സിബി ജോയ്
ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ ഒഡീഷ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെയും മതദ്വേഷ രാഷ് ട്രീയവ്യവഹാരങ്ങളുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും അനുഭവസാക്ഷ്യങ്ങള്‍ കൊണ്ട് ഉള്ളുലയ്ക്കാറുണ്ട്. സംസ്ഥാനത്തെ ഏറ്റം നിസ്വരായ ഗോത്രവര്‍ഗക്കാര്‍ക്കിടയിലും പട്ടിണിപ്പാവങ്ങള്‍ക്കിടയിലും സ്നേഹശുശ്രൂഷ ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ – കന്യാസ്ത്രീകളെയും വൈദികരെയും മറ്റ് അര്‍പ്പിതരെയും അല്മാരെയും – ഒറ്റപ്പെട്ട ഗ്രാമീണമേഖലയില്‍ നിന്നും മറ്റും തുരത്തിയോടിക്കുവാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കാറുണ്ട്.
ഒഡീഷയിലെ മഹാനദിക്കരയിലെ സംബല്‍പുരിലെ കുച്ചിണ്ഡാ ചര്ബാട്ടിയിലെ കാര്‍മല്‍ നികേതനില്‍ ഇക്കഴിഞ്ഞ മേയ് 23ന് പുലര്‍ച്ചെ, മലയാളികളായ രണ്ടു നിഷ്പാദുക കര്‍മലീത്താ പ്രേഷിത വൈദികര്‍ക്കുനേരെയുണ്ടായ അതിക്രൂരമായ അതിക്രമം, സംഘടിത കൊള്ളയും കവര്‍ച്ചയുമായി ഭാരതീയ ന്യായസംഹിത വ്യവസ്ഥകള്‍ പ്രകാരം നിര്വചിക്കപ്പെടുമായിരിക്കാം. ഏതാനും വര്‍ഷമായി, അവധിക്കാലത്ത് ക്രൈസ്തവ സ്ഥാപനങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന മിഷനറിമാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് പ്രേഷിതപ്രവര്ത്തകര്ക്കിടയില് ഭീതിപരത്താനുള്ള വിശാല പദ്ധതിയുടെ ഭാഗമാണെന്നാണ് സംബല്‍പുരിലെ ബിഷപ് നിരഞ്ജന് സുവാല്‍ സിങ് പറയുന്നത്.

മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ നിഷ്പാദുക കര്‍മലീത്താ പ്രോവിന്സിന്റെ കീഴിലുള്ള ഒഡീഷ റീജനല്‍ വികാരിയത്ത് മിഷനില്‍ തദ്ദേശീയരായ വൈദികാര്‍ഥികളെ പരിശീലിപ്പിക്കുന്ന സംബല്‍പുര്‍ ചര്ബാട്ടിയില് കൊള്ളസംഘത്തിന്റെ ആക്രമണത്തിന് ഇരയായവരില്‍ ഒരാള്‍ 90 വയസുള്ള ഫാ. ലീനസ് പുത്തന്‍വീട്ടിലാണ്. അമലോദ്ഭവത്തിന്റെ ഫാ. ലീനസ് പുത്തന്‍വീട്ടില്‍ മഞ്ഞുമ്മല്‍ കര്‍മലീത്താ പ്രോവിന്സിലെ ഏറ്റവും തലമുതിര്‍ന്ന അംഗങ്ങളിലൊരാളാണ്. 1987-1990 കാലയളവില്‍ മഞ്ഞുമ്മല്‍ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്നു അദ്ദേഹം. വരാപ്പുഴ ആര്‍ച്ച്ബിഷപ്പായിരുന്ന ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിന്റെ സഹപാഠിയും കുമ്പളങ്ങി സ്വദേശിയുമായ അദ്ദേഹം 1959 മാര്‍ച്ചില്‍ കര്‍മലീത്താ സഭാംഗമായി നിത്യവ്രതവാഗ്ദാനം ചെയ്ത്, 1966 മാര്‍ച്ചില്‍ പൗരോഹിത്യം സ്വീകരിച്ചു.
