ഡോ.ജേക്കബ് പ്രസാദ്
ആമുഖം
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഈശോസഭാംഗങ്ങളില്നിന്ന് പരമാചാര്യശുശ്രൂഷ നടത്തിയ ഏക വ്യക്തിയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ. അദ്ദേഹത്തിന്റെ നാലാമത്തെയും ഒടുവിലത്തേതുമായ ചാക്രികലേഖനമാണ് ‘ഡിലെക്സിറ്റ് നോസ്’ (അവന് നമ്മെ സ്നേഹിച്ചു). യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ പുരസ്ക്കരിച്ച് എഴുതിയ ഈ ലേഖനം ഒരര്‍ഥത്തില്‍ പാപ്പാ ഫ്രാന്‍സിസിന്റെ ഒസ്യത്താണ്.
പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പാരയ്-ലെ-മോണിയല്‍ എന്ന സ്ഥലത്തുവെച്ച് വിശുദ്ധ മാര്‍ഗരറ്റ് മേരി അലകൊക്കിന് ലഭിച്ച ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമായും തിരുഹൃദയഭക്തി സഭയില്‍ പ്രചുരപ്രചാരം നേടിയത്. ഈ സമര്‍പ്പിതയുടെ അധ്യാത്മിക ഗുരുക്കന്മാര് ഈശോസഭക്കാരായ വൈദികരായിരുന്നു; പ്രസ്തുത സഭാംഗങ്ങളായ വൈദികര്‍തന്നെ തുടര്‍ന്ന് ഈ ഭക്തിയുടെ തീവ്രപ്രചാരകരായി മാറുകയുംചെയ്തു.
2013-ല്‍ ആരംഭിച്ച ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷ 12 വര്‍ഷം നീണ്ടപ്പോള്‍ അദ്ദേഹം നാല് ചാക്രികലേഖനങ്ങള്‍ എഴുതി:
- ‘വിശ്വാസത്തിന്റെ വെളിച്ചം’ ഇരുകരങ്ങളാല്‍ രചിക്കപ്പെട്ടതെന്ന് പാപ്പാതന്നെ ഇതിനെ വിശേഷിപ്പിച്ചു, ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ തുടങ്ങിവച്ചത് അദ്ദേഹം പൂര്‍ത്തിയാക്കിയതിനാല്‍; 2. ‘അങ്ങേയ്ക്കു സ്തുതി’ (ഘഅഡഉഅഠഛ ടക, 2015) നമ്മുടെ ‘പൊതുഭവന’മായ ഭൂമിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച്; 3. ‘എല്ലാവരും സഹോദരര്‍’ (എഞഅഠഋഘഘക ഠഡഠഠക, 2020) സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച്. ഈ അവസാന രണ്ട് ലേഖനങ്ങളും ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഉണ്ടായ വിമര്‍ശം അവയ്ക്ക് ക്രിസ്തുകേന്ദ്രീകൃത കുറഞ്ഞുപോയി എന്നതായിരുന്നു.
- അതിന് ഒരര്‍ഥത്തില്‍ മറുപടിയാണ് 4. ‘അവന് നമ്മെ സ്നേഹിച്ചു’ എന്നത്. ഇതില്‍ മുന്‍പേ വന്ന രണ്ടിനെയും ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അവസാന ഖണ്ഡിക അത് വ്യക്തമായി പറയുന്നു. യേശുക്രിസ്തുവില്‍ പൂര്‍ണമായും നിന്നുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ പ്രകൃതിസംരക്ഷണത്തെയും അതോടൊപ്പം സര്വസാഹോദര്യത്തെയും സംബന്ധിച്ച് സംസാരിക്കുന്നതും പഠിപ്പിക്കുന്നതും. ഇക്കാര്യം വ്യക്തമാക്കുന്നതാണ് തന്റെ ഈ അവസാന ചാക്രികലേഖനം. അതിന്റെ ഉള്ളറകളിലേക്ക് വിരല്‍ചൂണ്ടുന്നത് നമ്മുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനശൈലിയും ഊര്‍ജസ്വലവും വിശുദ്ധവും ആക്കാന്‍ ഉപകരിക്കുന്നതാണ്.
ഹൃദയം നഷ്ടപ്പെടുന്ന ലോകം
ഈ ചാക്രികലേഖനത്തിന് ആമുഖവും ഉപഹസംഹാരവും ഒഴികെ അഞ്ച് അധ്യായങ്ങളാണുള്ളത്. ഒന്നാം അധ്യായത്തില്‍ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കക്കുറിച്ചു പറയുന്നു. പുരാതന യവനസംസ്കാരത്തിലും ബൈബിളിലും ഹൃദയത്തെക്കുറിച്ചു സംസാരിക്കുക എന്നു പറഞ്ഞാല്‍ എന്താണെന്ന് ഈ അധ്യായം വ്യക്തമാക്കുന്നു.
രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായി ഏറെ കലുഷിതവും അസ്വാസ്ഥ്യജനകവുമായ ഇന്നത്തെ സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി ഹൃദയത്തെക്കുറിച്ചു സംസാരിച്ചുതുടങ്ങേണ്ടതുണ്ട്. ഉപരിപ്ലവതയുടെയും കമ്പോളഗതിയുടെയും അടിമകളായിരിക്കുന്ന നമുക്ക് ജീവിതത്തിന്റെ അര്‍ഥത്തെക്കുറിച്ചു ചിന്തിക്കാന്‍ താത്പര്യമില്ലാതിരിക്കുമ്പോള്, ഹൃദയത്തിന്റെ പ്രാധാന്യം വീണ്ടും കണ്ടെത്തേണ്ടതുണ്ട് (2).
