ഇസ്രയേൽ-ഇറാൻ സംഘർഷം കനക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെ യുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആ ക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 ഇടങ്ങളിൽ ആക്രമണമുണ്ടായി.
ഇസ്രയേൽ–ഇറാൻ ഏറ്റുമുട്ടൽ ശക്തമായി തുടരുന്നതിനിടയിൽ, ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്.
ഇസ്രയേലുമായുള്ള സംഘർഷം മൂർഛിച്ചാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഗൾഫിൽനിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ഇറാന്റെ പരിഗണനയിലുണ്ട്. അതിനിടെ, ഈജിപ്തിനുള്ള പ്രകൃതിവാതക വിതരണം ഇറാൻ ഇന്നലെ നിർത്തിവച്ചു.
ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ കടന്ന ഇരുപതോളം ഡ്രോണുകളെ ഒരുമണിക്കൂറിനുള്ളില്‍ തങ്ങളുടെ വ്യോമസേന തകര്‍ത്തതായാണ് ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ റഷ്യക്ക് നിർണായക ഇടപെടൽ നടത്താനായേക്കുമെന്നാണ് വിലയിരുത്തൽ. ഒരേസമയം ഇറാനുമായി സാമ്പത്തിക-സൈനിക ബന്ധങ്ങൾ നിലനിർത്തുകയും ഇസ്രയേലുമായി ഊഷ്മള ബന്ധം നിലനിർത്തുകയും ചെയ്യുന്ന രാജ്യമാണു റഷ്യ.
അതെ സമയം താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കാനുളള ഇസ്രയേൽ പദ്ധതി കഴിഞ്ഞദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു തടഞ്ഞെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.