കൊച്ചി:ഒഡീഷയിലെ സമ്പൽപൂർ ജില്ലയിൽ ഉൾപ്പെട്ട കുച്ചിൻഡയിൽ പ്രവർത്തിക്കുന്ന കർമ്മലീത്ത മഞ്ഞുമ്മൽ പ്രൊവിൻസിലെ മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻ വീട്ടിലിനേയും, ഫാ.സിൽവിൻ കളത്തിലിനേയും അതിക്രൂരമായി ആക്രമിച്ച നരാധമന്മാരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും നിയമ നടപടിക്ക് വിധേയമാക്കി ശിക്ഷിക്കാനുള്ള നടപടികൾ ഒഡീഷ സർക്കാർ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത കെ എൽ സി എ ആവശ്യപ്പെട്ടു.
സാമ്പൽപൂരിലെ ചാർവാട്ടി ഗോത്രവർഗ്ഗ ഗ്രാമത്തിലെ ആശ്രമത്തിൽ പുലർച്ചെ അതിക്രമിച്ചു കയറിയാണ് അക്രമികൾ അകാരണമായി വൈദികരെ നിഷ്ഠൂരമായി മർദ്ദിച്ചത്.ഛത്തീസ്ഗഡിലെ ഇന്ത്യൻ മിഷനറി മൂവ്മെൻറ് പാസ്റ്റർ മലയാളി ജോസ് തോമസും സമീപകാലത്തായി ആക്രമണത്തിനിരയായിരുന്നു.
മതേതര ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ക്രൈസ്തവ മിഷണറിമാർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികൾക്ക് നരേന്ദ്രമോദി ഗവൺമെൻറ് തയ്യാറാകണമെന്നും അതുവഴി രാജ്യത്തിൻറെ മതേതര സങ്കല്പങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അതിരൂപത പ്രസിഡൻറ് സി.ജെ പോളും,ജനറൽ സെക്രട്ടറി റോയ് പാളയത്തിലും ആവശ്യപ്പെട്ടു.
ട്രഷറർ എൻ.ജെ. പൗലോസ്,വൈസ് പ്രസിഡന്റുമാരായ റോയ് ഡി ക്കൂഞ്ഞ, ബാബു ആൻറണി, എം എൻ ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ സിബി ജോയ്, വിൻസ് പെരിഞ്ചേരി, ബേസിൽ മു ക്കത്ത്, ഫില്ലി കാനപ്പിള്ളി എന്നിവർ പ്രസംഗിച്ചു