ഉടന്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഹാജരാക്കിയത്, അവര്‍ വിഴിഞ്ഞത്ത് എക്സിം ചരക്കുനീക്കം നടത്തേണ്ട അദാനിയുടെ പ്രധാന പങ്കാളികളായതിനാലാണ്.
കൊച്ചി മേജര്‍ തുറമുഖത്തിനും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും വേണ്ടിയുള്ള കപ്പല്ച്ചാല് ആഴം കൂട്ടുന്നതിനുള്ള ഡ്രെജിങ് ആണ് ചെല്ലാനം തീരത്തെ കേരളത്തിലെ കടലേറ്റത്തിന്റെയും തീരശോഷണത്തിന്റെയും ഏറ്റവും ഭീഷണമായ ഹോട്ട് സ്പോട്ട് ആക്കിയതെന്ന് ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. കാലവര്ഷക്കോളിലും കറുത്തവാവിലും കള്ളക്കടല്‍ പ്രതിഭാസത്തിലും കാലാവസ്ഥവ്യതിയാനം മൂലം അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭത്തിലും ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ അതിരൂക്ഷമായ കടലേറ്റത്തിന്റെ കൊടിയദുരിതങ്ങള് അനുഭവിക്കുന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ ഓരോ സീസണിലും കണ്ടുകൊണ്ടിരിക്കുന്നു.
കടല്‍ക്ഷോഭത്തിന്റെ ദിനങ്ങളില്‍ ജനരോഷം അടക്കാനായി ജില്ലാ കലക്ടറും ഭരണകക്ഷിനേതാക്കളും നല്കുന്ന ഉറപ്പുകള്‍ പാഴ് വാക്കാകുകയാണ് പതിവ്. പതിനേഴു കിലോമീറ്റര്‍ വരുന്ന ഈ തീരത്ത് ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബര്‍ മുതല്‍ ചെറിയകടവുവരെ 12 കിലോമീറ്റര്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണത്തിന് 344 കോടി രൂപ അനുവദിച്ച് പിണറായി സര്‍ക്കാര്‍ ‘ചെല്ലാനം മോഡല്‍’ തീരസംരക്ഷണത്തിന്റെ നേട്ടം വാഴ്ത്തിപ്പാടി. എന്നാല്‍ ചെല്ലാനം മുതല്‍ പുത്തന്‍തോടുവരെയുള്ള 7.3 കിലോമീറ്ററില്‍ വച്ച് ഫണ്ട് തീര്‍ന്നു, പണിമുടങ്ങി. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് 1.25 കോടി രൂപ ചെലവില്‍ 961 മീറ്റര്‍ ഭാഗത്ത് ജിയോബാഗ് നിരത്തി തീരം സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കാലവര്‍ഷം എത്തുംമുന്പേ അടിയന്തരമായി താത്കാലിക പ്രതിരോധം തീര്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല.
നവകേരള നിര്‍മിതിയുടെയും തുടര്‍ഭരണത്തിന്റെയും വീരഗാഥകളുടെ പ്രചാരണത്തിനായി ചെലവാക്കുന്ന തുകയുടെ ഒരു വിഹിതം മതിയാകും കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് ഭാഗത്തെ അതിരൂക്ഷമായ കടല്‍ക്ഷോഭത്തിന്റെ കെടുതികള്‍ക്ക് ശാശ്വത പരിഹാരം കാണുവാന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യദിനങ്ങളില്‍ എറണാകുളത്തുനിന്നുള്ള മന്ത്രി പി. രാജീവിന്റെ ചേംബറില്‍ ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി ചേര്‍ന്ന് കൈക്കൊണ്ട തീരുമാനം നടപ്പാക്കാനാകാതെ ഇനിയും പഞ്ഞംപാടി എത്രകാലം നടക്കും?
വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി 2,960 മീറ്റര്‍ നീളത്തില്‍ 28 മീറ്റര്‍ ഉയരത്തില്‍ പുലിമുട്ട് (ബ്രെയ്ക് വാട്ടര്‍) നിര്‍മിച്ചതും തീരക്കടലില്‍ ഡ്രെജിങ് നടത്തി 63 ഹെക്ടര്‍ ഭൂമി വികസിപ്പിച്ചെടുത്തതും ഇനി 77.17 ഹെക്ടര്‍ നികത്തിയെടുക്കുന്നതും അദാനി ഗ്രുപ്പിന്റെ വന്‍നേട്ടമായി കൊണ്ടാടുമ്പോള്‍, തിരുവനന്തപുരം തീരത്ത് വ്യാപകമായി കടലേറ്റവും തീരശോഷണവും നടക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനോ തീരസംരക്ഷണത്തിന് എന്തെങ്കിലും നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയാറാകുന്നില്ല.
ശംഖുമുഖം, ബീമാപള്ളി, വെട്ടുകാട്, ചെറിയതുറ, വലിയതുറ, വേളി, കണ്ണാന്തുറ, കൊച്ചുതോപ്പ്, പൊഴിക്കര തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഇരുന്നൂറിലേറെ വീടുകള്‍ കടലെടുത്തുപോകുമെന്ന അവസ്ഥയിലാണ്. തീരദേശവാസികളെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ജില്ലാ കലക്ടര്‍ക്കും ഫിഷറീസ് വകുപ്പിനും മറ്റും നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നിട്ടും, സര്‍ക്കാരിന്റെ ഒരു ഏജന്‍സിയും തിരിഞ്ഞുനോക്കുന്നുപോലുമില്ല.
കൊച്ചുവേളിയിലെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെയ്സ് കമ്പനിയില്‍ നിന്ന് ലോഡ്കണക്കിന് ‘വെയ്സ്റ്റ് ക്ലേ’ മണല്‍ സംഘടിപ്പിച്ച് ജംബോ ബാഗുകളില്‍ നിറച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് പ്രസിഡന്റ് പി. സ്റ്റെല്ലസിന്റെ നേതൃത്വത്തില്‍, കോരിച്ചൊരിയുന്ന മഴയത്ത് നാട്ടുകാര്‍ അണിനിരന്ന്, തീരത്തേക്ക് അടിച്ചുകയറുന്ന തിരപ്പെരുക്കത്തില്‍ വീടുകള്‍ തകരാതിരിക്കാന്‍ തടവയ്ക്കുന്ന ദൃശ്യം നിലമ്പൂര്‍ പോളിങ് കഴിയുമ്പോഴെങ്കിലും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ മുഖ്യമന്ത്രിയെയും ഇറിഗേഷന്‍ മന്ത്രിയെയും ആരെങ്കിലും കാണിച്ചുകൊടുക്കണം – സര്‍ക്കാര്‍ എന്നൊന്നുള്ളത് ഇങ്ങനെ കടലെടുത്തുപോകരുതല്ലോ!