പക്ഷം \ ബിജോ സില്‍വേരി.
പഴയ കമ്യൂണിസ്റ്റ് രാജ്യമാണ് ഹംഗറി. 50 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിനു ശേഷം 1989ല്‍, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ഹംഗറി പിരിച്ചുവിട്ടു. അതോടെ കമ്യൂണിസ്റ്റ് നേതാക്കളെയും പ്രത്യയശാസ്ത്രത്തെയും അനുസ്മരിക്കുന്ന പ്രതിമകള്‍ വീഴാന്‍ തുടങ്ങി. അട്ടിമറിക്കപ്പെട്ട പ്രതിമകള്‍ നശിപ്പിക്കണോ അതോ സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായി സംരക്ഷിക്കണോ എന്നതിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നു. ഹംഗറിയുടെ പുതിയ സര്‍ക്കാര്‍, പ്രതിമകള്‍ തലസ്ഥാനമായ ബുഡാപെസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പഴയ കായിക വേദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അവിടെ 1993-ല്‍ ഒരു ഓപ്പണ്‍ എയര്‍ മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു.
അതാണ് മെമന്റോ പാര്‍ക്ക്. ഹംഗറിയിലെ വീണുപോയ കമ്യൂണിസ്റ്റ് കാലഘട്ടത്തിലെ പ്രതിമകളുടെ കേന്ദ്രമാണിന്ന് മെമന്റോ പാര്‍ക്ക്. സ്വേച്ഛാധിപതികളുടെ സ്മരണകളുടെ ശവകുടീരമെന്നാണ് ഈ പാര്‍ക്ക് വിശേഷിപ്പിക്കപ്പെടുന്നത്. പതിറ്റാണ്ടുകളോളം രാജ്യത്തെ പിടിച്ചുലച്ച ഒരു ഭരണകൂടത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും പൈതൃകസ്മരണകള്‍ ഉണര്‍ത്താനും ഈ പാര്‍ക്കിലേക്ക് ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഓരോ വര്‍ഷവും കടന്നുവരുന്നത്. മെമന്റോ പാര്‍ക്ക് സ്വേച്ഛാധിപത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേ സമയം, സേച്ഛാധിപത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവസരമൊരുക്കുന്നതിനാല്‍ ഈ പാര്‍ക്ക് ജനാധിപത്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നു പറയാം; നാണയത്തിനെന്ന പോലെ സ്മാരകങ്ങള്‍ക്കും രണ്ടു വശമുണ്ട്.
കഴിഞ്ഞ ദിവസം പ്രതിമകളെ കുറിച്ചുവന്ന രണ്ടു വാര്‍ത്തകള്‍ കൗതുകമുയര്‍ത്തി. സോവിയറ്റ് യൂണിയന്റെ സ്ഥാപക നേതാവും കമ്യൂണിസ്റ്റ് ആചാര്യനുമായിരുന്ന വ്ളാദിമിര്‍ ഇലിച്ച് ലെനിന്റെ കൂറ്റന്‍ പ്രതിമ, കിര്‍ഗിസ്ഥാന്‍ എടുത്തുമാറ്റിയെന്നതാണ് ആദ്യവാര്‍ത്ത. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒഷിലെയില് സ്ഥാപിച്ചിരുന്ന 23 മീറ്റര്‍ ഉയരമുളള പ്രതിമയാണ് ആരോരുമറിയാതെ എടുത്തുമാറ്റിയത്. മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമകളിലൊന്നായിരുന്നു അത്. 19-ാം നൂറ്റാണ്ടില്‍ സര് ചക്രവര്‍ത്തിമാരുടെ കാലത്ത് റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശമാണ് കിര്‍ഗിസ്ഥാന്‍. 1917ലെ ബോള്‍ഷെവിക് വിപ്ലവത്തിനു ശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1991ല്‍ സോവിയറ്റ് യൂണിയന് പിരിച്ചുവിടപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യം നേടി.
തങ്ങളുടെ ദേശീയസ്വത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഴയ സോവിയറ്റ് രാജ്യങ്ങളെല്ലാം സോവിയറ്റ് കാല മുദ്രകളും നേതാക്കളുടെ സ്മാരകങ്ങളും മാറ്റിസ്ഥാപിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് കിര്ഗിസ്ഥാന്റേയും നീക്കം.
പക്ഷേ, കിര്‍ഗിസ്ഥാന്‍ ഇപ്പോഴും റഷ്യയുടെ സഖ്യകക്ഷി രാജ്യങ്ങളിലൊന്നാണു താനും.
