ഷാജി ജോര്‍ജ്
എവിടെ നിന്ന് ആരംഭിക്കണം? എങ്ങനെ ആരംഭിക്കണം? പറയാനുള്ളത് പലതും ഒരടുക്കിലും ചിട്ടയിലും ഒതുക്കിപ്പറയാന്‍ പ്രയാസപ്പെടുകയാണ്. ഒത്തിരി പറയാനുണ്ട്. അതുകൊണ്ടുതന്നെയാവണം ഒന്നും പറയാന്‍ കഴിയാത്ത പതനത്തില്‍ പെടുന്നത്. എഴുതാന്‍ പറ്റിയ ഒരു മാനസികാവസ്ഥയില്‍ ഇനിയും ഞാന്‍ എത്തിയിട്ടില്ലെന്നാണൊ? ശരിയാണല്ലോ.
ഹൃദയം വികാരവിക്ഷുബ്ധമാണ്. തലച്ചോറ് തരിശുഭൂമിയെപ്പോലെ ചുട്ടുപൊള്ളി മൃഗതൃഷ്ണയുയര്‍ത്തുന്നു. വിറയാര്‍ന്ന വിരലുകള്‍. നനവുചേരുന്ന മിഴികള്‍. തൊണ്ടക്കുഴിയില്‍ എന്തോ തടഞ്ഞു നിന്നു വീര്‍പ്പുമുട്ടിക്കും പോലെ. ചിന്തകളില്‍ ചിലന്തിവലകള്‍ നെയ്തും, മനസ്സില്‍ മാറാലകള്‍ തീര്‍ത്തും നില്ക്കുന്ന ചേതന. കുടഞ്ഞെഴുന്നേറ്റു എല്ലാമൊന്നു തുടച്ചുനീക്കിക്കാണാന്‍ യത്നിക്കുമ്പോഴാകട്ടെ ഓര്‍മ്മകളുടെ ഓളങ്ങളില്‍ പൊന്തുതടിയായി ഒഴുകുന്നു. ഒരിടത്ത് ഒരു നിമിഷനേരമെങ്കിലും ഒന്ന് നില്ക്കാന് കഴിഞ്ഞെങ്കില്‍ എന്നാണ് അപ്പോള്‍ തോന്നുക.
ഈ പിരിമുറുക്കം എന്തിനെന്നല്ലേ?
എന്തെന്നല്ലേ?
എവിടെനിന്നെന്നും എങ്ങനേയെന്നുമല്ലേ?
പറഞ്ഞുവരുന്നത് അതാണ്.
പി.ജെ. ആന്റണി മരിച്ചു! എന്റെ ചിരകാലസുഹൃത്തായ പി.ജെ. ആന്റണി മരിച്ചു. ആന്റണി നിങ്ങളുടേയും ചങ്ങാതിയാവാം. ആരെങ്കിലുമാവാം. അല്ലായിരിക്കാം. ഏതായാലും നമ്മുടെ ആന്റണി മരിച്ചു!
ആരാണ് ഈ പി.ജെ. ആന്റണി?
അപ്പോള്‍ ചോദിക്കട്ടെ; ആരല്ല പി.ജെ. ആന്റണി?
പി.ജെ. ആന്റണി ആദ്യവും അവസാനവുമായി, സര്‍വോപരി, മനുഷ്യനെന്ന പദത്തിനു മഹിമയേറ്റിയ മനുഷ്യനായിരുന്നു
വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ സവിശേഷസ്ഥാനം ഉറപ്പിച്ച നടനും കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമൊക്കെയായ എന്‍. ഗോവിന്ദന്‍കുട്ടി എഴുതിയ ‘പി.ജെ.ആന്റണി മനുഷ്യനും കലാകാരനും’ എന്ന പുസ്തകത്തില്‍ നിന്നാണ് മുകളിലെ ഉദ്ധരണി. കൃത്യമായി പറഞ്ഞാല്‍ പുസ്തകത്തിന്റെ ആദ്യഅധ്യായം ‘അന്ത്യത്തിന്റെ ആരംഭത്തില്‍’ നിന്ന്.
1926 ജനുവരി 2ന് ജനിച്ച ഭരത് പി.ജെ.ആന്റണിയുടെ ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ മലയാളി വായിച്ചിരിക്കേണ്ട പുസ്തകമായി ഇതിനെ കരുതണം. അത്ര ഹൃദ്യവും സുന്ദരവുമാണ്. പി.ജെ. ആന്റണിയുടെ ആത്മസുഹൃത്തായിരുന്നു ഗോവിന്ദന്‍കുട്ടി. നാല് പതിറ്റാണ്ടിന്റെ സൗരഭ്യമുണ്ടതിന്. അതുകൊണ്ടുതന്നെയാകണം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ പി. ഭാസ്ക്കരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയത്. അക്കാലത്ത് പി. ഭാസ്കരന് ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.