ഒഡീഷയിലെ തദ്ദേശീയരായ 17 വൈദികരുടെ പരിശീലനത്തില്‍ പങ്കാളിത്തം വഹിക്കാനായ കര്‍മലീത്താ വൈദികരുടെ സംഘത്തില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്ന അദ്ദേഹത്തെ ഒഡീഷയിലെ കത്തോലിക്കാ മെത്രാന് സമിതിയുടെ കീഴിലുള്ള സംബല്‍പുരിലെ ക്രിസ്തുജ്യോതി മഹാവിദ്യാലയ മേജര്‍ സെമിനാരിയിലെ ആധ്യാത്മിക ഉപദേഷ്ടാവായി ബിഷപ്സ് കൗണ്‍സില്‍ നിയമിച്ചിരിക്കയാണ്. തന്നെ അതിക്രൂരമായി ഉപദ്രവിച്ച അക്രമികളോടു പൊറുക്കാനും തങ്ങള്‍ അനുഭവിച്ച യാതനകളുടെ പേരില്‍ പ്രദേശത്തെ നിരപരാധരായ ഗോത്രവര്‍ഗക്കാരെ പൊലീസ് അകാരണമായി ദ്രോഹിക്കരുതെന്ന് യാചിക്കാനുമുള്ള സന്മനസ് കാണിച്ച അദ്ദേഹം മെത്രാന്മാര് തന്നെ ഏല്പിച്ച പുതിയ ദൗത്യം ഏറ്റെടുക്കാനായി വീണ്ടും സംബല്പുരിലേക്കു മടങ്ങാന്‍ തിടുക്കംകൂട്ടുകയാണ്.

കാര്‍മല്‍ നികേതന്‍ സുപ്പീരിയര്‍ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ നിന്നുള്ള ഫാ. സില്വിന് ആന്റണി (44) അതിനിഷ്ഠുരമായ അതിക്രമങ്ങള്‍ക്ക് ഇരയായി. കഴിഞ്ഞ 15 വര്‍ഷമായി ഒഡീഷയിലെ വിവിധ മിഷന്‍കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്തുവരുന്ന അദ്ദേഹം മൂന്നുവര്‍ഷമായി സംബല്‍പുരിലെ ചര്ബാട്ടിയില് പ്രവര്‍ത്തിക്കുന്നു. കാര്‍മല്‍ നികേതനില്‍ സാധാരണഗതിയില്‍ 45 വൈദികാര്ഥികളുണ്ടാകും. ഇപ്പോള്‍ അവധിക്കാലമായതിനാല്‍ അവരും, വൈദികാര്‍ഥികളുടെ ഇനീസിയേഷന് ഡയറക്ടറായ ഫാ. തദേവൂസ് മുണ്ടഞ്ചേരിയും അക്രമം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല.
റോമില്‍ നിഷ്പാദുക കര്‍മലീത്താ സഭയുടെ ഡെഫനിറ്റര് ജനറലായി ശുശ്രൂഷ ചെയ്തശേഷം ഇന്ത്യയില്‍ തിരിച്ചെത്തി നേരെ ഒഡീഷ മിഷനിലേക്കു പോയ അനുഭവചരിത്രമുള്ള മഞ്ഞുമ്മല്‍ കര്‍മലീത്താ സഭാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ നിര്‍ദേശിച്ചതു പ്രകാരം കേരളത്തിലേക്കു തിരിച്ച ഫാ. ലീനസും ഫാ. സില്വിനും മഞ്ഞുമ്മല്‍ അമലോദ്ഭവമാതാവിന്റെ ആശ്രമദേവാലയത്തിനടുത്തുള്ള, ഒസിഡി സമൂഹത്തിന്റെ ചരിത്രപ്രസിദ്ധമായ സെന്റ് ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പീഡനത്തിന്റെ നീണ്ട യാമം
ഫാ. സില്വിന് ആ ഭീകരരാത്രിയിലെ അനുഭവം വിവരിക്കുന്നു:
അക്രമം ഉണ്ടായ മേയ് 22ന് രാത്രി, ലീനസച്ചനും ഞാനും, ആശ്രമത്തില്‍ പാചകം ചെയ്യാന്‍ സഹായിക്കുന്ന മര്‍സലീന്‍ എന്ന സ്ത്രീയും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. പ്രൊക്യുറേറ്റര്‍ ഫാ. തദേവൂസ് നാട്ടില്‍ പോയിരുന്നു. അവധി ആയതുകൊണ്ട് വിദ്യാര്‍ഥികള്‍ ആരുമുണ്ടായിരുന്നില്ല. സാധാരണ ദിവസങ്ങള്‍ പോലെതന്നെ ഭക്ഷണം കഴിച്ച് അന്നും പതിനൊന്നരയോടെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. വാതിലുകളും അതിനു പുറമേയുള്ള ഗ്രില്ലുകളും താഴിട്ട് പൂട്ടി സുരക്ഷിതമാക്കിയിരുന്നു. വളര്‍ത്തുനായയെ കൂട്ടില്‍ നിന്ന് തുറന്നുവിടുകയും ചെയ്തു.