1991-ല്‍ സോവിയറ്റ് യൂണിയന് പിരിച്ചുവിടപ്പെട്ടതു മുതല്‍ നിരവധി പ്രതിമകള്‍ പൊതുഇടങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഈ പ്രതിമകളില്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് ആചാര്യന് ലെനിന്റേയും സോവിയറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിന്റേതുമായിരുന്നു. മിക്കവാറും പ്രതിമകളുടെ ശിരച്ഛേദം ആഘോഷപൂര്‍വം നടന്നു. ചിലത് കുപ്പത്തൊട്ടികളിലേക്ക് നീക്കി. മറ്റു ചിലത് സ്വകാര്യ ശേഖരണക്കാര്‍ക്ക് വിറ്റു. പല രാജ്യങ്ങളിലും, പ്രത്യേകിച്ച് കിഴക്കന്‍ യൂറോപ്പിലുള്ളവയില്, ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകള്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് ഭൂതകാലത്തിന്റെ ചിഹ്നങ്ങള്‍ നീക്കം ചെയ്യാനും നശിപ്പിക്കാനും ശക്തമായ ശ്രമം ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രത്തില്‍ നിന്നും അകന്നു നില്‍ക്കാനുള്ള ഒരു മാര്‍ഗമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
ചില രാജ്യങ്ങളില്‍ പൊതുഇടങ്ങള്‍ ഡീകമ്മ്യൂണൈസേറ്റ് (കമ്യൂണിസ്റ്റ് ചിഹ്നങ്ങള്‍ നീക്കം ചെയ്യല്‍) ചെയ്യുന്നതിന് നിയമങ്ങള്‍ പാസാക്കി, നിയമത്തിന്റെ ബലത്തില്‍ പ്രതിമകളും മറ്റ് കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളും നീക്കം ചെയ്തു.(യുക്രെയ്നാണ് ഇത്തരത്തില്‍ നിയമം പാസാക്കി വലിയ തോതില്‍ കമ്യൂണിസ്റ്റ് ചിഹ്നങ്ങള്‍ നീക്കം ചെയ്ത ഒരു രാജ്യം).
സോവിയറ്റ് യൂണിയന്റേയും കമ്യൂണിസത്തിന്റേയും തകര്‍ച്ചയ്ക്കു ശേഷമുള്ള ആധുനിക റഷ്യയില്‍ കമ്യൂണിസ്റ്റ് പ്രതിമകളുടെ വിധി തീവ്രമായ ചര്‍ച്ചാ വിഷയമായി. ചിലര്‍ അവ നീക്കം ചെയ്യണമെന്ന് വാദിക്കുകയും മറ്റുചിലര്‍ ചരിത്രപരമായ പുരാവസ്തുക്കളായി അവ സംരക്ഷിക്കണമെന്ന് വാദിക്കുകയും ചെയ്തു. ഒരു ഭാഗത്ത് വിഗ്രഹങ്ങള്‍ തകര്‍ക്കുമ്പോള്‍ തന്നെ മറുഭാഗത്ത് അവ സംരക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നു.
വ്ളാദിമിര്‍ വ്ളാദിമിറോവിച്ച് പുടിന് പുതിയ ഭരണാധികാരിയായി സ്ഥാനമേറ്റതുമുതല്‍ (2000 മുതല്‍) റഷ്യയിലെ കമ്യൂണിസത്തിന്റെ പൈതൃകത്തെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്രമേണ ശക്തിപ്രാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുകളിലെ അട്ടിമറികള്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ പുടിന് ഭരണത്തിനു പകരം എന്നേ കമ്യൂണിസ്റ്റുകള്‍, റഷ്യയില്‍ അധികാരത്തില്‍ തിരിച്ചെത്തിയേനെ എന്നു കരുതുന്നവരാണ് ഭൂരിപക്ഷവും. സോവിയറ്റ് കാലഘട്ടത്തെക്കുറിച്ച് പ്രത്യേകിച്ച് ജോസഫ് സ്റ്റാലിനെ കുറിച്ച് ഗൃഹാതുരമായ വീക്ഷണങ്ങള്‍ വലിയ തോതില്‍ അവിടെ വളര്‍ന്നുവരുന്നു. (ലെനിനോ മാര്‍ക്സോ ഏംഗല്‍സോ തികച്ചും അപ്രസക്തരുമാണ്) സ്വാഭാവികമായും അതിനെ എതിര്‍ക്കേണ്ട പുടിന്, അതിന് വളം വച്ചുകൊടുക്കുന്നു.
2025 മെയ് 24ന് രണ്ടാമത്തെ വാര്‍ത്തവരുന്നു; മോസ്കോ മെട്രോ, ജോസഫ് സ്റ്റാലിന്റെ പ്രതിമ പുനഃസ്ഥാപിക്കുന്നു. ദീര്‍ഘകാലമായി നീക്കം ചെയ്യപ്പെട്ടിരുന്ന സ്റ്റാലിന്റെ സ്മാരകത്തിന്റെ ഒരു പകര്‍പ്പാണ് മോസ്കോ മെട്രോ സ്റ്റേഷനില്‍ സ്ഥാപിച്ചത്. 1950-ല്‍ ടാഗന്സ്കായ സ്റ്റേഷനില്‍ ആദ്യമായി അനാച്ഛാദനം ചെയ്ത ഈ ചിത്രീകരണം, 1960-കളില്‍ സോവിയറ്റ് യൂണിയന്റെ ഡീ-സ്റ്റാലിനൈസേഷന് പ്രചാരണത്തിനിടെ പൊളിച്ചുമാറ്റിയതാണ്. യഥാര്‍ത്ഥ ശില്പം നശിപ്പിക്കപ്പെട്ടതായാണ് കരുതുന്നത്. സ്റ്റാലിന്റെ ഭരണ സമയത്ത് തുറന്ന മോസ്കോ മെട്രോയുടെ 90-ാം വാര്‍ഷികത്തിനാണ് സ്മാരകം പൊതുജനങ്ങള്‍ക്കായി അനാച്ഛാദനം ചെയ്തത്.