കൊച്ചിയിലെ ആസാദ് അമേച്വര്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷഷന് സംഘടിപ്പിച്ച എന്‍. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ നാടകം ‘ഭഗ്നഭവനം’, നോര്‍ബര്‍ട്ട് പാവനയുടെ ‘വിലങ്ങുകള്‍’, ചെറുകാടിന്റെ ‘നമ്മളൊന്ന്’, തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ആന്റണിയുടെ തന്നെ ‘ഉണങ്ങാത്ത ചോര’, ‘വിശപ്പ്’, ‘അഴകുള്ള പിശാച്’, ‘പൊതുശത്രുക്കള്‍’, ‘ഒരു സംഘം യാത്രക്കാര്‍’, ഗോവിന്ദന്‍കുട്ടിയുടെ നാടകമായ ‘ഉണ്ണിയാര്‍ച്ച’, പൊന്‍കുന്നം വര്‍ക്കിയുടെ ”ഞാനൊരധികപ്പറ്റാണ്”. മുത്തയ്യയുടെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന ബാപ്പ് (ബിഎപി-ഭാരതരാജ് ആര്‍ട്ട് പ്രൊഡക്ഷന്‍) അവതരിപ്പിച്ച രാമകൃഷ്ണപിള്ളയുടെ ‘നിഴലുകള്‍’ തുടങ്ങിയവയാണ് ആന്റണി സ്വന്തം ട്രൂപ്പില്‍ നിന്നു വിട്ടുനിന്നു അഭിനയിച്ചിട്ടുള്ള നാടകങ്ങള്‍.
ഇതില്‍ ‘ഞാനൊരധികപ്പറ്റാണ്’, ‘നിങ്ങളെന്നെ കമ്മ്യണിസ്റ്റാക്കി’, ‘നമ്മളൊന്ന് എന്നിവയില്‍ ഒഴികെ മറ്റെല്ലാ നാടകങ്ങളിലും ഗോവിന്ദന്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യില്‍ നിന്ന് ആന്റണി പോയതിനുശേഷമാണ് ഗോവിന്ദന്‍കുട്ടി കെ.പി.എ.സി.യില്‍ ചേരുന്നതും പ്രസ്തുത നാടകത്തില്‍ അഭിനയിച്ചതും. ഒരു നവീന നാടകവേദിയുടെ ഉദയം പി.ജെ ആന്റണിയിലൂടെയാണ് മലയാളത്തില്‍ സംഭവിക്കുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളും പ്രസിദ്ധങ്ങളാണ്.
അക്കൂട്ടത്തില്‍ ഒന്നാണ് ”മട്ടാഞ്ചേരി മറക്കാമോ ……..’
ഏതാണ്ട് എഴുപത്തിയെട്ട് സിനിമകളില്‍ ആന്റണി അഭിനയിച്ചു. അതില്‍ രണ്ടിടങ്ങഴി, മുടിയനായ പുത്രന്, തച്ചോളി ഒതേനന്, നിണമണിഞ്ഞ കാല്പാടുകള്, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, തറവാട്ടമ്മ, ശ്യാമള ചേച്ചി, അന്വേഷിച്ചു; കണ്ടെത്തിയില്ല, അമ്പലപ്രാവ്, അസുരവിത്ത്, ആല്‍മരം, റോസി, നദി, പുന്നപ്ര വയലാര്‍, അതിഥി, നിര്‍മ്മാല്യം, പാദസരം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അനശ്വരങ്ങളാണ്. റോസി, നദി, പെരിയാര്‍ തുടങ്ങിയ ചലച്ചിത്രകഥകള് ആന്റണിയുടേതാണ്.
പെരിയാര്‍ സംവിധാനം ചെയ്തതും ആന്റണി തന്നെ. മുള്‍ക്കിരീടം, അസുരവിത്ത്, പുന്നപ്രവയലാര്‍, നീലാകാശം തുടങ്ങിയ ചിത്രങ്ങളില്‍ ആന്റണിയോടൊത്തു അഭിനയിക്കാനുള്ള അവസരം ഗോവിന്ദന്കുട്ടിയ്ക്കുണ്ടായിട്ടുണ്ട്.
യുവകേരളത്തിലും സ്വരാജ് വാരികയിലും പത്രപ്രവര്‍ത്തകനായി പി.ജെ. ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവിന്ദന് കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കഥാമാസിക ‘കാഥികന്’, പ്രതിഭ (കലാ സാഹിത്യമാസിക)എന്നിവയിലും കഥാപുരുഷന് ജോലി ചെയ്തു.
ചെറുകാടിന്റെ നോവല്‍ പി.എ. ബക്കര്‍ മണ്ണിന്റെ മാറില്‍ എന്ന പേരില്‍ സംവിധാനം ചെയ്തു. ആ സിനിമയുടെ ഡബ്ബിങിനാണ് പി.ജെ. ആന്റണി അവസാനം മദ്രാസില്‍ എത്തിയത്.1979 മാര്‍ച്ച് 14ന് ഡബ്ബിങ് ജോലി പൂര്‍ത്തിയാക്കിയതിനുശേഷമാണ് അദ്ദേഹം മരിക്കുന്നത്. മാര്‍ച്ച് 15ന് അദ്ദേഹത്തിന്റെ ഭൗതികശരീരം പോണേക്കര പള്ളിയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
പി.ജെ ആന്റണി എന്ന കലാകാരന്റെ സ്നേഹ ദൗര്‍ബല്യങ്ങളുടെ ഹൃദയസ്പര്‍ശിയായ നിരവധി ഏടുകള്‍ ഗോവിന്ദന്‍കുട്ടി പറയുന്നു. ഈ പുസ്തകം വായിക്കാതെ പി.ജെ. ആന്റണിയുടെ ജന്മശതാബ്ദി ആഘോഷം നാം എങ്ങനെ പൂര്‍ത്തീകരിക്കും?