വെളുപ്പിന് ഒരു മണിയോടെ പട്ടി കുരയ്ക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. മുറ്റത്തേക്ക് പാമ്പോ പൂച്ചയോ വരുമ്പോഴാണ് പട്ടികള്‍ അങ്ങനെ നിര്‍ത്താതെ കുരയ്ക്കാറുള്ളത്. അസാധാരണമായ എന്തെങ്കിലും ഉണ്ടെങ്കില്‍ ലീനസച്ചനോ പാചകക്കാരിയോ വിളിക്കും. നിര്‍ത്താതെ പട്ടി കുരയ്ക്കുന്നതു കേട്ട് പുറത്തുപോയി ലൈറ്റ് ഇട്ട് നോക്കി. സാധാരണ പുറത്തേക്ക് ഇറങ്ങുമ്പോള്‍ പട്ടി അടുത്തേക്കു വരാറുണ്ട്. പക്ഷേ അന്ന് പട്ടി പുറകിലേക്കു നീങ്ങുന്നത് ശ്രദ്ധിച്ചു. അപ്പോഴാണ് അപ്രതീക്ഷിതമായി കാറിന്റെ പുറകില്‍ ഒളിച്ചിരുന്ന രണ്ടുപേര്‍ വന്ന് എന്റെ കഴുത്തിനു പിടിച്ചത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുപോയ എന്നെ അവര്‍ ഇരുമ്പുവടിയും മരത്തടിയും കൊണ്ട് അടിക്കാന്‍ തുടങ്ങി. ഒരാള്‍ മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചപ്പോള്‍ ഞാന്‍ താഴെവീണു. കൈ രണ്ടും പുറകിലേക്ക് ചേര്‍ത്തുകെട്ടി കമ്പിപ്പാര കഴുത്തിലേക്ക് വെച്ച് അവര്‍ ഭീഷണിപ്പെടുത്തി.

മതതീവ്രവാദികൾ കൊല്ലാൻ ശ്രമിച്ച ഫാ .ലീനസ്
പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. ‘ഞങ്ങള്‍ അത് എടുത്തിട്ട് പൊയ്ക്കൊള്ളാം’
എന്ന് അവര്‍ പറയുന്നുണ്ട്. ‘അല്ലെങ്കില്‍ നിങ്ങളെ കൊന്നുകളയും’ എന്ന് ഇടക്കിടയ്ക്ക് ആക്രോശിക്കുന്നുമുണ്ട്. ഒഡിയ ഭാഷയിലാണ് അവര്‍ സംസാരിച്ചിരുന്നത്. ഒഡിയ അങ്ങനെ സംസാരിക്കാന്‍ എനിക്ക് അതകണ്ട് വശമില്ലാത്തതിനാല്‍ ഹിന്ദിയിലാണ് മറുപടി പറഞ്ഞത്. ‘പണമായി വളരെ കുറച്ചേ ഇവിടെയുള്ളൂ. കൂടുതലും ഓണ്‍ലൈന്‍ ഇടപാടുകളാണ് നടത്തുന്നത്,’ ഞാന്‍ അവരോട് പറഞ്ഞു.
പണം ഇരിക്കുന്നത് എന്റെ മുറിയിലാണ്. അങ്ങോട്ട് നടക്കുന്നതിനിടയില്‍ വീണ്ടും അടിക്കാന്‍ തുടങ്ങി. ശരീരത്തിന്റെ പിറകുഭാഗത്താണ് അടിമുഴുവന്‍. അപ്പോഴാണ് പുറകുവശത്തെ ഗ്രില്‍ തകര്‍ത്തത് ഞാന്‍ കാണുന്നത്.
ഞാന്‍ ലീനസച്ചന്റെയും മര്‍സലിന്റെയും കാര്യം ഞെട്ടലോടെ ഓര്‍ത്തു. ആ വശത്തു കൂടിയും വേറെ ചിലര്‍ ആശ്രമത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മുറിയിലേക്ക് നടക്കുന്നതിനിടെയാണ് വന്ദ്യവയോധികനായ ലീനസച്ചനെ കൈകള്‍ പുറകില്‍ കെട്ടി വായില്‍ തുണി തിരുകി അങ്ങോട്ട് കൊണ്ടുവന്നത്.
