ഷാജി ജോര്‍ജ്
തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സില്‍ എം എം ലോറന്‍സ് മരണത്തിന് വഴങ്ങുമ്പോള്‍ കേരളത്തിന് നഷ്ടമായത് ഒരു ചരിത്രപുരുഷനെയാണ്.ലോറന്‍സ് ചേട്ടന്,സഖാവ് ലോറന്‍സ് എന്നിങ്ങനെ സാധാരണ ജനങ്ങള്‍ വിശേഷിപ്പിച്ച അവരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച ചരിത്ര പുരുഷന്. ഡയറിക്കുറിപ്പുകള്‍ ഇല്ലാത്തതുകൊണ്ട് കൃത്യമായി എന്റെ ആത്മകഥ രേഖപ്പെടുത്താന്‍ സാധിക്കില്ല എന്ന് പ്രിയപ്പെട്ടവരോട് പലവട്ടം പറഞ്ഞിട്ടും അവരുടെയൊക്കെ നിര്‍ബന്ധം കൊണ്ട് പൂര്‍ത്തീകരിച്ച ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ എന്ന പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാണ്.
എന്‍. എസ് മാധവനാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.

സ്വാതന്ത്ര്യസമരത്തിന്റെ തീനാമ്പുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ 1929-ല്‍ കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ക്രിസ്തീയ കുടുംബ ത്തിലാണ് ലോറന്‍സിന്റെ ജനനം. വിശാലഹൃദയനായ പിതാവും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഉത്പതിഷ്ണുവും ആയിരുന്ന മൂത്ത സഹോദരന് എബ്രഹാം മാടമാക്കലും ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ ചിന്ത പുരോഗമനവാദത്തിന്റെ പാതയിലേക്ക് തിരിച്ചുവിട്ടു. അന്നത്തെ കൊച്ചിയുടെ രാഷ്ട്രീയാന്തരീക്ഷം ഏറെ താമസിക്കാതെ ലോറന്‍സിനെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കുകയുണ്ടായി. അദ്ദേഹം 17-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാന്‍ഡിഡേറ്റ് അംഗമായി. കൗമാരത്തിലെ രാഷ്ട്രീ യാഭിനിവേശം അദ്ദേഹത്തിന്റെ പഠനത്തെ ബാധിച്ചു; പത്താം ക്ലാസ്സില്‍ ഔപചാരിക വിദ്യാഭ്യാസം നിര്‍ത്തേണ്ടതായിവന്നു.
ലോറന്‍സിനെ കേരളം മുഴുവന്‍ അറിയാനുണ്ടായ സംഭവം 1950-ലെ ഇടപ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണമായിരുന്നു. കൊച്ചിയെ പിടിച്ചുകുലുക്കിയ ഈ സംഭവത്തെക്കുറിച്ച് അധികം എഴുതിക്കണ്ടിട്ടില്ല. പയ്യപ്പിള്ളി ബാലന്റെ ‘ആലുവാപ്പുഴ പിന്നെയും ഒഴുകി’ എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം ഈ സംഭവമാണ്. പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ പങ്കെടുത്ത ലോറന്‍സ് അതിനെക്കുറിച്ച് വിശദമായി എഴുതിയതാണ് ഈ പുസ്തകത്തിന്റെ ഒരു പ്രധാന സംഭാവന.
ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ കഥയാണ് ലോറന്‍സിന്റെ ആത്മകഥ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ലോറന്‍സിന് 18 വയസ്സ് ആയിരുന്നു. പ്രായപൂര്‍ത്തിക്ക് മുന്‍പേ പ്രക്ഷുബ്ധവും സംഭവബഹുലവുമായ പല ദശകങ്ങള്‍ക്ക് അദ്ദേഹം ദ്യക്സാക്ഷി മാത്രമായിരുന്നില്ല; ആ കാലത്ത് നടന്ന പല സംഭവങ്ങളിലും ഭാഗഭാക്കും കൂടിയായിരുന്നു. കൊച്ചിയില്‍ ആരംഭിച്ച ജീവിതം കേരളം ഭരിച്ചിരുന്ന മുന്നണിയുടെ ചുക്കാന്‍ ഒരുകാലത്ത് നിയന്ത്രിച്ചു. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ അദ്ദേഹം വിശാലമായ ഇന്ത്യയുടെ രാഷ്ടീയത്തിന്റെയും ഭാഗമായി. വിദേശസഞ്ചാരങ്ങളിലൂടെ ലോകത്തെയും കണ്ടറിഞ്ഞു. അങ്ങനെ പല തലത്തിലുള്ള സ്മരണകളാല്‍ വിഭവസമൃദ്ധമായ ഈ പുസ്തകത്തെ അവതരിപ്പിക്കാന്‍ എനിക്ക് ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്.