അത് എല്ലാറ്റിനും അടിസ്ഥാനമായി നില്‍ക്കുകയും എല്ലാത്തരം ബാഹ്യരൂപങ്ങള്ക്കും പിന്നില്‍ ആയിരിക്കുകയും ചെയ്യുന്നു (4). മാത്രമല്ല, നമ്മെ വഴിതെറ്റിക്കാന്‍ ഇടയുള്ള ഉപരിപ്ലവമായ ചിന്തകള്‍ക്കു പിന്നിലും അതുണ്ട്. നാം യഥാര്‍ഥത്തില്‍ എന്തായിരിക്കുന്നു എന്നതിന്റെ അടിസ്ഥാനം അതാണ് (6). ഞാന്‍ ആരാണ്? എന്താണ് ഞാന്‍ അന്വേഷിക്കുന്നത്? എന്റെ ജീവിതത്തിന്, തീരുമാനങ്ങള്‍ക്ക്, പ്രവൃത്തികള്‍ക്ക് എന്തു ദിശാബോധമാണ് ഞാന്‍ നല്‍കുന്നത്? എന്ത് ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ഈ ലോകത്തില്‍ ആയിരിക്കുന്നത്? എന്റെ ജീവിതം അവസാനിക്കുമ്പോള്‍ എങ്ങനെയാണ് ഞാന്‍ അതിനെ നോക്കിക്കാണേണ്ടത്? എന്റെ അനുഭവങ്ങള്‍ക്കെല്ലാം എന്ത് അര്‍ഥമാണ് ഞാന്‍ നല്‍കേണ്ടത്? അന്യര്‍ക്കുവേണ്ടി ഞാന്‍ ആരായാണ് വര്‍ത്തിക്കേണ്ടത്? ദൈവത്തിനു ഞാന്‍ ആരാണ്? ഈ ചോദ്യങ്ങളെല്ലാം നമ്മെ ഹൃദയത്തിലേക്ക് കൊണ്ടെത്തിക്കുന്നു (8).
ഇന്ന് ഹൃദയത്തിനു മൂല്യാപകര്ഷം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു കാരണം യവനവും ക്രൈസ്തവികതയ്ക്ക് മുമ്പുള്ളതുമായ യുക്തിവാദവും ക്രൈസ്തവികതയ്ക്കു ശേഷമുള്ള ആദര്‍ശവാദവും ഭൗതികവാദവും ആണ്. തത്ത്വശാസ്ത്ര പാരമ്പര്യങ്ങള്‍ യുക്തി
ഇച്ഛാശക്തി തത്ഫലമായ സ്വാതന്ത്ര്യം എന്നിവ എല്ലാറ്റിനുമുപരി പ്രതിഷ്ഠിച്ചു. അത് ഹൃദയത്തിന്റെ സ്ഥാനം ഇല്ലാതാക്കി; അത് വ്യക്തിയുടേതായ ഒരു കേന്ദ്രബിന്ദു എന്ന ആശയം ചുരുക്കിക്കളഞ്ഞു. എന്നാല്‍ സ്നേഹമാണ് ആത്യന്തികമായ ഏക യാഥാര്‍ഥ്യം; അതിനാണ് മറ്റെല്ലാറ്റിനെയും ഒന്നിപ്പിക്കാന്‍ കഴിയുന്നത് (10). അത് ഹൃദയഭാവമാണ്.
ഹൃദയത്തിലേക്കു തിരിയെ
ഹൃദയത്തിനു വിലനല്കാതിരുന്നാല്, മറ്റു മനുഷ്യരുമായുള്ള നമ്മുടെ കണ്ടുമുട്ടലുകളുടെ സമ്പന്നത നമുക്കു നഷ്ടമാകും; കാവ്യാത്മകതയും ചരിത്രപരതയും നമുക്കില്ലാതാകും; നമ്മുടെതന്നെ ഗതകാലവും; എന്തെന്നാല്‍, നമ്മുടെ വ്യക്തിപരമായ യഥാര്‍ഥചരിത്രം ഹൃദയത്തിലൂടെയാണ് കരുപ്പിടിപ്പിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ജീവിതാന്ത്യത്തില്‍ അതു മാത്രമാവും അര്‍ഥവത്തായിരിക്കുന്നത് (11). ഞാനെന്നത് എന്റെ ഹൃദയമാണ്;
എന്റെ ഹൃദയമാണ് എന്നെ വ്യത്യസ്തനാക്കുന്നത്; അതാണ് എന്റെ ആത്മീയസ്വത്വത്തെ നിര്‍ണയിക്കുന്നത്; അതാണ് എന്നെ മറ്റു മനുഷ്യരുമായുള്ള സഹവര്‍ത്തിത്വത്തില്‍ നിലനിര്‍ത്തുന്നത്.
