ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവർഷക്കെടുതിയിലും വ്യാപക നാശം. കാലവർഷക്കെടുതിയിൽ ഇതുവരെ 34 പേർ മരിച്ചതായി റിപ്പോർട്ട്. അസമിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് സംസ്ഥാനത്ത് ഇതുവരെ കാലവർഷക്കെടുതിയിൽ മരിച്ചത്.
സിക്കിമിലെ സൈനിക കാമ്പിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു; ആറ് പേരെ കാണാതായി
കനത്ത മഴയ്ക്ക് പിന്നാലെ സിക്കിമിലെ ഛാത്തനിൽ സൈനിക കാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ആറ് പേരെ കാണാതായിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നാലുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു.
മണിപ്പൂരിലും വെള്ളപ്പൊക്കം
അതേസമയം, കഴിഞ്ഞ അഞ്ച് ദിവസമായി മണിപ്പൂരിൽ പെയ്ത കനത്ത മഴയിൽ ഇംഫാൽ താഴ്വരയിലുടനീളം വ്യാപകമായ വെള്ളപ്പൊക്കം. 3,802 പേർക്ക് പരിക്കേൽക്കുകയും 64 വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ.
പ്രതികൂല കാലാവസ്ഥയിൽ 3,275 പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായും 883 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ഇന്ത്യൻ സൈന്യം, സംസ്ഥാന പോലീസ്, അഗ്നിശമന സേന എന്നിവയിലെ ഉദ്യോഗസ്ഥർ ദുരിതബാധിത പ്രദേശങ്ങളിൽ ബോട്ടുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തിവരികയാണ്.