മധ്യ, കിഴക്കന്‍ യൂറോപ്പിലെ ദശലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് കാരണക്കാരനായ ജോസഫ് സ്റ്റാലിന്റെ സ്മരണയ്ക്കായി റഷ്യയില്‍ ഒരു പുതിയ സ്മാരകം അനാച്ഛാദനം ചെയ്തുവെന്നതല്ല, രാജ്യത്തുടനീളം അത്തരം പ്രതിമാസ്ഥാപനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് റഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍. റഷ്യയിലെ വന്‍ നഗരങ്ങളിലൊന്നായ വോള്ഗോഗ്രാഡിനെ പുനര്‍നാമകരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പുടിന് പറഞ്ഞിരുന്നു. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വളരെക്കാലമായി പിന്തുണച്ചിരുന്ന ഒരു നീക്കമാണിത്. വോള്ഗോഗ്രാഡിന്റെ പഴയ പേര് സ്റ്റാലിന്‍ഗ്രാഡ് എന്നാണെന്നറിയുക. പുടിന് പ്രായോഗികവാദിയാണ്. സ്റ്റാലിന് ഒരു ആരാച്ചാര്‍ ആയിരുന്നു എന്ന് അദ്ദേഹത്തിനറിയാം. പക്ഷേ സ്വന്തം രാഷ്ട്രീയ ജീവിതം രക്ഷിക്കാന്‍ ഇപ്പോള്‍ അദ്ദേഹത്തിന് സ്റ്റാലിന്റെ പ്രേതത്തെ ആവശ്യമാണ്.
ചില സ്മരണകള്‍ പുനഃസ്ഥാപിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുവെങ്കില്‍ പൊതുജനം ജാഗ്രത പാലിക്കണം. സ്റ്റാലിനെ പോലെയോ ഹിറ്റ്ലറെ പോലെയോ (നമ്മുടെ നാട്ടിലെ ഏത് സ്വേച്ഛാധിപതികളുടെ ആണെങ്കിലും- അത് പ്രതിമ തന്നെ ആകണമെന്നില്ല, വിമാനത്താവളമോ പാലമോ മറ്റെന്തിനെങ്കിലും ജീവിച്ചിരിക്കുന്ന നേതാവിന്റെ പേരു നല്‍കാം.) ഒരാളുടെ പ്രതിമകള്‍ സ്ഥാപിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍, നമ്മള് ഭയപ്പെടണം.
പിന്നാമ്പുറം: 1776ല്‍ ശക്തന് തമ്പുരാന്റെ (രാജാ രാമവര്‍മ്മ കുഞ്ഞി പിള്ള) കഠിനമായ മര്ദനമുറകളേറ്റ് ലത്തീന്‍ ക്രൈസ്തവരും കൊങ്കിണികളുമുള്പ്പെടെയുള്ള വിവിധ ജാതി-മതക്കാര്‍ക്ക് തൃശൂരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. അവരുടെ സ്വത്തുക്കള്‍ രാജാവ് കണ്ടുകെട്ടി. അവര്‍ക്കു പകരം കച്ചവടക്കാരായ മറ്റു മതവിഭാഗങ്ങളെ ശക്തന് തമ്പുരാന് തൃശൂരില്‍ കുടിയിരുത്തി. കഴിഞ്ഞ വര്‍ഷമാണ് തൃശൂരില്‍ കോര്പറേഷന് സ്ഥാപിച്ചിരുന്ന കൂറ്റന്‍ ശക്തന് തമ്പുരാന് പ്രതിമ വാഹനാപകടത്തില്‍ നിലംപൊത്തിയത്
. ഈ പ്രതിമപുനഃസ്ഥാപിക്കുന്നതില് വന്ന കാലതാമസം തൃശൂരില്‍ വലിയൊരു വിവാദത്തിനു തന്നെ വഴിവെച്ചു. തൃശൂര്‍ എംപി ആ വിവാദത്തിന് നേതൃത്വം നല്കി. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ശക്തന്‍പ്രതിമ വീണ്ടും പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ ഏകാധിപതികളായിരുന്ന ഭരണാധികാരികളുടെ സ്മരണ, ചരിത്രം തിരുത്തിതന്നെ ജനമനസുകളിലേക്ക് ഭീതിതമായവിധം പടര്‍ന്നു കയറുകയാണെന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ.