അനുസ്മരണം
ഫുട്ബോളിനെയും, കോൺഗ്രസ് പ്രസ്ഥാനത്തെയും ഒരുപോലെ സ്നേഹിച്ച പാട്രിക് പെരേര എന്ന ജനങ്ങളുടെ പി. പി വിടവാങ്ങിയിരിക്കുന്നു.
വലിയതുറയുടെ കടപ്പുറത്ത് പന്ത് തട്ടി വളർന്ന പാട്രിക് പെരേര എഴുപതുകളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കളിക്കാരനായിട്ടാണ് ആദ്യമായി കളം നിറയുന്നത്. പിന്നീടങ്ങോട്ട് തീരദേശം കണ്ടത് കായികമേഖലയിൽ പാട്രിക് പെരേര യുടെ വളർച്ച ആയിരുന്നു. 1977 മുതൽ 1980 വരെ നാല് വർഷക്കാലം വൈദ്യുതി ബോർഡിന്റെ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.
വലിയതുറ ആസ്ഥാനമായുള്ള കോസ്റ്റൽ ഫുട്ബോൾ ക്ലബിന്റെ സ്ഥാപകരിൽ ഒരാൾ ശ്രീ. പാട്രിക് പെരേര ആയിരുന്നു. 1971 ൽ വലിയതുറ ഫുട്ബോൾ അക്കാദമി (VFA) യുടെ സ്ഥാപകരിൽ ഒരാളാണ് പാട്രിക് പെരേര. VFA യുടെ പ്രഥമ സെക്രട്ടറി. പാട്രിക് പെരേരയാണ്. VFA വലിയതുറ യിൽ നിന്നും പന്ത് തട്ടി കേരള പോലീസിനും, കേരളത്തിനും, രാജ്യത്തിനും, മറ്റ് ഡിപ്പാർട്ട്മെന്റ് ടീമുകൾക്കും കളിച്ചിട്ടുള്ള പ്രതിഭകൾ നിരവധിയാണ്. നിരവധി ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച തീരദേശത്തെ ആദ്യ ക്ലബുകളിൽ ഒന്നാണ് കോസ്റ്റൽ ഫുട്ബോൾ ക്ലബ്. ഇന്നും തിരുവനന്തപുരം ജില്ല സൂപ്പർ ഡിവിഷൻ ലീഗിൽ ആണ് ഈ ക്ലബിന്റെ സ്ഥാനം എന്നത് ആ ക്ലബിന്റെ മഹത്വം വിളിച്ചോതുന്നു. 1998 മുതൽ 2006 വരെ നീണ്ട 8 വർഷക്കാലം തിരുവനന്തപുരം ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ആയി സേവനം അനുഷ്ടിച്ച പാട്രിക് പെരേരയുടെ കാലത്താണ് തീരദേശത്തെ നിരവധി ക്ലബുകൾക്ക് ജില്ല ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേഷൻ നൽകുന്നത്. തീരദേശത്തെ ക്ലബുകളുടെ വളർച്ചയ്ക്ക് നിരവധി സഹായങ്ങൾ ഇക്കാലയളവിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. തീരദേശത്തെ നിരവധി കളിക്കാരെ ഡിപ്പാർട്ട്മെന്റ്, യൂണിവേഴ്സിറ്റി, ജില്ല, സംസ്ഥാന, ദേശീയ താരങ്ങളാക്കുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
ഇന്നത്തെ പ്രമുഖ കളിക്കാരിൽ പലരും പാട്രിക് പെരേരയുടെ ശിക്ഷണത്തിലും, പിന്തുണയിലും കടന്നുവന്നവരാണ്. SMRC പൊഴിയൂർ പോലുള്ള തീരദേശത്തെ പ്രശസ്തമായ ക്ലബുകൾക്ക് 23 വർഷങ്ങൾക്ക് മുൻപ് അംഗത്വം നൽകുന്നതും, സ്വന്തമായി ഒരു ഗ്രൗണ്ട് നിർമ്മിക്കുന്നതിന് ഗ്രാന്റ് അനുവദിക്കുന്നതും ശ്രീ. പാട്രിക് പെരേര യുടെ ശ്രമഫലമായാണ്. ഇന്ന് ഏറ്റവുമധികം സന്തോഷ് ട്രോഫി താരങ്ങളെ സംഭാവന ചെയ്ത നാടായി കേരളത്തിന്റെ ഫുട്ബോൾ ഗ്രാമമായ പൊഴിയൂർ മാറിയിരിക്കുന്നു. 2005 ൽ കൊച്ചിയിൽ വച്ച് നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരള ഫുട്ബോൾ ടീമിന്റെ മാനേജർ ആയിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ കേരളം ടൂർണമെന്റിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2006 മുതൽ 2009 വരെ തുടർച്ചയായി മൂന്ന് വർഷം കേരള സന്തോഷ് ട്രോഫി ടീമിന്റെ സെലക്ടർ ആയിരുന്നു ശ്രീ. പാട്രിക് പെരേര.
