ഫാ.സേവ്യര്‍ കുടിയാംശ്ശേരി
കാലവര്‍ഷം നേരത്തെ എത്തിയതും കടല്‍ ക്ഷോഭവും കാറ്റും കോളുമൊക്കെ ഉണ്ടായതും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വല്ലാതെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അതിന്റെ കൂടെയാണ് രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കയറ്റിയ കപ്പല്‍ കേരളതീരത്തിനോടടുത്ത് മുങ്ങിയത്. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊടുംപട്ടിണിയിലായിരിക്കുകയാണ്.
കേരള തീരത്തുണ്ടായ കപ്പലപകടം കടലില്‍ വന്‍ ദുരന്തമാണുണ്ടാക്കിയിരിക്കുന്നത്. അതു കുറേക്കാലം നീണ്ടു നില്ക്കുന്ന പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. അനാഥമായ ഒരു സംഭവമല്ല. തീരപ്രദേശത്തിനും പ്രത്യേകമായും കേരളസംസ്ഥാനത്തിനൊട്ടാകെയും പ്രതിസന്ധിയുളവാക്കുന്നതാണ്. ഒന്നാമതായി കപ്പല്‍ കമ്പനി ഉത്തരവാദിത്വം ഏറ്റെടുക്കണം. സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി പോലാവരുത്. വിഴിഞ്ഞം തുറമുഖത്തിന് ഒരു ഉത്തരവാദിത്വവുമില്ലേ. ഹരിത ട്രിബ്യൂണലും ഇതില്‍ ഇടപെേടണ്ടതല്ലേ. ദേശീയ, അന്തര്‍ദ്ദേശിയ സമൂഹങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്.
വേണ്ടിവന്നാല്‍ അന്താരാഷ്ട്ര കോടതികളേയും സമീപിക്കണം. അത്ര ഗൗരവമുള്ള ഒരു കാര്യമാണിത്. ഇതിനോടുള്ള പ്രതികരണമായി സംസ്ഥാന സര്‍ക്കാര്‍ നാലു ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 1000 രൂപയും 6 കിലോ അരിയും നല്കാന് തീരുമാനിച്ചു.
ഇത് ഒരു ദിവസത്തേക്കുള്ള സഹായം മാത്രമാണ്. ഇപ്പോള്‍ത്തന്നെ എല്ലാവരും കയ്യൊഴിഞ്ഞ
മട്ടാണ്. ആദ്യദിനങ്ങളില്‍ വാര്‍ത്തകളെങ്കിലും വരുമായിരുന്നു. ഇപ്പോള്‍ മാധ്യമക്കാര്പോലും കൈയോഴിഞ്ഞ മട്ടാണ്. ഈ കപ്പലപകടം വരുത്തിവച്ചിരിക്കുന്ന വിനകളെക്കുറിച്ചു ഗൗരവമായ പഠനം നടത്തുകയും മത്സ്യത്തൊഴിലാളികള്‍ക്കു വന്നു ചേരുന്ന നഷ്ടങ്ങള്‍ വിലയിരുത്തുകയും വേണം.
കപ്പല്‍ കമ്പനി ഉടമയില്‍നിന്ന് മാന്യമായ നഷടപരിഹാരം ലഭ്യമാക്കുകയും വേണം. ഒപ്പം തീരത്തടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് കടലും തീരവും ശുദ്ധീകരിക്കാനും നടപടികള്‍ എടുക്കണം. പട്ടിണിയിലായ മിന്പിടുത്തക്കാര്ക്കുതന്നെ സാമ്പത്തിക സഹായം അനുവദിച്ചുനല്കിക്കൊണ്ട് ശുദ്ധീകരണ കാര്യങ്ങള്‍ അവര്‍ വഴി ഫലപ്രദമായി നടപ്പാക്കാവുന്നതാണ്.
എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ നാലു ജില്ലകളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും തീരപ്രദേശം മുഴുവനായും ഈ ദുരന്തംമൂലംആശങ്കാകുലരായിരിക്കുകയാണ്.