ഡിജിറ്റല്‍ (അക്കങ്ങളുടെ) ലോകത്ത് പ്രവര്‍ത്തിക്കുന്ന നിര്ധരണികള് (അഘഏഛഞകഠഒങട) ഇന്നു വെളിപ്പെടുത്തുന്നത്, നമ്മുടെ ചിന്തകളും നമ്മുടെ ഇച്ഛാശക്തിയും നാം മുമ്പ് വിചാരിച്ചിരുന്നതിലേറെയായി കൂടുതല്‍ ‘ഏകതാനതയുള്ളവ’ (ഡചകഎഛഞങ) ആണെന്നത്രേ. അവ എളുപ്പം പ്രവചിക്കപ്പെടാവുന്നതും അതിനാല്‍ കൗശലപൂര്‍വം സ്വാധീനിക്കപ്പെടാവുന്നവയുമാണ്
(ഉദാ., നിര്‍മിതബുദ്ധി). എന്നാല്‍, അപ്രകാരമല്ല ഹൃദയത്തിന്റെ കാര്യം (14).
ഹൃദയത്തിന്റെ സാധ്യത
ഹൃദയത്തില്‍നിന്ന് ആരംഭിച്ച് നമുക്ക് ലോകത്തെ വ്യത്യസ്തമാക്കാനാകും. ഹൃദയം അംശങ്ങള്‍ സംയോജിപ്പിക്കുന്നു. ഹൃദയം ശരിയായ ബന്ധങ്ങള്‍ സാധ്യമാക്കുന്നു; ഹൃദയം വഴിയായി രൂപപ്പെടാത്ത ഒരു ബന്ധത്തിന് വൈയക്തികതയാല് നടക്കുന്ന ശിഥിലീകരണം മറികടക്കാനാവില്ല. മറ്റു മനുഷ്യരോടും ദെവത്തോടും നാം തുറവുള്ളവരാകണമെങ്കില്, നാമൊരു ‘അതിഥി മന്ദിരം’ പണിയണം (ഒഋകഉഋഏഏഋഞ) (17). നാം നാമായി ഭവിക്കുന്നത് നാം എത്രമാത്രം അന്യരെ അംഗീകരിക്കാനുള്ള കഴിവ് സ്വായത്തമാക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും (18). എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച പരിശുദ്ധ കന്യകമറിയം ഒരു ഉത്തമ ഉദാഹരണമാണ് (19).
നിര്‍മിതബുദ്ധിയുടെ ഇക്കാലഘട്ടത്തില്‍ മനുഷ്യരാശിയെ രക്ഷിക്കാന്‍ കവിതയും സ്നേഹവും ആവശ്യമാണ്. ഉദാ., നാം എവിടെ ജീവിച്ചാലും നമുക്ക് എത്ര വയസ്സായാലും നമ്മുടെ അമ്മമാരെയും മുത്തശ്ശിമാരെയും സഹായിച്ചുകൊണ്ട് വീട്ടിലുണ്ടാക്കിയ മധുരപലഹാരം തയ്യാറാക്കുന്നതിനായി നാം ആദ്യമായി ഒരു മുള്‍ക്കരണ്ടി ഉപയോഗിച്ചതിന്റെ ഗൃഹാതുരത്വം ഒരു നിര്ധരണിക്കും (അഘഏഛഞകഠഒങ) വിവരിക്കാവുന്നതല്ല. അത് പാചകവിധിയുടെയും തൊഴില്‍ പരിശീലനപാഠത്തിന്റെയും ആദ്യനിമിഷങ്ങളായിരുന്നു; കുട്ടിക്കളിയുടെയും മുതിര്‍ന്ന ആളാകുന്നതിന്റെയും ഇടയിലുള്ള ഭാവമായിരുന്നു; അപ്പോഴാണ് ജോലി ചെയ്യുന്നതിന്റെയും അന്യരെ സഹായിക്കുന്നതിന്റേതുമായ ആദ്യാനുഭവം നമുക്കുണ്ടായത് (20).
ആധ്യാത്മികതയിലേക്ക്
ഇപ്പറഞ്ഞവയെല്ലാംതന്നെ ആധ്യാത്മിക ജീവിതത്തില്‍ അനുരണനങ്ങള്‍ ഉളവാക്കുന്നവയാണ്. ഉദാഹരണത്തിന്, വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ആത്മീയതയില്‍ കര്‍ത്താവിന്റെ സൗഹൃദം സ്വീകരിക്കുന്നത് ഹൃദയത്തിന്റെ പ്രവൃത്തിയാണ് (24). എവിടെ തത്ത്വശാസ്ത്രജ്ഞന്റെ ചിന്തയ്ക്കു വിരാമം ഇടുന്നോ, അവിടെനിന്നു വിശ്വാസി സ്നേഹത്തിലും ആരാധനയിലും മുന്നോട്ടു ഗമിക്കുന്നു (25). വിശുദ്ധ ജോണ്‍ ഹെന് റി ന്യൂമാന്റെ ആപ്തവാകം, ‘ഹൃദയം ഹൃദയത്തോടു മന്ത്രിക്കുന്നു’ എന്നായിരുന്നു. കാരണം, നമ്മുടെ എല്ലാ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ഉപരിയായി കര്‍ത്താവ് തന്റെ തിരുഹൃദയത്തില്‍നിന്ന് നമ്മുടെ ഹൃദയങ്ങളോടു സംസാരിച്ചുകൊണ്ടാണ് നമ്മെ രക്ഷിക്കുന്നത്.
