ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം
ഇനി വരുന്ന കാലഘട്ടങ്ങളില്‍ മതിലുകളെ പാലങ്ങളാക്കി മാറ്റിയാല്‍ മാത്രമേ ലത്തീന്‍ സമുദായത്തിന് അതിജീവിക്കാന്‍ സാധിക്കു. കാരണം ആ പാലങ്ങളിലൂടെ മാത്രമേ പുതിയ ദൈവവിളികള്‍ അകത്തേക്ക് പ്രവേശിക്കു. ഇന്നലെ നടത്തിയ പ്രതിബദ്ധതകള്ക്കായിട്ടല്ല നമ്മള് സ്വയം സജ്ജമാകേണ്ടത്, നാളത്തെ സ്വപ്നങ്ങള്‍ക്കായി ഇന്നുള്ളവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ്. ഭൂതകാലമല്ല, ഭാവിയാണ് നമ്മെ യഥാര്‍ത്ഥത്തില്‍ മോചിപ്പിക്കാന്‍ കഴിവുള്ള വാഗ്ദാനങ്ങളുടെ ഇടം.
വഖഫും മുനമ്പവും ഒരു രാഷ്ട്രീയ വിഷയമായി ആളിക്കത്തിയപ്പോള്‍ മലയാളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മുന്‍നിരയിലേക്ക് സമുദായം എന്ന പദം വീണ്ടും തിരിച്ചുവരുകയുണ്ടായി. ഒരു ജനതയുടെ ആകുലതകളിലേക്ക് ആവാഹിക്കപ്പെട്ട ഒരു പദമാണിപ്പോള്‍ അത്. സമുദായം എന്ന പദത്തില്‍ ഊഷ്മളവും ശക്തവുമായ ബന്ധം എന്ന സങ്കല്പനമാണ് അടങ്ങിയിരിക്കുന്നത്. പക്ഷേ സമൂഹം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ആ ശക്തിയും ഊഷ്മളതയും നമ്മള് തിരിച്ചറിയുന്നില്ല. മാറ്റം എല്ലായിടത്തും സംഭവിക്കുന്നുണ്ട്. അത് ഏറ്റവും പ്രകടമാകുന്നത് കത്തോലിക്കാ സഭയിലാണ്.
സഭയില്‍ മാറ്റം എന്നും സ്വാഗതാര്‍ഹമാണ്. പക്ഷേ മലയാളമണ്ണില്‍ മാറ്റം എന്ന പേരില്‍ സമുദായം എന്ന സങ്കല്പത്തില് കടന്നുവന്നിരിക്കുന്ന ഉപഭോഗവാദം എത്രത്തോളം വന്ധ്യവും വൈകാരികവുമാകുന്നുവെന്ന് നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. മതങ്ങളിലാണ് സമുദായത്തിന്റെ ഗൃഹാതുരത്വവും രോഗവും ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. അവയില്‍ ഇപ്പോള്‍ നിറയുന്നത് ഓര്‍മ്മപ്പെടുത്തലിന്റെയും അപായ സൂചനകളുടെയും ഉച്ചത്തിലുള്ള നിലവിളികള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ സമുദായത്തെ ഒരു തീവ്രമായ പ്രത്യാഘാതത്തിലേക്ക് തള്ളിവിടാതെ ഇനിയൊരു ആത്മീയമായ ഭാവിയെ രൂപപ്പെടുത്താന്‍ ഒരു മതത്തിനും കഴിയില്ല. കാരണം, അവ രൂപപ്പെടുത്തിയ സമുദായങ്ങളുടെ വ്യാകരണങ്ങള്‍ ഇപ്പോള്‍ കക്ഷിരാഷ്ട്രീയവും തീവ്രചിന്താഗതികളും കൂടി തിരുത്തി എഴുതുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സ്നാപകയോഹന്നാന്റെ പ്രസ്ഥാനത്തിലൂടെയാണ് യേശു തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്നാപകനാല്‍ സ്നാനമേറ്റ അനേകരില്‍ ഒരാള്‍ മാത്രമായിരുന്നില്ല യേശു, അവനും ഒരു സ്നാപകന് കൂടിയായിരുന്നു (യോഹ 3:22-24). യേശുവിന്റെ കാലഘട്ടത്തില്‍ ചാവുകടലിനടുത്തുള്ള ഖുമ്രാനില്‍ ഒരു ആത്മീയ സമൂഹം ഉണ്ടായിരുന്നു. കൃത്യവും കര്‍ശനവുമായ നിയമങ്ങളില്‍ അധിഷ്ഠിതമായ ഒരു സമുദായമായിരുന്നു അത്. അങ്ങനെ ആയിരുന്നില്ല യേശുവിന്റെ പ്രസ്ഥാനം. അതൊരു അനായാസമായ നാടോടി ജീവിതം പോലെയായിരുന്നു. പൊതുജീവിതം ഇല്ലാതിരുന്നതുകൊണ്ട് ആര്‍ക്കും വരുവാനും പോകുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്ന ജീവിതം.