ഇങ്ങനെയാണ് എന്‍.എസ്. മാധവന് അവതാരികയില്‍ ലോറന്സുച്ചേട്ടനെ അടയാളപ്പെടുത്തുന്നത്.
1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൊച്ചി രാജാവിന്റെ കൊടി താഴ്ത്തി കോളേജിന്റെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവമുണ്ട്. അതിനെ തുടര്‍ന്ന് ക്ഷുഭിതരായ അധികാരികള്വിദ്യാര്ത്ഥികള്ക്കെതിരെ നടപടിയെടുക്കുന്നു. ആ സംഭവം എംഎം ലോറന്‍സിന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവാകുന്നു.താന്‍ പങ്കെടുത്ത ആദ്യ ജാഥയെക്കുറിച്ച് ആത്മകതയില്‍ പറയുന്നത് ഇങ്ങനെയാണ്. മഹാരാജാസ് കോളേജില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാമെന്ന് അന്നത്തെ കൊച്ചിരാജ്യ പ്രധാനമന്ത്രി (രാജഭരണ കാലത്ത് പ്രധാനമന്ത്രിയായിരുന്നു)
പനമ്പിള്ളി ഗോവിന്ദമേനോന് വിദ്യാര്‍ഥികള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാത്തതിനെത്തു ടര്‍ന്ന് കൊച്ചി നിയമസഭാമന്ദിരത്തിലേക്ക് (1947) വിദ്യാര്‍ഥിമാര്‍ച്ച് നടന്നു. ഇന്നത്തെ എറണാകുളം ലോ കോളേജ് കെട്ടിടമാണ് കൊച്ചി നിയമസഭാമന്ദിരം. രാജേന്ദ്രമൈതാനിയില്നിന്നു വന്ന ആ ജാഥ ബോട്ട് ജെട്ടിയില്‍ എത്തുമ്പോള്‍ ഞാന്‍ വഴിയരികില്‍ കണ്ടു നില്‍ക്കുകയാണ്. വിശ്വം (അമ്പാടി വിശ്വനാഥമേനോന്) ജാഥയ്ക്ക് മുന്നിലുണ്ട്. എന്നെ കണ്ടപ്പോള്‍ വിശ്വം വിളിച്ച് ജാഥയില്‍ കയറ്റി. ഞാന്‍ ഉശിരന്‍ മുദ്രാവാക്യം വിളിച്ചുകൊടുത്തു. ഒരു ജാഥയിലേക്ക് ഞാന്‍ ആദ്യമായി പ്രവേശിക്കുകയായിരുന്നു. ആ സംഭവം മരിക്കുന്നതുവരെ വിശ്വം ഓരോ കാര്യങ്ങള്‍ക്കിടെ നാടകീയമായി പറയുമായിരുന്നു. ‘ലോറന്‍സിന്റെ ആ ഇടിമുഴ ങ്ങുന്ന മുദ്രാവാക്യം വിളി ഇന്നും എന്റെ കാതിലുണ്ട്. തന്നെ ആദ്യമായി ജാഥയില്‍ കയറ്റിയത് ഞാനാണെടോ.’
ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ലമെന്റ് മണ്ഡലം ആയിരുന്ന ഇടുക്കിയില്‍ നിന്ന് വിജയിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പുകളില്‍ ഭാഗ്യം ലോറന്‍സേട്ടനെ തുണച്ചിട്ടില്ല. 1967 നവംബര്‍ ഒന്നിന് രൂപീകരിച്ച കൊച്ചി കോര്പ്പറേഷന് ആദ്യമേ തിരഞ്ഞെടുപ്പിലാണ് തോല്‍വിയുടെ രുചി ലോറന്‍സ് ആദ്യം അറിയുന്നത്. തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിച്ച എങ്കിലും വോട്ടെടുപ്പ് സമയത്ത് ഒരു കൗണ്‍സിലര്‍ കൂറുമാറി. ലോറന്‍സ് ഏട്ടനും എതിര് സ്ഥാനാര്‍ത്ഥി കൊച്ചുണ്ണി മാഷിനും തുല്യ വോട്ടുകള്‍ ലഭിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ നറുക്കെടുപ്പിന് നിര്‍ദ്ദേശിച്ചു. നറുക്കെടുപ്പില്‍ കൊച്ചുണ്ണിമാഷ് വിജയിച്ചു.
മറ്റൊരു തോല്‍വിയുടെ കഥ ആത്മകഥയില്‍ പറയുന്നത് ഇപ്രകാരമാണ്.
1977-ല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ പള്ളുരുത്തിയില്‍ മത്സരിച്ചു. കേരള കോണ്‍ഗ്രസിലെ ഈപ്പന് വര്‍ഗീസായിരുന്നു എതിര്‍സ്ഥാനാര്‍ഥി.
ഈപ്പന് 32.479 വോട്ടും എനിക്ക് 30,638 വോട്ടുമാണ് കിട്ടിയത്. പള്ളുരുത്തിയില്‍ മത്സരിച്ചപ്പോള്‍ കുമ്പ ളങ്ങിയിലെ ക്രിസ്ത്യന്‍ വിഭാഗം എനിക്ക് അനുകൂലമായ നിലപാട് എടുത്തു. എന്റെ അപ്പന്റെ കുടുംബക്കാരും അവിടെ ഉണ്ട്. രഹസ്യമായി സഹായിക്കാമെന്ന് അവര്‍ പറഞ്ഞു. ഒരു ദിവസം രാത്രി ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ വെളുപ്പിന് കുമ്പളങ്ങി വടക്കേ പള്ളി കൊടിമരത്തില്‍ ചെങ്കൊടി കയറ്റിയിട്ടുണ്ട്; പള്ളി ക്കാര് അവിടെ ക്രുദ്ധരായി കൂടിയിട്ടുണ്ടെന്ന് സഖാക്കള്‍ വിളി ച്ചറിയിച്ചു. കേട്ട ഉടന്‍ ഞാന്‍ കുമ്പളങ്ങിയിലേക്കു പോയി. വടക്കേ പള്ളി വികാരി ഫാ. മാത്യു കോതകത്താണ്. അദ്ദേഹം ചുള്ളിക്കല്‍ പള്ളി വികാരിയായിരുന്നു.
അച്ചനെ കാണാനൊന്നും പോകേണ്ടെന്നു സഖാക്കള്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞാന്‍ പോയി കണ്ടു. ഞാന്‍ അച്ചനോടു പറഞ്ഞു: ജയസാധ്യതയുള്ള ഞങ്ങള്‍ ഇങ്ങനെയൊന്ന് ചെയ്യുമെന്ന് കരുതുന്നുണ്ടോ. കൊടി കയറ്റിയത് ഞങ്ങളാണെങ്കില് എഴുതിത്തരും. ജയിച്ച സ്ഥാനം രാജിവെക്കും. അതൊന്നും വേണ്ടെന്ന് അച്ചന് പറഞ്ഞു. അതു മാത്രമല്ല, പാര്‍ട്ടിക്കൊടി തലകീഴായാണ് കൊടിമരത്തില്‍ കയറ്റിയിരുന്നത്. കമ്യൂണിസ്റ്റുകാര്‍ അങ്ങനെ ചെയ്യില്ലെന്ന് അതുതന്നെ തെളിയിച്ചു. പാര്ട്ടിക്കാര് അപ്രകാരം ഒരിടത്തും പ്രവര്‍ത്തിക്കാറില്ല. ആ കൊടി സംഭവം എന്റെ വിജയസാധ്യത ഇല്ലാതാക്കി. അങ്ങനെ ഞാന്‍ തോറ്റു. സംസ്ഥാനത്ത് കോണ്‍ഗ്രസ്-സി.പി.ഐ. മുന്നണി വിജയിച്ചു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, മട്ടാഞ്ചേരിയിലെ രക്തസാക്ഷികള്‍, പത്രപ്രവര്‍ത്തനം, ഇന്ദിരാഗാന്ധിയോടൊപ്പമുള്ള പാര്‍ലമെന്റ് അനുഭവങ്ങള്‍, ഗോശ്രീ പാലങ്ങളുടെ നിര്‍മ്മാണം വിദേശയാത്രകള്‍ എന്നിങ്ങനെ നിരവധി സംഭവങ്ങള്‍ ഈ ഓര്‍മ്മ പുസ്തകത്തിലുണ്ട്.
ബ്രിട്ടീഷ് ഭരണത്തിനും രാജഭരണത്തിനും എതിരെയുള്ള പ്രക്ഷോഭത്തോടൊപ്പം തൊഴിലാളി മുന്നേറ്റത്തിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം കൂടിയാണ് എം എം ലോറന്‍സിന്റെ ആത്മകഥ.