പുരാണം / ജെയിംസ് അഗസ്റ്റിൻ
‘സ്തുതിഗീതം’ എല്ലാം തികഞ്ഞൊരു ഭക്തിഗാനസമാഹാരമായിരുന്നു. രചനയിലും സംഗീതത്തിലും ഓര്‍ക്കസ്ട്രേഷനിലും ആലാപനത്തിലും ഒരേ മികവില്‍ ഒന്‍പതു ഗാനങ്ങളുമായി പ്രകാശിതമായൊരു കസ്സെറ്റ്. ഫാ. ജോസഫ് മനക്കില്, ഫാ. മൈക്കിള്‍ പനക്കല്‍, ഫാ.മൈക്കിള്‍ പനച്ചിക്കല്‍, റവ.ഡോ.ചെറിയാന് കുനിയന്തോടത്ത്, ഫാ.തദേവൂസ് അരവിന്ദത്ത് എന്നീ പ്രഗത്ഭരുടെ വരികള്‍. ഇന്ത്യയിലെ പ്രതിഭാസമ്പന്നനായ വയലിനിസ്റ്റ് റെക്സ് ഐസക്സിന്റെ സംഗീതം. തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്രയുടെ ആലാപനം. ഇത്രയും പ്രതിഭകളുടെ കൂടിച്ചേരല്‍ മനോഹരമായൊരു ഭക്തിഗാനസമാഹാരത്തിന്റെ പൂര്‍ണതയ്ക്കു നിദാനമായി.

ബൈബിള്‍ കലോത്സവങ്ങള്‍ക്കു ലളിതഗാനമത്സരങ്ങളില് ആലപിക്കാനായി ബൈബിള്‍ അധിഷ്ഠിതമായ പാട്ടുകള്‍ അന്വേഷിച്ചിരുന്നവര്ക്കു 1990 കളില്‍ സ്തുതിഗീതത്തിലെ ഒരു ഗാനം പ്രിയതരമായിരുന്നു.
‘ഒരു കുഞ്ഞിനെ മടിയിലിരുത്തി
കരുണാമയനീശോനാഥന്
അരുള്ചെയ്തീ തിരുവചനങ്ങള്‍
അമൃതത്തിന് തുള്ളികള്‍ പോലെ’
എന്നു തുടങ്ങുന്ന ഗാനം എഴുതിയത് അന്ന് സി.എ.സി.യുടെ ഡയറക്ടര്‍ ആയിരുന്ന ഫാ. മൈക്കിള്‍ പനക്കലായിരുന്നു.
ഫാ. മൈക്കിള്‍ പനച്ചിക്കല്‍ മാതാവിനെക്കുറിച്ചു എഴുതിയ അതിമനോഹരമായൊരു ഗാനം ഇതില്‍ നമുക്കു കേള്‍ക്കാം. മംഗളവാര്‍ത്തയുടെ വിസ്മയം ലളിതമായി അവതരിപ്പിച്ച ഗാനമാണിത്.
‘അടിയാട്ടിയായൊരു പെണ്‍കുട്ടി
കര്ത്താവിന് ഗേഹത്തില്‍ വ്രതമിരുന്നു
അവളുടെ ഹൃദയം ഹെര്മോന്മലയിലെ
മഞ്ഞിന്റെ തൂവെണ്മയണിഞ്ഞിരുന്നു’
ഫാ. ജോസഫ് മനക്കില് എഴുതിയ;
‘മംഗളാഭ തിങ്ങിടുന്ന ദിവ്യരാത്രി
താരകള്‍ തെളിഞ്ഞിടുന്ന പുണ്യരാത്രി
ലോകരക്ഷകന് പിറന്ന ധന്യരാത്രി
നാകദീപമെങ്ങുദിച്ച പൊന്നുരാത്രി’
എന്ന ഗാനം മലയാളത്തിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗീതങ്ങളില്‍ ഒന്നാണ്.
ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍:
ആകാശങ്ങളെ താരാട്ടു പാടൂ, ജീവനും മാര്‍ഗവുമായ നാഥാ, നിത്യനൂതനസ്നേഹമേ സത്യസുന്ദരനാമമേ,
ഹൃദയത്തുടിപ്പിന്റെ താളത്തിലിന്നിതാ, പൊന്മണിദീപവും ചാരുസംഗീതവും, മഞ്ജുളമോഹനമായൊരു വാര്‍ത്തയിതാ.
1990-ലെ റെക്കോര്‍ഡിങ് ഓര്‍മ്മകള്‍ സംഗീതസംവിധായകന് റെക്സ് ഐസക്സ് പങ്കു വയ്ക്കുന്നു. ‘എട്ടു വയസ് മൂതല്‍ എന്റെ ഡാഡി ജോ ഐസക്സിന്റെ നേതൃത്വത്തിലുള്ള ലത്തീന്‍ ക്വയറില്‍ പാടാന്‍ എനിക്കു ഭാഗ്യമുണ്ടായി. അതേപ്രായത്തില്‍ വീട്ടില്‍ തന്നെ വയലിന് വായിച്ചു തുടങ്ങി. ആരാധനാക്രമം ലത്തീന്‍ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് മാറുന്ന നാളുകളില്‍ ഫാ. ജോസഫ് മനക്കില്, ഫാ.മൈക്കിള്‍ പനക്കല്‍, ജോബ് ആന്‍ഡ് ജോര്‍ജ് എന്നിവരായിരുന്നു സംഗീതവിഭാഗം കൈകാര്യം ചെയ്തിരുന്നത്.
ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യത്തിന്റെ സഹായിയായി അന്നു മുതല്‍ പ്രവര്‍ത്തിക്കാനായി. പാട്ടുകളുടെ ഓര്ക്കസ്ട്രേഷന് ഒരുക്കാനുള്ള ചുമതല അവര്‍ എന്നെ വിശ്വസിച്ചു ഏല്‍പ്പിച്ചിരുന്നു. കേരളടൈംസ് പത്രത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലായിരുന്നു അന്ന് ലിറ്റര്‍ജി കമ്മീഷന്റെ ഓഫീസ്. സി.ഒ. ആന്റോ ആയിരുന്നു പ്രധാന ഗായകന്. അന്ന് ഫാ.ജോസഫ് മനക്കില്, ഫാ.മൈക്കിള്‍ പനക്കല്‍ എന്നിവരുടെ ചില വരികള്‍ക്ക് സംഗീതം നല്‍കിയെങ്കിലും വയലിന് പരിശീലകനായും പ്രൊഫഷണല്‍ വയലിനിസ്റ്റായും മാറാനായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ 1986-ല്‍ ഞാന്‍ മദ്രാസിലെത്തി റെക്കോര്‍ഡിങ് രംഗത്തു പ്രവര്‍ത്തിച്ചു തുടങ്ങി.

റെക്കോര്‍ഡിങ് തിരക്കുകളുമായി ജീവിതം മുന്നോട്ടു പോകുന്ന കാലത്താണ് എന്റെ അനുജന് എല്‍ഡ്രിഡ്ജ് ഐസക്സ് ഒരു ആല്‍ബത്തിനു സംഗീതം നല്‍കണമെന്നു പറയുന്നത്. എല്‍ഡ്രിഡ്ജിന്റെ സുഹൃത്തായ ജലീലിന്റെ പുതിയ സ്ഥാപനമായ സ്വാതി കസെറ്റ്സിനു വേണ്ടി ഒരു ഭക്തിഗാനസമാഹാരം വേണം. എല്ലാ പാട്ടുകള്‍ക്കും ഞാന്‍ തന്നെ സംഗീതം നല്‍കണം. എല്ലാ ഗാനങ്ങളും ചിത്രയാണ് ആലപിക്കുന്നത്. വരികളെല്ലാം എല്‍ഡ്രിഡ്ജ് തന്നെ സമാഹരിച്ചിരുന്നു.
ചെന്നൈയിലെ ഭീമമായ റെക്കോര്‍ഡിങ് ചെലവുകള്‍ ഒഴിവാക്കാനായി ഞങ്ങള്‍ റെക്കോര്‍ഡിങ് എറണാകുളത്തു ചെയ്യാന്‍ തീരുമാനിച്ചു. സി.എ.സി.യിലായിരുന്നു റെക്കോര്‍ഡിങ്. മിനി ജോസഫ് എന്ന യുവഗായികയായിരുന്നു ട്രാക്ക് പാടാന്‍ വന്നത്. എല്ഡ്രിഡ്ജാണ് മിനി എന്നൊരു പാട്ടുകാരി ഉണ്ടെന്നു പറഞ്ഞു പരിചയപ്പെടുത്തുന്നത്. കറതീര്‍ന്ന ആലാപനവും എളിമയുമുള്ള പെരുമാറ്റവും കൊണ്ട് മിനി ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട ഗായികയായി മാറി.
അവിടെ വച്ചാണ് മിനിയെ ആദ്യമായി ഞാന്‍ കാണുന്നത്. മിനി ജോസഫ് പിന്നീട് മിന്‍മിനിയായി പ്രശസ്തയായി. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചിരുന്ന യൂജിന്‍ പെരേര എന്ന പ്രഗത്ഭനായ സൗണ്ട് എന്‍ജിനീയറായിരുന്നു ഞങ്ങളുടെ കരുത്ത്. പി.ജെ.ലിപ്സണ്‍(കീബോര്‍ഡ് ) ഷക്കീര്‍ (ഡ്രംസ് ), ചിറ്റൂര്‍ ഗോപി(തബല ), 13 എ.ഡി.യിലെ ലീഡ് ഗിറ്റാറിസ്റ്റ് എന്റെ അനുജന് ഇലോയ് ഐസക്സ്, വിച്ചു അയ്യര്‍ (ഗിറ്റാര്‍), ശശി(ജനറല്‍ പെര്‍ക്കഷന്‍സ്)പി.ആര്. മുരളി(ഫ്ളൂട്ട്) എന്നിവരോടൊപ്പം ഞാന്‍ എന്റെ ശിഷ്യന്മാരുമായി വയലിന് വായിച്ചു.