അതു കണ്ടപ്പോള്‍ ഹൃദയം നൊന്തുപോയി. കുരിശു മരണത്തിനു മുന്‍പ് കര്‍ത്താവിനെ ചമ്മട്ടികൊണ്ട് അടിപ്പിക്കാന്‍ കൊണ്ടുപോയ രംഗം പെട്ടെന്ന് ഓര്‍ത്തുപോയി. അച്ചന്റെ കാലിലെ തൊലിയൊക്കെ പോയതു കണ്ടു. കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു, ”അച്ചനെയൊന്നും ചെയ്യരുത്, രോഗിയാണ്.” അവര്‍ പറഞ്ഞു, ”അച്ചനെ ഞങ്ങള്‍ ഉപദ്രവിക്കില്ല. പക്ഷേ ഞങ്ങള്‍ക്ക് പണം വേണം.”
പലയിടങ്ങളിലായി 30,000 രൂപയോളം അവിടെയുണ്ടായിരുന്നു. ശുശ്രൂഷകളിലൂടെ ലഭിച്ചതും നിത്യചെലവിനായി സൂക്ഷിച്ചതുമായിരുന്നു അത്. അത് കൊടുത്തിട്ടും അവര്‍ തൃപ്തരായില്ല. മര്സലിനെയും ലീനസച്ചനെയും എന്റെ മുറിയില്‍ കൊണ്ടുവന്നിരുത്തി വീണ്ടും അവര്‍ എന്നെ ആക്രമിക്കാന്‍ തുടങ്ങി. ഭാഗ്യത്തിന് മര്സലിനെ അവര്‍ ഉപദ്രവിച്ചില്ല. ഭയന്നുവിറച്ച അവര്‍ മാതാവിനെ വിളിച്ച് കരഞ്ഞുകൊണ്ടിരുന്നു.
കൈയും കാലും വായും കെട്ടിയ നിലയില്‍ത്തന്നെ അവരെന്നെ തറയില്‍ ഇരുത്തി. ഒരാള്‍ കാലിലും ഒരാള്‍ തോളത്തും മുറുകെപ്പിടിച്ച്, ബലിഷ്ഠനായ മറ്റൊരാള്‍ എന്റെ പിന്‍ഭാഗത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്നു. ജീവന് പോകുന്ന വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. രണ്ടുകൈ ചേര്‍ത്തുപിടിക്കുന്ന അത്രയും വണ്ണമുള്ള ഒരു മരത്തടി കൊണ്ടാണ് അടി. ആദ്യത്തെ അടി കൊണ്ടപ്പോള്‍തന്നെ തല മുതല്‍ പെരുവിരല്‍ വരെ വിറങ്ങലിച്ചു.
രണ്ടും മൂന്നും അടി കഴിഞ്ഞപ്പോള്‍ മൊത്തം ശരീരം മരവിച്ചു. ഇനിയും പണം കിട്ടിയില്ലെങ്കില്‍ കൊല്ലാനും മടിക്കില്ല എന്നായിരുന്നു അവരുടെ ഭാവം. കുറച്ചു കഴിഞ്ഞ് അക്രമം നിര്‍ത്തി അവര്‍ എല്ലാ മുറികളിലും കയറിയിറങ്ങി. വിലപിടിച്ചതൊക്കെ അപഹരിച്ചു. നാട്ടില്‍ പോയിരുന്ന തദേവൂസ് അച്ചന്റെ മുറിയും കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന കുറച്ചു പണവും കൈക്കലാക്കി.
ഞങ്ങളുടെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ എടുത്ത് ക്ലോസറ്റില്‍ ഇട്ടു നശിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ലീനസച്ചനെ മുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. മര്സലിനയെയും അവരുടെ മുറിയിലേക്ക് കൊണ്ടുപോയി പുറത്തുനിന്നു പൂട്ടി. വീണ്ടും എന്റെയടുത്തുവന്ന് എന്നെ ചവിട്ടിവീഴ്ത്തി. കത്തി കഴുത്തില്‍ വച്ച് പ്ലെയര്‍ കൊണ്ടും ഉപദ്രവിച്ചു പണം ചോദിച്ചുകൊണ്ടിരുന്നു.
