പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി
കഴിഞ്ഞ ഞായറാഴ്ചത്തെ വചനസന്ദേശത്തില്‍, ലെയോ പതിനാലാമന്‍ പാപ്പ നൈജീരിയയില്‍ നടന്ന കൂട്ടക്കുരുതിയെ പരാമര്‍ശിച്ചു. ജൂണ്‍ പതിമൂന്നിന്, നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ, ഗുമ പ്രവിശ്യയില്‍, യല്‍വാത എന്ന കാര്‍ഷിക സമൂഹത്തില്‍പ്പെട്ട ഇരുന്നൂറിലധികം വരുന്ന ഗ്രാമീണരെയാണ്, ഫുലാനി ജിഹാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച നരാധമന്മാര് കൂട്ടക്കൊല നടത്തിയത്.
കൊല്ലപ്പെട്ടവരെല്ലാം കത്തോലിക്കാ വിശ്വാസികളാണ്. മെയ് 25-ന് ഔണ്ഡാന പ്രദേശത്തും,ജൂണ്‍ 1-ന് അംഗ്പാലി ദേശത്തും, ജൂണ്‍ 12-ന് മകൗര്ദി പ്രവിശ്യയിലും അക്രമിസംഘം ആക്രമണങ്ങള്‍ നടത്തിയിരുന്നു. മകൗര്ദിയില് നിന്ന് ഏഴു കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള യല്‍വാത കാര്‍ഷിക ഗ്രാമീണ സമൂഹത്തിലുള്ളവരില്‍ 98%പേരും കത്തോലിക്കാ വിശ്വാസം അനുസരിച്ച് ജീവിക്കുന്നവരാണ്. തങ്ങളുടെഗ്രാമീണ ജീവിതവുമായി ഒതുങ്ങി ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ കൂട്ടക്കുരുതി നടത്തുന്നവര്‍ തങ്ങളുടെ മതത്തിന്റെ പേരിലുള്ള അക്രമമാണ്അഴിച്ചുവിടുന്നത്. തുടര്‍ച്ചയായി നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം ആക്രമണശൈലിയും രീതികളും സമാനമാണ്. യന്ത്രത്തോക്കുകളുമായി എത്തുന്ന അക്രമികള്‍, തങ്ങളുടെ മതത്തിന്റെ മേന്മ ഘോഷിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു.
നിസ്സഹായരായ മനുഷ്യരുടെ നേരെ നിറയുതിര്ക്കുന്നു. എന്തിനാണ് തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് എന്നറിയാതെ മനുഷ്യര്‍ പിടഞ്ഞുവീണ് മരിക്കുന്നു.
ഭരണകൂടം മൗനാനുവാദം നല്‍കുന്നതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഗോത്രങ്ങള്‍ തമ്മിലുള്ള വംശവെറിയായി ഇത്തരം കൂട്ടക്കുരുതികളെ എഴുതിത്തള്ളുന്ന മാധ്യമങ്ങളുടെ മനഃപൂര്‍വമായ ശ്രദ്ധ, ഇത് മതവെറിയാണ് എന്നെഴുതാന്‍ കാണിക്കുന്ന വിമ്മിട്ടം മറച്ചുവയ്ക്കാനാണ്. ഒരു ദേശത്തെ ജനസമൂഹത്തെ ചുട്ടെരിച്ച്, ആ ദേശം കീഴടക്കുന്ന പഴയകാല യുദ്ധതന്ത്രവും ഇത്തരം കൂട്ടക്കുരുതികളില്‍ വ്യക്തമാണ്. അന്താരാഷ്ട്ര ജനാധിപത്യസമൂഹങ്ങള്‍ക്ക് മാനവികതയുടെ മൂല്യങ്ങള്‍ ഉയര്ത്തിപ്പിടിക്കാനാകാത്തത് അഗാധമായ ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് പാപ്പ പറയുന്നു.