ഗോഡ്വിന് ഫിഗരേദോ, രാജേന്ദ്രന്, ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ് എന്നിവരായിരുന്നു വയലിന് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. വയലിന്, വിയോള എന്നിവയില്‍ സോളോ ഞാന്‍ തന്നെ വായിച്ചു. എല്‍ഡ്രിഡ്ജ് ഐസക്കായിരുന്നു ഓര്‍ക്കസ്ട്ര കണ്ടക്ട് ചെയ്തത്.
അന്നു കൂടെയുണ്ടായിരുന്നവരില്‍ ലിപ്സണ്‍, ഷക്കീര്‍, രാജേന്ദ്രന്, ഗോഡ്വിന് ഫിഗരേദോ എന്നിവര്‍ നമ്മെ വിട്ടു പിരിഞ്ഞുപോയതു ഏറെ സങ്കടത്തോടെ ഓര്‍ക്കുന്നു.
പാട്ടുകളുടെ ട്രാക്കുമായി ഞങ്ങള്‍ മദ്രാസിലെത്തി. അവിടെ വാണി ജയറാമിന്റെ സ്റ്റുഡിയോയിലാണ് ചിത്ര പാടിയത്. രാവിലെ എട്ട് മണിക്ക് ചിത്ര എത്തി. ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോള്‍ ഒന്‍പതു പാട്ടുകളും പാടിക്കഴിഞ്ഞു. പാട്ടുകള്‍ അതിവേഗം പഠിക്കാനും പാടാനുമുള്ള കഴിവ് ചിത്രയില്‍ മുന്‍പും ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതാണ്. ഇന്നത്തെപ്പോലെ ഓരോ വരിയും ഓരോ വാക്കും മുറിച്ചു പാടാന്‍ കഴിയുന്ന കാലമല്ലായിരുന്നു അത്.
മിനി പാടിയ ട്രാക്കുകള്‍ കേട്ട ചിത്ര പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.’ഈ കുട്ടി മനോഹരമായി പാടിയിരിക്കുന്നു. ഒരു പാട്ടെങ്കിലും ഈ കുട്ടിയുടെ സ്വരത്തില്‍ ചേര്‍ക്കണം.’
ഞാന്‍ ഈ നിര്‍ദ്ദേശം നിര്‍മാതാവിനോടു പറഞ്ഞെങ്കിലും ചിത്രയുടെ ആല്‍ബം എന്ന പേരില്‍ പ്രകാശനം ചെയ്യാനായിരുന്നു അവരുടെ തീരുമാനം.
ഒരു ആല്‍ബത്തിലെ എല്ലാ ഗാനങ്ങള്‍ക്കും ഞാന്‍ സംഗീതം നല്‍കുന്നത് ആദ്യമായിട്ടായിരുന്നു. മലയാളത്തില്‍ കസ്സറ്റുകളുടെ യുഗത്തില്‍ ഇറങ്ങിയ സ്തുതിഗീതത്തിലെ പാട്ടുകള്‍ ഇന്നും കേള്ക്കുന്നവരുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം.’
റെക്സ് മാസ്റ്റര്‍ പിന്നീട് അധികം ആല്‍ബങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടില്ല. ഇന്ത്യയിലെ അതിപ്രശസ്ത സംഗീത സംവിധായകരുടെ പ്രിയപ്പെട്ട സഹയാത്രികനായും വഴികാട്ടിയായും അദ്ദേഹം സംഗീതയാത്ര തുടരുകയാണ്.
കെ.എസ്. ചിത്രയുടെ ഓര്‍മ്മകള്‍ വായിക്കാം:
‘വളരെ സന്തോഷത്തോടെയാണ് റെക്സ് മാസ്റ്ററുടെ പാട്ടുകള്‍ ഞാന്‍ അന്ന് പാടിയത്. ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു പാടിയ പാട്ടുകളാണിത്. പ്രഗത്ഭരുടെ വരികള്‍ക്ക് റെക്സ് മാസ്റ്ററുടെ മനോഹര സംഗീതവും ചേര്‍ന്നപ്പോള്‍ എനിക്കു ഒന്‍പതു നല്ല പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു. മിന്മിനി വളരെ ഭംഗിയായി എനിക്കായി ട്രാക്കുകള്‍ പാടിത്തന്നിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് അനായാസം പഠിച്ചു പാടാന്‍ കഴിഞ്ഞു. ഈ പാട്ടുകള്‍ പാടാന്‍ സാധിച്ചതിനു റെക്സ് മാസ്റ്റര്‍ക്കും ടീം അംഗങ്ങള്‍ക്കും സ്നഹേപൂര്വം നന്ദി പറയട്ടെ.’
പത്തും പന്ത്രണ്ടും പാട്ടുകളുമായി കസ്സെറ്റുകള്‍ വിപണിയിലെത്തുന്ന ഒരു കാലമുണ്ടായിരുന്നു. മത്സരിച്ചു ആല്‍ബങ്ങള്‍ ഇറക്കുന്ന കമ്പനികളും. ഇന്ന് അതെല്ലാം ഓര്‍മ്മകള്‍ മാത്രം.