അങ്ങനെ സജീവനായ യേശുവിന്റെ സന്നിധേയാണ് ആത്മാവിനാല്‍ പ്രശോഭിതരായി, അവന്റെ വാക്കുകള്‍ മനസ്സിലാക്കാനും അവ പ്രവൃത്തിപഥത്തില്‍ എത്തിക്കാനും നമ്മുടെ ഇച്ഛാശക്തിനയിക്കപ്പെടുന്നത് (27). ഹൃദയത്തില്‍നിന്ന് ആരംഭിച്ചെങ്കില്‍ മാത്രമേ നമ്മുടെ സമൂഹങ്ങള്‍ക്ക് വ്യത്യസ്തരൂപങ്ങളില്‍ ആയിരിക്കുന്ന മനസ്സുകളെയും ഇച്ഛാശക്തികളെയും ഒന്നിച്ചുകൊണ്ടുവരാനും അനുരഞ്ജനപ്പെടുത്താനും സാധിക്കുകയുള്ളൂ; അപ്പോഴാണ് ആത്മാവിന് നമ്മെ സഹോദരീസഹോദരന്മാര് എന്ന നിലയില്‍ ഐക്യത്തില്‍ നയിക്കാനാകുന്നത്. അനുരഞ്ജനവും സമാധാനവും ഹൃദയത്തില്‍നിന്നാണ് ജനിക്കുന്നത് (28).
യേശുവിന്റെ ഹൃദയം
ക്രിസ്തുവിന്റെ ഹൃദയം ‘പരമാനന്ദവും’ (ഋഇടഠഅടഥ), തുറവും ദാനവും കണ്ടുമുട്ടലുമാണ്. സമഗ്രവും സന്തുഷ്ടവുമായവിധത്തില് പരസ്പരം ബന്ധപ്പെടുന്നത് എങ്ങനെയെന്ന് ആ ഹൃദയത്തില്‍നിന്നു നാം പഠിക്കുന്നു; അതോടൊപ്പം ഈ ലോകത്തില്‍ ദൈവരാജ്യത്തിന്റെ സ്നേഹവും നീതിയും എങ്ങനെ കെട്ടിപ്പടുക്കണമെന്നും നാം മനസ്സിലാക്കുന്നു. അങ്ങനെ യേശുവിന്റെ ഹൃദയവുമായി ഒന്നായിത്തീരുന്ന നമ്മുടെ ഹൃദയങ്ങള്‍ ഈ ‘സാമൂഹ്യ
അദ്ഭുതം’
നടപ്പിലാക്കാന്‍ പ്രാപ്തമായിത്തീരുന്നു (28). അതിനാല്‍, നമുക്ക് ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക്, അവന്റെ അസ്തിത്വത്തിന്റെ അകക്കാമ്പിലേക്ക്, തിരിയാം; അത് ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കത്തിജ്ജ്വലിക്കുന്ന തീച്ചൂളയാണ്; അതാണ് മനുഷ്യരാശിക്ക്
സമുന്നത സാക്ഷാത്കാരത്തിനായി ആശിക്കാവുന്ന ഇടം. ആ ഹൃദയത്തില്‍, ഒടുവില്‍, നമുക്കു നമ്മെത്തന്നെ സത്യമായി അറിയാനും എങ്ങനെ സ്നേഹിക്കണം എന്നു പഠിക്കാനും സാധിക്കും (30).
സ്നേഹമസൃണമായ വാക്കും പ്രവൃത്തിയും
രണ്ടാം അധ്യായത്തില്‍ യേശു തന്റെ പ്രവൃത്തികളും വാക്കുകളും വഴിയായി മനുഷ്യരോടു കാട്ടിയ സ്നേഹത്തിന്റെ ആഴത്തെക്കുറിച്ചാണ് ചിന്ത. നമ്മെ സ്നേഹിതരായി കണക്കാക്കി നമ്മോടു പെരുമാറിയ യേശു, ദൈവം സാമീപ്യവും അനുകമ്പയും സ്നേഹവുമാണെന്നു കാണിച്ചുതന്നു. വെള്ളംകോരാന്‍ വന്ന സമരിയാക്കാരി, രാത്രിയുടെ ഇരുട്ടില്‍ തന്നെ കാണാന്‍ വന്ന നിക്കോദേമൂസ്, തന്റെ പാദങ്ങള്‍ കഴുകിയ പാപിനി, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ എന്നിവരോടൊക്കെയുള്ള യേശുവിന്റെ സമീപനം ആര്ദ്രസ്നേഹത്തിന്റേതാണ് (35).
