ഇസ്രായേൽ/ഇറാൻ: പശ്ചിമേഷ്യ അശാന്തമാക്കി ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം നാലാംദിനവും രൂക്ഷമായി തുടരുകയാണ്. യുദ്ധം നീണ്ടുപോകാനുള്ള സാധ്യതകളാണ് ഇരുരാജ്യങ്ങളുടെയും പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. ഇസ്രയേലിനെതിരെയുള്ള പ്രതികാരം പൂർത്തിയാകുന്നതുവരെ അമേരിക്കയുമായി ചർച്ചകൾ നടത്തില്ലെന്ന് വിവിധ രാജ്യങ്ങളിലെ ഇറാൻ നയതന്ത്രജ്ഞർ പ്രതികരിച്ചു.
ഇറാന്റെ ഇന്റലിജൻസ് മേധാവി മുഹമ്മദ് കാസിമിയും ഉപമേധാവി ഹസ്സൻ മൊഹാഖിക്കും കൊല്ലപ്പെട്ടതുപോലെ, പ്രമുഖരായ സൈനികമേധാവികളെയും ആണവശാസ്ത്രജ്ഞരെയും തിരഞ്ഞുപിടിച്ച് വധിക്കുന്നതിന് നിർണായകമായത് മൊസാദിന്റെ ഏജന്റുമാർ നൽകിയ രഹസ്യവിവരങ്ങളാണ്. കുറച്ചുകാലമായി ഇറാനിലുടനീളം മൊസ്സാദ് ചാരൻമാർ വലവിരിച്ചിട്ട്.ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കിയായിരുന്നു ഇസ്രയേലിന്റെ പ്രിസിഷൻ ബോബിങ്. മൊസാദ് ഏജന്റുമാർ ടെഹറാനിൽ സ്ഥാപിച്ച ഡ്രോൺ താവളമാണ് ഇതിനു വഴിയൊരുക്കിയതെന്നും റിപ്പോർട്ടുണ്ട്.
ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) ആസ്ഥാനത്ത് ഇസ്രയേൽ ബോംബിട്ടു. തത്സമയം സംപ്രേക്ഷണത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയിൽനിന്ന് എഴുന്നേറ്റോടുന്നതും ദൃശ്യത്തിൽ കാണാം.
ഇറാന്റെ്റെ തലസ്ഥാനമായ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം നടത്തി ഇസ്രയേൽ. ഇറാൻ്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്തടക്കം ഇസ്രേലി മിസൈലുകൾ പതിച്ചു. ടെഹ്റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കിയതിനു പിന്നാലെയായിരുന്നു ആക്രമണം. ടെഹ്റാനിൽ നിരവധി സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്.
ആണവ നിർവ്യാപന കരാറിൽനിന്ന് പിന്മാറാൻ ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇസ്രയേലുമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കരാറിൽനിന്ന് പിന്മാറുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഇതിനായി ഇറാൻ പാർലമെന്റിൽ സർക്കാർ ബിൽ കൊണ്ടുവരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാന്റെ വ്യോമപരിധി പിടിച്ചടക്കി എന്ന പ്രസ്താവനയ്ക്ക് പിന്നാലെ നഗരത്തിലെ ജനങ്ങളോട് എത്രയുംവേഗം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട്ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ പ്രതിരോധന സേന തിങ്കളാഴ്ച പകൽ അവകാശപ്പെട്ടിരുന്നു.
ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഇറാനിലെ ടെഹ്റാനിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ടെഹ്റാനിൽ നിന്ന് 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് ആണ് ഇന്ത്യക്കാരെ മാറ്റുന്നത്. ഇന്ത്യക്കാരെ അർമേനിയയിലേക്കും മാറ്റാൻ പദ്ധതികളുണ്ട്. 1600ഓളം ഇന്ത്യൻ വിദ്യാർഥികളാണ് ടെഹ്റാനിലുള്ളത്. ഇതിൽ ഭൂരിഭാഗം വിദ്യാർഥികളും കാഷ്മീരിൽനിന്നും ഉള്ളവരാണ്.
ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇറാൻ ചർച്ചയ്ക്ക് തയാറാവണമെന്നാണ് മുന്നറിയിപ്പ്. അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാൻ ഈ യുദ്ധത്തിൽ ജയിക്കാൻ പോകുന്നില്ല. അവർ ഇപ്പോൾ ചർച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവർ അത് മുൻപെ ചെയ്യണമായിരുന്നു. 60 ദിവ സത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാ നിപ്പിക്കണമെങ്കിൽ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാൻ ചർച്ച നടത്തണം എന്നാണ് ട്രംപ് അറിയിച്ചത്.