ഏറനാടിന്റെ ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ മണ്ണിൽ ആരാകും ഇക്കുറി വിജയക്കൊടി നാട്ടുക ? നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കിനിൽക്കെ ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്.
ഇത്തവണ എൽഡിഎഫിനും യുഡിഎഫിനും പുറമെ പിവി അൻവറും ബിജെപി സ്ഥാനാർഥി മോഹൻ ജോർജുമുണ്ട് രംഗത്ത് . നിലമ്പൂരുകാർ പോളിങ് ബൂത്തിലേക്ക് പോവുമ്പോൾ വിജയപരാജയങ്ങൾ നിശ്ചയിക്കുക സർക്കാരിന്റെ വിലയിരുത്തലാകുമോ? അതോ പ്രതിപക്ഷത്തിന്റെ പ്രവർത്തനമാകുമോ? അതോ അടിവലികളാകുമോ?. അടുത്ത തിങ്കളാഴ്ച വരെഫലം അറിയാൻ കാത്തിരിക്കേണ്ടതുണ്ട് .
നിലമ്പുർ അസംബ്ലി മണ്ഡലം ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്നതാണ് . 1967 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ സഖാവ് കുഞ്ഞാലിയിൽ തുടങ്ങി 2021ൽ രണ്ടാം വട്ടവും ഇടതുപക്ഷ സ്വതന്ത്രനായ പി.വി അൻവറിൽ എത്തിനിൽക്കുന്നത് വരെ കോൺഗ്രസും ഇടതുപക്ഷത്തെയും മാറിമാറി തുണച്ച മണ്ഡലം. ടികെ ഹംസയുടെ അട്ടിമറി വിജയം, എം.പി ഗംഗാധരനെയും, സി. ഹരിദാസിനെയും ജയിപ്പിച്ച ഏറെക്കാലം ആര്യാടൻ മുഹമ്മദ് കയ്യടക്കിവച്ച രാഷ്ട്രീയ ഭൂമിയാണ് നിലമ്പൂർ.
2,32,384 പേരാണ് വോട്ടർമാർ. 1,18,889 വനിതകളും, 1,13,486 പുരുഷന്മാരും, ഒമ്പത് ട്രാൻസ് ജൻഡർ വോട്ടർമാരും, 374 പ്രവാസി വോട്ടർമാരും മണ്ഡലത്തിൽ ഉൾപ്പെടുന്നു. ആറ് സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ആര്യാടൻ ഷൗക്കത്ത്, എം.സ്വരാജ്, മോഹൻ ജോർജ്, പി.വി അൻവർ, സാദിക് നടുത്തൊടി, ഹരിനാരായൺ എന്നിവർ.