യേശുവിന്റെ നോട്ടം നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങള്‍ അളക്കുകയും നമ്മെക്കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്റെ കടാക്ഷം നമ്മുടെമേല്‍ പതിക്കുകയും ചെയ്യും (39). എല്ലാവരും നമ്മെ അവഗണിക്കുന്നെന്നും നമുക്ക് എന്തു സംഭവിക്കുന്നു എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും നാം ആര്‍ക്കും പ്രധാനപ്പെട്ടവരല്ലെന്നും നമുക്കു തോന്നുമ്പോഴും അവനു നമ്മെക്കുറിച്ച് കരുതലുണ്ട്. പീലിപ്പോസ് അത്തിമരത്തിന്റെ ചുവട്ടിലായിരിക്കുമ്പോള്ത്തന്നെ യേശു അവനെ കണ്ടു (യോഹ 1:48) (40). ശതാധിപന്റെ നല്ല നിയോഗങ്ങളെയും പ്രവൃത്തികളെയുംകുറിച്ച് മറ്റുള്ളവര്‍ അറിയാതിരിക്കുമ്പോള്ത്തന്നെ യേശു അവ കാണുകയും വിലമതിക്കുകയും ചെയ്തു (41) (മത്താ 8:10). സുവിശേഷകര്‍ പലപ്പോഴും അവനെ തന്റെ ശക്തിയിലും മഹത്ത്വത്തിലും അവതരിപ്പിക്കുമ്പോള്‍ ത്തന്നെ, മരണത്തിന്റെ മുമ്പിലും തന്റെ സുഹൃത്തുക്കളുടെ വേദനയുടെ അവസരത്തിലും യേശു പ്രകടിപ്പിച്ച വികാരതീവ്രതയുംവിവരിക്കുന്നു.
ലാസറിന്റെ ശവകുടീരത്തിനു മുന്പില് നിന്നുകൊണ്ട് യേശു ‘കരയാന്‍ തുടങ്ങി’ (യോഹ 11:35). അവന്റെ ആന്തരിക സംഘര്‍ഷത്തിന്റെ അതിശക്തമായ പ്രകാശനമായിരുന്നു കുരിശിലെ നിലവിളി, ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു’ (മര്‍ക്കോ 15:34) (45) എന്നത്. യേശുവിന്റെ കുരിശാണ് സ്നേഹത്തിന്റെ വശ്യവചസ്സ്. അത് ആഴമില്ലാത്തതോ വൈകാരികമോ കേവലം പ്രചോദനാത്മകമോ ആയ വചനമല്ല. അത് സ്നേഹമാണ്, പരിശുദ്ധമായ സ്നേഹം മാത്രം. ‘എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നത്തന്നെ ബലിയര്‍പ്പിക്കുകയും
ചെയ്ത ദൈവപുത്രന്’ (ഗലാ 2:20) എന്നാണ് പൗലോസിന്റെ ഭാഷ്യം (46).
തിരുഹൃദയഭക്തി
മൂന്നാം അധ്യായത്തില്‍ തിരുഹൃദയഭക്തിയില് യേശുവിന്റെ ശരീരത്തിലെ ഒരു അംഗത്തെയല്ല, മറിച്ച് യേശുക്രിസ്തു എന്ന വ്യക്തിയെ പൂര്‍ണമായാണ് നാം ആരാധിക്കുന്നത് എന്നു പാപ്പാ വ്യക്തമാക്കുന്നു (48). യേശുവിന്റെ മാംസളമായ ഹൃദയത്തെക്കുറിച്ചുള്ള ധ്യാനം അവന്റെ മാനുഷികസ്നേഹവും ദൈവികസ്നേഹവും മനസ്സിലാക്കാന്‍ ഇടയാക്കുന്നു; അപരിമേയമായതിനെ പരിമിതമായതില്‍ (67). എന്നാല്‍, ശക്തമായ ദൈവനിരാകരണമാണ് (ടഋഇഡഘഅഞകദഅഠകഛച) ഇന്ന് നമുക്കനുഭവപ്പെടുന്നത് (87). അതിനുള്ള ഒരു പരിഹാരമാണ് ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഭക്തി.
യേശുവെന്ന വ്യക്തിയോടുള്ള നമ്മുടെ ബന്ധം മുഖ്യമായും സൗഹൃദത്തിന്റെയും ആരാധനയുടെതുമാണെന്ന് മനസ്സിലാക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്;
അത് അവന്റെ ഹൃദയം എന്ന പ്രതിരൂപത്തോടു ചേര്‍ത്ത് അവന്റെ സ്നേഹത്താല്‍ ആകര്ഷിക്കപ്പെടുന്നതുവഴിയാണ്. എന്നാല്‍, എന്തുകൊണ്ട് ഹൃദയമെന്ന പ്രതിരൂപം എന്ന ചോദ്യം ഉയരുന്നു. ഹൃദയത്തിന്റെ ചിത്രം മാംസളമായതിനെക്കുറിച്ചും ഭൗമികയാഥാര്ഥ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഈ രീതിയില്‍ നമ്മില്‍ ഒരുവനും അങ്ങനെ ചരിത്രത്തിന്റെ ഭാഗവും ഈ ഭൂമിയില്‍ നമ്മുടെ സഹയാത്രികനാകാനും ആഗ്രഹിച്ച ദൈവത്തിലേക്ക് അത് വിരല്‍ചൂണ്ടുന്നു. തികച്ചും ആകാരമില്ലാത്തതും (അആടഠഞഅഇഠ) ഏറെ പരിഷ്കരിക്കപ്പെട്ടതുമായ (ടഠഥഘകദഋഉ) ഒരു ഭക്തി സുവിശേഷത്തോടു പൂര്‍ണമായി വിശ്വസ്തത പുലര്ത്തുന്നതാവുകയില്ല (58).
ഇത് സ്പര്‍ശനീയമായ സ്നേഹമാണ്.
യഥാര്‍ത്തില്‍, നാം നമ്മുടെ ഹൃദയങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നുവച്ചില്ലെങ്കില് നമുക്ക് മനുഷ്യരെന്ന നിലയില്‍ സ്വയം സാക്ഷാത്കാരത്തില്‍ എത്തിച്ചേരാനാവില്ല; സ്നേഹത്തിലൂടെ മാത്രമേ പൂര്‍ണമായും നാമായിത്തീരാന് നമുക്കു സാധിക്കുകയുള്ളൂ. സ്നേഹിക്കാന്‍
പഠിച്ചെങ്കില്മാത്രമേ സ്നേഹത്തിനായി സൃഷ്ടിക്കപ്പെട്ട നാം നമ്മുടെ ദൈവത്തിന്റെ പദ്ധതി പൂര്‍ത്തീകരിക്കുകയുള്ളൂ. ആ സ്നേഹത്തിന്റെ പ്രതീകമാണ് ഹൃദയം (59). ദൈവം സൃഷ്ടി നടത്തിയത് ശൂന്യതയില്‍ നിന്നല്ല, സ്നേഹത്തില്‍നിന്നാണ് (ചഛഠ ഋത ചകഒകഘഛ ആഡഠ ഋത അങഛഞഋ ധസഭ ആധുനിക ലോകത്തില്പ, 2 കാണുക).
ക്രിസ്തുസ്നേഹ രഹസ്യം
യേശുവിന്റെ ഹൃദയത്തോടുള്ള ഭക്തിക്ക് ത്രിതൈ്വകദൈവ കാഴ്ചപ്പാടുകളുണ്ട്. ജീവന്റെ സ്രോതസ്സും കൃപയുടെ കലവറയുമായ പിതാവിന്റെ പക്കലേക്ക് നമ്മെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്വഴിയായി ക്രിസ്തുവിന്റെ ഹൃദയവുമായുള്ള നമ്മുടെ ബന്ധം പരിവര്‍ത്തിതമാകുന്നു. എന്നാല്‍, അവനില്‍ സ്ഥിരമായി നില്ക്കുക എന്നതല്ല ക്രിസ്തു നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നത്. തന്റെ ഹൃദയത്തില്‍നിന്ന് ഉതിര്‍ക്കുന്ന ആത്മാവിനാല്‍
പ്രേരിതരായി, നമ്മള് പിതാവിലേക്ക് ആരോഹണം ചെയ്യുന്നു (77).
ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഭക്തി ക്രിസ്തീയ ജീവിതത്തിന് അനിവാര്യമാണ്; കാരണം, തിരുഹൃദയം സുവിശേഷത്തിന്റെ ഒരു സംക്ഷേപമാണ്.
എന്നാല്‍, ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ച ചില വിശുദ്ധര്‍ക്ക് ഉണ്ടായതായി വിവരിക്കുന്ന ദര്‍ശനങ്ങളോ യോഗാത്മക പ്രത്യക്ഷങ്ങളോ (ഢകടകഛചട അചഉ ങഥടഠകഇഅഘ ടഒഛണകചഏട) ദൈവവചനം ആണെന്നവിധം വിശ്വാസികള്‍ വിശ്വസിക്കാന്‍ ബാധ്യസ്ഥരല്ല (83). പക്ഷേ, അവ പ്രോത്സാഹനപരമായ സമ്പന്ന സ്രോതസ്സുകളാണ്; അക്കാരണത്താല്‍, അവ വളരെയധികം ഉപകാരപ്രദമാകാം; ഒരാളും അവ പിന്തുടരാന്ബാധ്യസ്ഥരല്ലാതിരിക്കുമ്പോള്ത്തന്നെ അവ ഓരോ വ്യക്തിയുടെയും ആത്മീയ യാത്രയില്‍ ഉപകാരപ്രദം ആകാതിരിക്കണമെന്നില്ല. അതേസമയം, ‘ഈ ഭക്തിയുടെ ആരംഭം സ്വകാര്യവെളിപാടുകളില്‍ നിന്നാണെന്ന്’ പറയാനാവില്ല (83).
നമ്മുടെ സമൂഹങ്ങളും അജപാലകരും അമിതമായി ബാഹ്യമായ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുന്ന ഭാവത്തില്‍നിന്നു ക്രിസ്തുവിന്റെ ഹൃദയം നമ്മെ സ്വതന്ത്രരാക്കുന്നു. അതായത്, സുവിശേഷവുമായി കാര്യമായി ബന്ധമില്ലാത്ത ഘടനാപരമായ പരിഷ്കാരങ്ങളിലും പദ്ധതികളിലും ലോകത്തിന്റേതായ സംവിധാനങ്ങളിലും ലൗകികമായ ചിന്താധാരകളിലും കൂടുതല്‍ തത്പരരാകുന്നവര്ക്ക് വിശ്വാസത്തിന്റെ ആര്ദ്രഭാവങ്ങള്വഴിയുള്ള സമാശ്വാസം, മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലുള്ള സന്തോഷം, വ്യക്തിപരമായ പ്രേഷിതദൗത്യത്തിനു വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത, ക്രിസ്തുവിനെ അറിയുന്നതിലുള്ള സൗകുമാര്യം എന്നിവ നഷ്ടമാകുന്നു (88).