ഇസ്രായേല്‍ – ഇറാന് യുദ്ധ സംഘര്‍ഷത്തെപ്പറ്റിയും, തുടരുന്ന റഷ്യ-യുക്രെയ്ന് യുദ്ധത്തെപ്പറ്റിയും പാപ്പാ വീണ്ടും വീണ്ടും പറയുന്നുണ്ട്. ആരുടേയൊക്കെയോ സങ്കുചിത താല്പര്യങ്ങളില് പൊഴിയുന്ന ഗാസായിലെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെപ്പറ്റി പാപ്പാ ദുഃഖിതനാകുന്നു. സഹകരണത്തിന്റെയും സംഭാഷണത്തിന്റെയും വിവേകത്തിന്റെയും പാത തിരഞ്ഞെ
ടുക്കാന്‍ ലോകരാഷ്ട്രങ്ങളെ പാപ്പാ ആഹ്വാനം ചെയ്യുന്നു. നൈജീരിയായില്‍ ഉണ്ടായ ബസ്സപകടത്തില്‍ മരണപ്പെട്ട മലയാളികളെപ്പറ്റി കേരളം ദുഃഖത്തോടെ അറിഞ്ഞതും ഈ ദിവസങ്ങളില്ത്തന്നെയായിരുന്നു. ഒരു ദേശവും നമുക്ക് വിദൂരമോ അന്യമോ അല്ലല്ലോ.
വടക്കുകിഴക്കേ ഇന്ത്യയില്‍ ക്രൈസ്തവ ദേവാലയങ്ങളും പുരോഹിതരും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. മനുഷ്യജീവിതങ്ങളെ ഗുണപരമായി ഉയര്‍ത്തിയെടുക്കാനും, നീതിക്കും സമാധാനത്തിനും വേണ്ടി നിലപാടെടുക്കാനും, വികസനത്തിന്റെ മാനവികനില തെളിച്ചെടുക്കാനും മിഷനറിമാര്‍ നടത്തുന്ന ഉദാത്ത ശ്രമങ്ങളും ഇടപെടലുകളും ആരുടെയൊക്കേയോ ഉറക്കം ഞെട്ടിക്കുന്നുണ്ട്, മനോനില തകര്‍ക്കുന്നുണ്ട്. യൂണിയന് ഓഫ് കാത്തലിക്ക്ഏഷ്യന് ന്യൂസിനുവേണ്ടി ബിജയ് കുമാര്‍ ബിന്ജ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, ഈ ആക്രമണങ്ങള്‍ പണം തട്ടാനുള്ള കൊള്ളയടിക്കല്‍ മാത്രമുള്ളതാണെന്ന് തോന്നുന്നില്ല. നിര്‍ഭാഗ്യവശാല്‍ പൊലീസന്വേഷണം കൊള്ളയടിക്കല്‍ പരാക്രമത്തെപ്പറ്റി മാത്രമാണ് നടക്കുന്നത്.
ജൂണ്‍ 9-ാം തീയതി ജാര്‍ഖണ്ഡിലെ സിമ്ദെഗാ രൂപതയില്‍പ്പെട്ട സാംസെരാ ഇടവക വികാരി ഫാദര്‍ ഇഗ്നേഷ്യസ് ടോപ്പോ ക്രൂരമായ ആക്രമണത്തിനിരയായി. അസിസ്റ്റന്റ് വികാരിയായ ഫാദര്‍ റോഷന് സോരെംഗും ആക്രമിക്കപ്പെട്ടു. പാരീഷ് ഹൗസില്‍ താമസിക്കുന്ന ഫാദര്‍ ദാങും ആക്രമിക്കപ്പെട്ടു.
കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഒഡീഷയിലും ജാര്‍ഖണ്ഡിലുമായി കുറഞ്ഞത് മൂന്ന് കടുത്ത ആക്രമണങ്ങള്‍ ഇടവകപ്പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുകയുണ്ടായി. പണാപഹരണം മാത്രമല്ല, ഈ സംഭവങ്ങളിലെല്ലാം നടന്നത്. ദേവാലയത്തിലെ വിശുദ്ധ വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടു. വിശുദ്ധ കുര്‍ബാന അവഹേളിക്കപ്പെട്ടു.
സാംബാള്പൂരിലെ കര്‍മ്മലീത്താ ആശ്രമത്തില്‍ നടന്ന ക്രൂരമായ ആക്രമണം കേരളത്തില്‍ മാധ്യമങ്ങള്‍ വാര്ത്തയാക്കിയിരുന്നല്ലോ. ഈ ആക്രമണങ്ങളെല്ലാം, സഭയെ ഭയപ്പെടുത്തി പിന്മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുടെയും പദ്ധതികളുടെയും ഭാഗംതന്നെ. അപ്പോഴെല്ലാം തളരാതെ മുന്നോട്ടുപോകാന്‍ വിശ്വാസികളുടെ ജീവിതങ്ങള്‍ക്ക് കരുത്തു പകരാന്‍ സഭാഗാത്രത്തിനു മുഴുവന്‍ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.
കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകാത്തെ പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍, നമ്മുടെ സഹോദരങ്ങള്‍, ജീവനും കയ്യിലെടുത്ത്, കടലാക്രമണത്തില്‍ വലഞ്ഞ് ഓടുകയാണ്. ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറിക്കളിക്കുന്ന ഭരണവ്യവസ്ഥ ഒരു ദേശത്തെ നാശത്തിലേക്കു വിട്ടുകൊടുക്കുംപോലെ തോന്നുന്നു. കാലവര്‍ഷക്കാലത്ത് പതിവാകുന്ന ദുരിതം ഞങ്ങള്‍ മാത്രം സഹിക്കുകയും വഹിക്കുകയും ചെയ്യുന്നു. കോടതിയുടെ ഇടപെടല്‍ മാത്രമാണ് ഏകാശ്വാസമായുള്ളത്. കപ്പലപകടങ്ങള്‍ തീരദേശത്തിനും അവിടത്തെ നിവാസികള്‍ക്കും വരുത്തിവയ്ക്കുന്ന ഭീഷണി ഒരുഭാഗത്ത്, കടലാക്രമണത്തിന്റെ രൂക്ഷതയും ഭീതിയും മറുഭാഗത്ത്!
ഒരു ജനസമൂഹം ഇല്ലാതാകുന്നതില്‍ ജനാധിപത്യസമൂഹത്തിന് ചിലപ്പോള്‍ ഒന്നും പറയാനുണ്ടാകില്ലായിരിക്കാം. ഇതും ഒരു സമൂഹത്തെ തുടച്ചുനീക്കു ന്നതിന്റെ ഭാഗംതന്നെയായിരിക്കുമോ? സന്ദേഹങ്ങള്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്.
പിന്കുറിപ്പ്:
ഇതിനെല്ലാമിടയിലും പ്രത്യാശയുടെയും ഉത്സാഹത്തിന്റെയും വെളിച്ചം പരത്തിയ ആഘോഷങ്ങളിലൊന്നിനെപ്പറ്റി ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്വീഡനിലെ രാജകുടുംബത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന മാമ്മോദീസായാണ് സംഭവം. കാള്ഫിലിപ്പിന്റെയും സോഫിയായുടെയും നാലാമത്തെ കുഞ്ഞിനെ (ഐയ്ന്‍ എന്ന കുഞ്ഞ്) അവര്‍ സ്നാനപ്പെടുത്തി. ചര്‍ച്ച് ഓഫ് സ്വീഡന് എന്ന പ്രൊട്ടസ്റ്റന്റ് ക്രിസ്തീയ വിശ്വാസധാരയിലാണ് ഈ വിശ്വാസ ആഘോഷം അരങ്ങേറിയത്.
എല്ലാ അപര-വിദ്വേഷ ക്രൗര്യങ്ങളുടെയും കാര്‍മേഘങ്ങള്‍ മൂടുന്ന മനുഷ്യസമൂഹത്തിന്റെ ആകാശത്ത് വിശ്വാസത്തിന്റെ താരകം തെളിയുന്നത് ലോകം കാണുന്നുണ്ട്. വിശ്വാസത്തിന്റെ ചെറുനാമ്പുകള്‍ ആഘോഷിക്കപ്പെടുകതന്നെ വേണമല്ലോ. ക്രൈസ്തവ വിശ്വാസവും, ഭൂമികകളും നിലപാടുകളും ആക്രമിക്കപ്പെടുകയും വിശ്വാസികള്‍ വധിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, വിശ്വാസത്തിലേക്ക് സ്നാനപ്പെടുന്ന ഓരോ കുഞ്ഞും പ്രത്യാശയുടെ നക്ഷത്രമാകുന്നു.