2005 ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ പോലീസ് ഗെയിംസിന്റെ ടെക്നിക്കൽ കമ്മിറ്റി കൺവീനർ ആയിരുന്ന അദ്ദേഹം 2004 മുതൽ തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയം വികസനകമ്മിറ്റി അംഗമാണ്. ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി. വി. ശിവൻകുട്ടി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയിരുന്നപ്പോൾ സംഘടിപ്പിച്ച മേയേഴ്സ് കപ്പിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ പാട്രിക് പെരേര ആയിരുന്നു. അണ്ടർ 19 ഓൾ ഇന്ത്യ ടൂർണമെന്റ്, സന്തോഷ് ട്രോഫി ടൂർണമെന്റുകളുടെ നടത്തിപ്പിലെ വിജയങ്ങളിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയത് പാട്രിക് പെരേരയുടെ സംഘാടന മികവിലാണ്.
തീരദേശ മേഖലയിൽ പ്രത്യേകിച്ച് വലിയതുറയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് ഊടും പാവും നൽകി വളർത്തിയ ഒരു മഹത് വ്യക്തിത്വമാണ് വിടവാങ്ങുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ ഒരിക്കലും എണ്ണി തിട്ടപ്പെടുത്താൻ സാധിക്കാത്തതാണ്. കോൺഗ്രസ് പ്രസ്ഥാനത്തിന് തീരദേശ മേഖലയിൽ ഏറെ പ്രത്യേകിച്ച് വലിയതുറയിൽ നികത്താനാവാത്ത നഷ്ടമാണ് പാട്രിക് പെരേരയുടെ വിടവാങ്ങലിലൂടെ ഉണ്ടായിരിക്കുന്നത്.
1971 മുതൽ 1978 വരെ തുടർച്ചയായി 7 വർഷക്കാലം DYCC (ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി ) അംഗം ആയിരുന്നു അദ്ദേഹം. 1979 മുതൽ 1990 വരെ 11 വർഷക്കാലം വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആയി സേവനം ചെയ്തിരുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ്സിന്റെ തിരുവനന്തപുരം ജില്ല പ്രസിഡണ്ടായി 1980 മുതൽ 1984 വരെ സേവനം ചെയ്തുകൊണ്ട് തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു. ബീച്ച് മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി 2008 മുതൽ 2018 വരെ നീണ്ട 10 വർഷക്കാലം സേവനം ചെയ്തുകൊണ്ട് കോൺഗ്രസ് പ്രസ്ഥാനത്തെ താഴെക്കിടയിൽ ശക്തമാക്കി. കോൺഗ്രസ്സിന്റെ തൊഴിലാളി സംഘടനാ രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
KSEB ഓഫീസേഴ്സ് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, INTUC സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ 1986 മുതൽ 2007 വരെ വിവിധ കാലഘട്ടങ്ങളിൽ സേവനം ചെയ്തുപോന്നു. തിരുവനന്തപുരം അതിരൂപത ലത്തീൻ കത്തോലിക്ക അസോസിയേഷൻ പ്രസിഡണ്ടായി 1993 – 1994 കാലയളവിൽ സേവനം അനുഷ്ടിച്ചുകൊണ്ട് സമുദായരംഗത്തും തന്റെ മികവ് തെളിയിച്ചുപോന്നു.
വലിയതുറ യുടെ സാംസ്കാരിക മണ്ഡലത്തിൽ എന്നും സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തുന്ന കഴിഞ്ഞ 135 വർഷമായി വലിയതുറ യിൽ നടന്നുകൊണ്ടിരിക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ആ നേതൃപ്പാടവം വിടവാങ്ങിയിരിക്കുന്നു. ഒരു വലിയ വിളക്ക് ആണ് അണയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്, കായികമേഖലയ്ക്ക്, ഏറെ പ്രത്യേകിച്ച് വലിയതുറയുടെ രാഷ്ട്രീയ, സാമൂഹിക, സാമൂദായിക, കായിക മേഖലയ്ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് നാട്ടുകാരുടെ പ്രിയ പി. പി യുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നത്.