ഇടയ്ക്കിടെ വായില്‍ നിന്നു തുണി മാറ്റി ഉത്തരം പറയാന്‍ നിര്‍ബന്ധിക്കും. രണ്ടര മണിക്കൂര്‍ നീണ്ട ഉപദ്രവങ്ങള്‍ക്കു ശേഷം വെളുപ്പിന് നാലുമണിയോടെ പുറത്തുനിന്ന് വാതില്‍ പൂട്ടി അവര്‍ പോയി. അതിനിടെ കാറിന്റെ കീയെടുത്ത് കാര്‍ തുറന്നു പരിശോധിച്ചിരുന്നു. കാറില്‍ പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു അത്. കാറിന്റെയും ഇരുചക്രവാഹനങ്ങളുടെയും ഒമ്നിവാനിന്റെയും താക്കോലുകള്‍ ഒരു ഹെല്‍മറ്റിന്റെ അടിയില്‍ ഒളിച്ചുവെച്ചു. ഞങ്ങള്‍ മൂന്നുപേരും മൂന്നു മുറിയിലായി ബന്ധനസ്ഥരായി ഭീതിയില്‍ ആ രാത്രി കഴിച്ചുകൂട്ടി.

അക്രമികള്‍ പോയെന്ന് ഉറപ്പുവരുത്തിയശേഷം ഒന്നരമണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് എനിക്ക് കൈകളിലെ കെട്ടുകള്‍ സ്വയം അഴിക്കാന്‍ സാധിച്ചത്. കട്ടിലില്‍ കൊതുകുവലയ്ക്കായി ഉറപ്പിച്ചിരുന്ന ക്ലാമ്പില്‍ ഉരച്ചാണ് കൈകള്‍ കെട്ടിയിരുന്ന കയര്‍ പൊട്ടിച്ചത്. ഇതിനിടെ കൈ പൊട്ടി ചോര വന്നു. അഞ്ചുമണിയോടെ ജനല്‍ തുറന്നു. അപ്പോള്‍ സമീപപ്രദേശത്തു നിന്ന് നദിയില്‍ കുളിക്കാന്‍ പോകുന്ന ഗ്രാമവാസികളെ കണ്ടു. അവരെ ഉച്ചത്തില്‍ വിളിച്ച് വാതില്‍ തുറപ്പിച്ചു.
വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ അപ്പുറത്തെ മുറിയില്‍ നിന്നു ലീനസച്ചന് വിളിച്ചു ചോദിച്ചു:
”സില്വിനച്ചാ, അച്ചന് ഓക്കേ ആണല്ലോ, അല്ലേ! ജീവിച്ചിരിപ്പുണ്ടല്ലോ – ദൈവത്തിനു നന്ദി.”
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ലീനസച്ചനും സ്വന്തം പരിശ്രമത്താല്‍ കെട്ട് പൊട്ടിച്ചിരുന്നു.
മൂന്നുപേരും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി. ദൈവത്തിന് നന്ദി പറഞ്ഞു.
അക്രമികളില്‍ ചിലര്‍ ക്ഷമ ചോദിച്ചു
മോഷ്ടാക്കളില്‍ ചിലര്‍ പ്രദേശവാസികളായിരുന്നു എന്നാണ് കരുതുന്നത്. ഒരുപക്ഷേ ആരുടെയെങ്കിലും സമ്മര്‍ദം മൂലം വന്നതായിരിക്കാം. അവരില്‍ ചിലര്‍ ഞങ്ങളോട് ക്ഷമ ചോദിക്കുന്നുണ്ടായിരുന്നു.
എന്തു ചോദിച്ചാലും മറുപടി പറഞ്ഞില്ലെങ്കില്‍ നിങ്ങളെ കൊല്ലാക്കൊല ചെയ്യും എന്നും അവര്‍ പറഞ്ഞു.
വൈദിക പട്ടം സ്വീകരിച്ച് മൂന്നു വര്‍ഷം കഴിഞ്ഞാണ് സില്വിനച്ചന് ഒഡീഷയില്‍ മിഷന് ശുശ്രൂഷയ്ക്കു പോയത്. കാര്‍മല്‍ നികേതനിലെത്തുന്നതിനു മുന്‍പ് സംബല്‍പുരിലെ സെന്റ് തോമസ് സ്കൂളില്‍ അധ്യാപകനായിരുന്നു.
”മിഷന് പ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പ്രവര്‍ത്തന മേഖലയാണെന്ന തിരിച്ചറിവോടുകൂടിയാണ് ഇവിടേക്കു കടന്നുവന്നത്. ഒഡീഷയില്‍ ഇതിനുമുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംബല്‍പുര്‍ രൂപതയില്‍തന്നെ ഇത്തരം ആറ് കേസുകളുണ്ടായി. പ്രതിഷേധവും പ്രതികരണങ്ങളും ഉണ്ടാകുമെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമൊന്നും നടക്കാറില്ല, ഒരാളും ശിക്ഷിക്കപ്പെടാറുമില്ല. അക്രമം തടയാനുള്ള നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.”

ഏതാനും വര്‍ഷങ്ങളായി ഒഡീഷയില്‍ പലയിടത്തും സമാനമായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. പലര്‍ക്കും നാടുവിടേണ്ടി വന്നു. ഭയപ്പെടുത്തി മിഷനറിമാരെ ദൗത്യനിര്‍വഹണത്തില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്ന് സില്വിനച്ചന് പറയുന്നു.
”യേശുവിനോടുള്ള എന്റെ സ്നേഹം കൂടുതല്‍ ആഴപ്പെടുത്താനും എന്നോടുള്ള അവന്റെ സ്നേഹം ഇനിയും അനുഭവിക്കാനും സ്നേഹത്തിന്റെ കുരിശ് സ്വീകരിക്കാനും യോഗ്യരാക്കുന്നതിനാണ് ഇത്തരം അനുഭവങ്ങള്‍ ദൈവം നല്‍കുന്നത്,” സില്വിനച്ചന് പറയുന്നു.
കാര്‍മല്‍ നികതേന് ആശമം സ്ഥിതിചെയ്യുന്ന സ്ഥലത്തെ പ്രദേശവാസികളില്‍ നിന്ന് നല്ല സഹകരണമാണ് പൊതുവെ ലഭിക്കാറുള്ളത്. സാധാരണക്കാരായ ആളുകളാണ് ഇവിടെ കൂടുതലും. സാധാരണക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സൗജന്യമായാണ് സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. നാട്ടില്‍ പോയിവരുമ്പോള്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് കൊണ്ടുവരും. അതൊക്കെ അവര്‍ക്ക് വിതരണം ചെയ്യും. അതുപോലെ, ആശ്രമത്തില്‍ ഉണ്ടാകുന്ന മാങ്ങയും പലക്കറികളും പലവ്യഞ്ജനവും മറ്റും ഗ്രാമവാസികള്‍ക്ക് നല്‍കാറുണ്ട്. അവര്‍ എല്ലാക്കാര്യത്തിനും പിന്തുണയുമായി കൂടെയുണ്ടാകും.
ഇനിയും പോകും, ദൗത്യം തുടരും
സഭ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി നിറവേറ്റുന്നതുവരെ വിശ്രമമില്ല എന്ന് ഫാ. ലീനസും ഫാ. സില്വിനും പറയുന്നു.
തന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും 25 ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ വീതം സൗജന്യമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് ഫാ. ലീനസ് പുത്തന്‍വീട്ടില്‍. ”നന്നായി ഇംഗ്ലീഷ് സംസാരിക്കാനും നല്ല ജോലി കിട്ടാനും ഈ പരിശീലനം അവര്‍ക്ക് ഉപകാരപ്പെടും. ഒന്നോ രണ്ടോ പേര് വൈദികാര്ഥികളാകാന് താല്പര്യം കാണിക്കാറുമുണ്ട്,” അദ്ദേഹം പറയുന്നു. ഈ വിദ്യാഭ്യാസ പദ്ധതി വിപുലീകരിക്കാന്‍ 40 ലക്ഷം രൂപ സമാഹരിക്കാന്‍ അദ്ദേഹം ലക്ഷ്യമിടുന്നു. ഇതിനകം 27 ലക്ഷം രൂപ സമാഹരിക്കാനായിട്ടുണ്ടെന്നാണ് ഒരു കത്തോലിക്കാ മാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തിയത്.
സംബല്‍പുര്‍ മേജര്‍ സെമിനാരിയിലെ സ്പിരിച്വല്‍ ഡയറക്ടറായി ഈമാസംതന്നെ ചുമതലയേല്‍ക്കുമെന്ന് ഫാ. ലീനസ് പറഞ്ഞു.
(ഉൽക്കലം- ഒഡിസയുടെ പഴയ പേര്)