സ്വയം പാനീയമായി നല്കുന്ന സ്നേഹം
നാലാം അധ്യായത്തില്‍, ‘സ്വയം പാനീയമായി നല്കുന്ന സ്നേഹം’ എന്ന ശീര്‍ഷകവുമായി പാപ്പാ, ”അവര്‍ തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ നോക്കിനില്ക്കും” എന്ന സഖറിയാ പ്രവാചകന്റെ വചനം (സഖ 12:10) ക്രിസ്തുവിന്റെ പിളര്‍ക്കപ്പെട്ട പാര്‍ശ്വവുമായി ചേര്‍ത്തുവായിക്കുകയും ദൈവത്തെതന്നെയും ജനത്തിനായി തുറന്നുകൊടുക്കുന്ന ഉറവയായി കാണുകയും ചെയ്യുന്നു; ദൈവസ്നേഹത്തിന്റെ ആ ഉറവയാണ് പാപപരിഹാരത്തിനും അശുദ്ധിനിവാരണത്തിനും കാരണമാകുന്നത് (സഖ 13:1) (95). യേശുവിന്റെ മുറിവേല്ക്കപ്പെട്ട പാര്‍ശ്വം പരിശുദ്ധാത്മജലത്തിന്റെ ഉറവിടമായി പല സഭാപിതാക്കന്മാരും കണ്ടിട്ടുണ്ട്.
വിശുദ്ധ അഗസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രസ്തുത പാര്‍ശ്വം സ്നേഹത്തിന്റെ കണ്ടുമുട്ടലിന് പശ്ചാത്തലമാകുന്ന, ക്രിസ്തുമായുള്ള നമ്മുടെ ഗാഢമായ ഐക്യത്തിന്റെ അടയാളം കൂടിയാണ് (103). സാവധാനം ക്രൈസ്തവര്‍ ഈ മുറിവേല്‍പ്പിക്കപ്പെട്ട പാര്ശ്വവുംക്രിസ്തുവിന്റെ ഹൃദയവുമായി ബന്ധപ്പെടുത്തി കാണാന്‍ തുടങ്ങി (109); പ്രസ്തുത ഹൃദയം ജീവന്റെ സ്രോതസ്സും ആന്തരിക സമാധാനത്തിന്റെ ഉറവിടവുമായി അനുഭവിച്ച ഒട്ടനവധി വിശുദ്ധ സ്ത്രീകള്‍ ഉണ്ടായിരുന്നതായി പാപ്പാ ചൂണ്ടിക്കാട്ടുന്നു (110). ആധുനികകാലത്തെ ഇത്തരത്തിലുള്ള ഭക്തരില്‍ ഒന്നാമതായി വിശുദ്ധ ഫ്രാന്‍സിസ് ദേ സാലസിനെ പാപ്പാ അവതരിപ്പിക്കുന്നു (114118).
വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്ക്
പ്രസ്തുത അധ്യാത്മികതയുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിലെ പാരയ്-ലെ-മോണിയയിലെ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിനു 1673 ഡിസംബറിനും 1675 ജൂണിനും ഇടയില്‍ പലപ്രാവശ്യം യേശുവിന്റെ പ്രത്യക്ഷമുണ്ടായത്. ”ഒന്നും തന്നെ മാറ്റിവയ്ക്കാതെ മനുഷ്യരെ സ്നേഹിച്ച ഹൃദയമാണിത്; അവരോട് ഈ സ്നേഹം പ്രകടിപ്പിക്കാനായി ഇത് സ്വയം ശൂന്യവല്ക്കരിക്കുകയും എരിഞ്ഞടങ്ങുകയും ചെയ്തു” (121) എന്നവള്‍ മനസ്സിലാക്കി. ആധുനിക വിശുദ്ധരില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ അധ്യാത്മികതയും തിരുഹൃദഭക്തിയോടു ചേര്‍ക്കുന്നു. തിരുഹൃദയത്തോടുള്ള ഭക്തിയുടെ ഭാഗമായി അതിനോടുള്ള പാപപരിഹാരത്തിനായി ത്യാഗപ്രവൃത്തികളും സല്‍കര്‍മങ്ങളും വാരിക്കൂട്ടുന്നതാണ് ശരിയെന്ന് കൊച്ചുത്രേസ്യയ്ക്ക് അഭിപ്രായമില്ല.
ക്രിസ്തുവിന്റെ ഹൃദയത്തിന് ഏറ്റവും പ്രീതികരമായത് അവനില്‍ അര്‍പ്പിക്കുന്ന ആശ്രയബോധം ആണെന്ന് ത്രേസ്യ കണക്കാക്കി (138).
ഈശോസഭ
ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ‘ആധ്യാത്മിക അഭ്യാസങ്ങളുടെ’ (ടജകഞകഠഡഅഘ ഋതഋഞഇകടഋട) മര്‍മവും ഈ ഭക്തിയില്‍ കണ്ടെത്തുന്നു. ഈ ഭക്തിയില്‍ വളര്‍ന്ന, അതിനെ പരിപോഷിപ്പിച്ച അനവധി വിശുദ്ധരെ പാപ്പാ അനുസ്മരിക്കുന്നു. ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍മാരായിരുന്ന ഫാ. പീറ്റര്‍ യാന്‍ ബേക്സ് 1871-ലും ഫാ. പെദ്രോ അരൂപ്പെ 1972-ലും ഈശോസഭയെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചത് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു (146). സമീപകാലത്ത് വിശുദ്ധ ഫൗസ്റ്റീന കോവാള്‍സ്കി ദൈവകരുണയെകുറിച്ചുള്ള തന്റെ വിചിന്തനത്തില്‍ തിരുഹൃദയത്തോടുള്ള ഭക്തി കൃത്യമായി ചൂണ്ടിക്കാണിക്കുകയുണ്ടായി (149).
ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഭക്തി നമ്മെ പശ്ചാത്താപത്തിലേക്ക് നയിക്കുന്നു. പശ്ചാത്താപം എന്നു പറയുന്നത് നമ്മെ നിരുത്സാഹപ്പെടുത്തുകയോ നമ്മുടെ അയോഗ്യതയെക്കുറിച്ച് നമ്മെ അലോസരപ്പെടുത്തുകയോ ചെയ്യുന്ന കുറ്റബോധം അല്ല, മറിച്ച്, അത് ഉപകാരപ്രദമായ ഒരു മുറിവേല്‍പ്പിക്കലാണ്; അത് ഹൃദയം ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു (159).
സ്നേഹത്തിനു സ്നേഹം
അവസാനത്തേതും അഞ്ചാമത്തേതുമായ ‘സ്നേഹത്തിനു സ്നേഹം’ എന്ന അധ്യായം തിരുഹൃദയ ഭക്തിയുടെ സാമൂഹികവും പ്രേഷിതപരവുമായ വശം അവതരിപ്പിക്കുന്നു. ഈ ഭക്തി നമ്മെ പിതാവിലേക്കും നമ്മുടെ സഹോദരീസഹോദരന്മാരുടെ പക്കലേക്കും നയിക്കുന്നു (163). നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള സ്നേഹമാണ് യഥാര്‍ഥത്തില്‍ യേശുവിന്റെ സ്നേഹത്തിനു പകരമായി നമുക്ക് നല്കാന് സാധിക്കുന്നത് (166). ആധുനിക ആധ്യാത്മിക രംഗത്തേക്കു കടക്കുമ്പോള്‍ വിശുദ്ധ ചാള്‍സ് ദേ ഫുക്കോയുടെ പ്രേഷിത തീക്ഷ്ണതയിലേക്ക് പാപ്പാ വിരല്‍ചൂണ്ടുന്നു. യേശുവിന്റെ ഹൃദയത്തോടുള്ള ഭക്തി അദ്ദേഹത്തെ ഒരു ‘സാര്‍വത്രിക സഹോദരന്’ (179) ആക്കിമാറ്റി.
ഈ പശ്ചാത്തലത്തില്‍ ക്രിസ്തുവിന്റെ ഹൃദയത്തോട് ചെയ്യുന്ന പാപപരിഹാരപ്രവൃത്തിയുടെ സാമൂഹിക അര്‍ത്ഥം പാപ്പാ കണ്ടെത്തുന്നു: ”തിന്മ വരുത്തിവെച്ച കൊടിയ നശീകരണത്തിന്റെ മധ്യേ ക്രിസ്തുവിന്റെ ഹൃദയം ആഗ്രഹിക്കുന്നത്, തന്നോട് സഹകരിച്ചുകൊണ്ട് നമ്മുടെ ലോകത്തില്‍ നന്മയും സൗന്ദര്യവുംപുനഃസ്ഥാപിക്കുക എന്നതാണ്” (182). അതിനാല്‍ തിരുഹൃദയഭക്തിയുടെ പ്രേഷിതവശം എന്നു പറയുന്നത്, ക്രിസ്ത്യാനികളുടെ സാക്ഷ്യംവഴിയായി സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെടുന്നതും അത് ക്രിസ്തുവിന്റെ ശരീരമായ സഭയെ പടുത്തുയര്‍ത്തുന്നതും നീതിയുടെയും ശാന്തിയുടെയുംസാഹോദര്യത്തിന്റെയും ഒരു സമൂഹം കെട്ടിപ്പടുക്കുന്നതുമാണ് (206).
ഉപസംഹാരം
”എവിടെയൊക്കെ സ്നേഹിക്കാനുള്ള കഴിവ് പൂര്‍ണമായും നഷ്ടപ്പെട്ടു എന്നു നാം കരുതുന്നുവോ, അവിടെയൊക്കെ സ്നേഹം പുനര്ജീവിപ്പിക്കാന് ക്രിസ്തുസ്നേഹത്തിനു സാധിക്കും” എന്നു പാപ്പാ ഉപസംഹരിക്കുന്നു (218). ഈ ചാക്രികലേഖനം ഒരു ദൈവശാസ്ത്ര വിചിന്തനം എന്നതിലുപരി ”യുഗങ്ങളും തലമുറകളുമായി മറഞ്ഞിരുന്ന രഹസ്യത്തെ” (കൊളോ 1:26) കുറിച്ചുള്ള ആഴമായ ഒരു ധ്യാനമാണ്. അതിനാല്‍ ഇതിന്റെ അര്‍ഥവ്യാപ്തി ഫോര്മുലകളിലോ പ്രസ്താവനകളിലോ ഒതുക്കാവുന്നതല്ല. ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്തിന് ഹൃദയം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.