25.05.2025ല്‍ എം.എസ്.സി. എന്ന കപ്പല്‍ കമ്പനിയുടെ എം.എസ്.സി.എല്‍സാ 3 എന്ന കണ്ടയ്നര്‍ കപ്പല്‍ കൊച്ചി തീരത്തുനിന്നും 30 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. 643 കണ്ടെയ്നറുകള്‍ ഈ കപ്പലില്‍ ഉണ്ടായിരുന്നു. അതില്‍ 13 കണ്ടെയ്നറുകളില്‍ രാസവസ്തുക്കളാണുണ്ടായിരുന്നത്. അവ തുറക്കപ്പെടാതെ കപ്പലിനുള്ളില്ത്തന്നെകിടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ആലപ്പുഴ കൊച്ചി, തിരുവനന്തപുരം തീരങ്ങളില്‍ പല കണ്ടെയ്നറുകളും അടിഞ്ഞു. അവയില്‍ ചില കണ്ടെയ്നറുകളില്പഞ്ഞിയും മറ്റു സാമഗ്രികളുമായിരുന്നു. ചില കണ്ടെയ്നറുകള്‍ ശൂന്യവുമായിരുന്നു.
അപകടംമൂലം ഉണ്ടായിരിക്കുന്ന ഇന്ധന ചോര്‍ച്ച കടലിനെ മലീമസമാക്കിയിരിക്കുന്നു. അതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്നു കരുതപ്പെടുന്നു. 13 കണ്ടെയ്നറുകളിലുള്ള രാസവസ്തുക്കള്‍ കടല്‍ ജലവുമായി അലിഞ്ഞു ചേര്‍ന്നാല്‍ വിഷമയം ആയിത്തീരും എന്നും പറയപ്പെടുന്നു. കപ്പലില്‍ 84.44 ടണ്‍ ഡീസലും 367.1 ടണ്ഫര്ണസ് ഓയിലും ഉണ്ടായിരുന്നു. ഡീസല്‍ പാളി കടല്‍ ജലത്തിനുമീതേ നിന്നാല്‍ സൂര്യപ്രകാശം കടല്‍ ജലത്തില്‍ കടക്കുന്നതിനു തടസ്സം സൃഷ്ടിക്കും. കടലനുമീതേ കണ്ടെയനറുകളിലുള്ള രാസവസ്തുക്കള്‍ കടല്‍ ജലത്തിലലിഞ്ഞാല് മത്സ്യങ്ങള്‍ ചത്തോടുങ്ങിയേക്കാം. ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതികാ ഘാതം വളരെ വലുതായിരിക്കും .ഇത്തരം കാരണങ്ങളാല്‍ കുറച്ചുകാലത്തേക്കു മത്സ്യം കഴിക്കുന്നത് ഒഴിവാക്കണമെന്നുവാര്ത്തവന്നു.
പിന്നീട് രാസവസ്തുകളടങ്ങിയ കണ്ടയ്നറുകള്‍ തുറക്കപ്പെടാതെ കപ്പലിനുള്ളില്ത്തന്നെയാണെന്നും അതിനാല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അിറയിപ്പുമുണ്ടായി. ചില സംഘടനകള്‍ പരസ്യമായി മത്സ്യം ഭക്ഷിച്ചു കാണിക്കുകയും ചെയ്തു. മാത്രമല്ല കപ്പലപകടം സംഭവിച്ച 20 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ മത്സ്യബന്ധനം നിരോധിക്കുകയും
ചെയ്തു. കാലവര്‍ഷം നേരത്തെ എത്തിയതും കടല്‍ ക്ഷോഭവും കാറ്റും കോളുമൊക്കെ ഉണ്ടായതും പരനരാഗത മത്സ്യത്തൊഴിലാളികളെ വല്ലാതെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊടുംപട്ടിണിയിലുമായി.
