കോഴിക്കോട്: അപകടത്തിൽപ്പെട്ട കപ്പലിൽ നാല് തരത്തിലുള്ള അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺകുമാർ പി വ്യക്തമാക്കി .
തീപിടിക്കാൻ സാധ്യതയുള്ള അപകടകരമായ കാർഗോ കപ്പലിൽ ഉണ്ടാവും . സാധാരണ എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകാറുണ്ട് .
വിഷയത്തിൽ കോസ്റ്റ്ഗാർജുമായി ചേർന്ന് ഏകോപിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂർ തുറമുഖത്തെയും സജ്ജമാക്കിക്കഴിഞ്ഞു – അദ്ദേഹം വ്യക്തമാക്കി.
കൊളമ്പോയിൽ നിന്ന് ബോംബെയ്ക്ക് അടുത്തുള്ള നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്നർ കപ്പലാണ് ഇതെന്ന് അരുൺകുമാർ പറഞ്ഞു. 22 ക്രൂ ആണ് ഉണ്ടായിരുന്നത്. ഇന്ത്യക്കാർ ആരും ഇല്ല എന്നാണ് വിവരം. ചൈനീസ്, മ്യൻമർ, ഇന്തോനേഷ്യൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ക്രൂവിൻറെ ഭാഗമായുള്ളവരെന്നും അദ്ദേഹം വ്യക്തമാക്കി.
കപ്പൽ അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിട്ടുണ്ട് . ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം മംഗലാപുരത്ത് എത്തിക്കാനാണ് പരിപാടി .
സമുദ്രാതിർത്തിയിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്നും കാണാതായ നാലുപേരെ കണ്ടെത്താനുള്ള ശ്രമം രാത്രിയിലും തുടരുകയാണ്.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ് തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങളാണ് സംസ്ഥാനം നോക്കുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനവും ഉണ്ട്.
തീപിടിച്ച കപ്പലിൽ നിന്നും 50 കണ്ടെയ്നർ കടലിൽ വീണതായി സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഉൾക്കടലിൽ നടക്കുന്ന അപകടങ്ങളിൽ കേസ് എടുക്കുന്നത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ്. സംസ്ഥാനത്തിന് നഷ്ടങ്ങൾ ഉണ്ടായത് ക്ലെയിം ചെയ്തു വാങ്ങാനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.