ചങ്ങനാശ്ശേരി : ജാതി സെൻസസ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ, നായർ സർവീസ് സൊസൈറ്റി നിയമനടപടിക്ക് ഒരുങ്ങുന്നു.
ജാതി സെൻസസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുമെന്നാണ് എൻ എസ് എസ് പറയുന്നത്.
ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിനെതിരെ എൻഎസ്എസ് ആവർത്തിച്ച് എതിർപ്പുകൾ ഉയർത്തിയിട്ടും കേന്ദ്ര സർക്കാർ, എൻ എസ് എസ് ഉന്നയിച്ച ആശങ്കകൾ നിരന്തരം നിരാകരിക്കുകയാണുണ്ടായത് .
ഇതോടെയാണ് കോടതിയെ സമീപിക്കാൻ എൻ എസ് എസ്സിനെ പ്രേരിപ്പിക്കുന്നത് . രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്നതിൽ മാത്രം സെൻസസ് പരിമിതപ്പെടുത്തണമെന്ന് ആവശ്യമുയർത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്ക് കത്ത് അയച്ചിട്ടുണ്ട്.
ജാതി സെൻസസ് സംബന്ധിച്ച എതിർപ്പുകളെ വിമർശിക്കുന്ന എസ്എൻഡിപി, കെ എൽ സി എ മറ്റ് പിന്നോക്ക ജാതികൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വിവിധ സമുദായങ്ങളിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്ക് വലിയ പിന്തുണയാണുള്ളത് .
ജാതി സെൻസസ് ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിക്കാൻ സാധ്യതയുണ്ടെന്നും സുകുമാരൻ നായർ, തന്റെ കത്തിൽ ചൂണ്ടിക്കാട്ടി.