ജി.ഒ എം.എസ്.നമ്പര്‍.11.2025. /ഡിഎംഡി 29.05.2025 എന്ന ഓര്‍ഡര്‍ പ്രകാരം കേരളസര്‍ക്കാര്‍ കപ്പലപകടത്തെ കേരള സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും 4 ജില്ലകളിലെ മീന്‍പിടുത്തക്കാര്‍ക്ക് ആയിരം രൂപയും 6 കിലോ അരിയും സൗജന്യമായി നല്കാന് തീരുമാനിച്ചതും നല്ലകാര്യംതന്നെ. പക്ഷേ അത് ഒരു ദിവസത്തേക്കുള്ള ഒരു സഹായം മാത്രമാണ്. ഒപ്പം കപ്പലപകടത്തില്‍ ദുരന്തം പേറുന്ന തീരവാസികള്‍ക്ക് കപ്പലുടമയില്നിന്ന് നഷ്ടപരിഹാരം വാങ്ങി നല്കുകാന് നടപടികള്‍ സ്വീകരിക്കണം. നൂറിലേറെ വരുന്ന മത്സ്യഗ്രാമങ്ങളും 5 ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുമാണ് ഈ നാലു
ജില്ലകളിലുമായുള്ളത്. മത്സ്യ ബന്ധനം സാധ്യമാവാത്തതുമൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും നിലവിലെ ഇന്ധന രാസ പദാര്തഥങ്ങള് മൂലം ഉണ്ടാവാന്‍ സാധ്യതയുള്ള പാരിസഥ്തിക പ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ട്.
1.കപ്പലപകടം സംബന്ധിച്ച് ശാസ്ത്രീയവും സാമൂഹികവുമായ ഗൗരവമായ പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാക്കണം.
2. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും ഉപജീവനമാര്‍ഗ്ഗവും തടസ്സപ്പെട്ടിരിക്കുന്നതുമൂലം 25.05.2025 മുതല്‍ കപ്പലിലെ ഇന്ധനവും മറ്റും പൂര്‍ണമായും നീക്കം ചെയ്യുന്നതുവരെ പരമ്പരാഗതമത്സ്യത്തൊഴിലാളികള്ക്ക് നഷ്ടപരിഹാരം എം.എസ്.സി എല്‍സ 3 കപ്പല്‍ കമ്പനിയില്‍നിന്നും ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കേണ്ടതാണ്.
3.നിലവിലെ പാരിസ്ഥിതിക പ്രശ്നങ്ങളും അവയുടെ ഭാവി പ്രത്യാഘ്യാതങ്ങളും പഠിക്കാന്‍ തയ്യാറാകണം.
4.നിലവില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ തീരപ്രദേശങ്ങളില്‍ വലിയ തോതില്‍ പ്ലാസ്റ്റിക് പെല്ലറ്റുകള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. കടല്‍ ജീവികള്‍ക്കും അതുവഴി ഭക്ഷ്യ ശൃംഖലയിലെ മനുഷ്യനും ഇതു ഭീഷണിയാണ്.
5.കപ്പലോടെ മുങ്ങിയ കണ്ടെയ്നറുകള്‍ പൊട്ടി രാസവസ്തുക്കള്‍ കടലില്‍ ലയിച്ച് ആപത്തു വിതയ്ക്കാനിടയുണ്ട്. അതിനാല്‍ കണ്ടെയ്നറുകള്‍ നീക്കം ചെയ്യപ്പെടേണ്ടതാണ്.
6.കപ്പല്‍ മുങ്ങിയ സംഭവത്തില്‍ അപകടത്തിന്റെ ആഘാതവും നഷ്ടപരിഹാരവും പഠിക്കാന്‍ സര്‍ക്കാര്‍ സമിതികളെ നിയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇതും സാധാരണ സംഭവിക്കുന്നതുപോലെ ആകാതിരുന്നാല്‍ നന്ന്.
കടലും കടലിന്റെ മക്കളും കരയാതിരിക്കാന്‍ കരുതലും ജാഗ്രതയും എല്ലാവര്ക്കും വേണം.