അവിടെ സ്നാനം എന്നത് സ്വാതന്ത്ര്യത്തിന്റെ പര്യായമായിരുന്നു.
ഇവിടെ നിന്നുകൊണ്ടാണ് നമ്മള് ഒരു ആത്മശോധന ചെയ്യേണ്ടത്. നല്ലൊരു ഭാവിയെ സ്വപ്നം കാണുന്ന ഏതു സമുദായവും സാമൂഹ്യ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെ ഗൗരവമായി എടുക്കാന്‍ തുനിയണം. മറിച്ച് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു നിര്ഗുണാവസ്ഥയാണ്. ഒന്നുകില്‍ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന ആര്‍ജ്ജവത്തിലേക്കും ഉന്മേഷത്തിലേക്കും തിരികെ പോകണം, അല്ലെങ്കില്‍ ഒരു ആത്മീയ മൗലികതയില്‍ വേരുറപ്പിക്കണം. ഇവ രണ്ടും ഇല്ലാത്തതുകൊണ്ട് നമ്മള് ചെയ്യുന്നത് ശേഷിക്കുന്ന ഊര്‍ജ്ജം രണ്ടാംകിട യുദ്ധങ്ങളില്‍ നിക്ഷേപിക്കുക എന്ന പ്രക്രിയയാണ്. പിന്നീട് ഇത് നമ്മുടെ ഏക യുദ്ധമായി മാറും, അഥവാ മാറ്റും. അങ്ങനെ മാറ്റിയെടുക്കുക എന്നത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ഒരു പൊതുബോധമാണ്. അതിന്റെ വക്താക്കള്‍ സമുദായത്തെ ഈ ഏക യുദ്ധത്തിനോടു ചേര്‍ത്തു മാത്രമേ വായിക്കു, വ്യാഖ്യാനിക്കു.
പറഞ്ഞുവരുന്നത് ലത്തീന്‍ സമുദായ ബോധം എന്നു പറയുന്നത് വഖഫും മുനമ്പവും മാത്രമല്ല എന്നുകൂടി സൂചിപ്പിക്കാനാണ്.
ചാവുകടലിനടുത്തുണ്ടായിരുന്ന ഖുമ്രാന്‍ സമൂഹത്തെപ്പോലെ ഒരു അടഞ്ഞ സമുദായമല്ല നമുക്കിനി വേണ്ടത്, യേശുവിന്റെ പ്രസ്ഥാനത്തിനോട് സാമ്യമുള്ള ഒരു കൂട്ടായ്മയാണ്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, പലര്‍ക്കും സമുദായം ഒരു ആവശ്യകതയാകുന്നില്ല. ഇന്നത്തെ ആത്മീയ ആവാസവ്യവസ്ഥയില്‍ അനായാസവും ഘടനാപരമല്ലാത്തതും വികേന്ദ്രീകൃതവും ഒതുക്കമില്ലാത്തതുമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. നിയമങ്ങളിലൂടെയും നിയമപരമായ നിയന്ത്രണങ്ങളിലൂടെയും ആളുകളെ ഒരുമിച്ചു കൊണ്ടുവരിക അസാധ്യമാണ്. പക്ഷേ മൂര്‍ത്തമായ ആത്മീയ അനുഭവത്തിലൂടെയും ആര്ജ്ജവത്തിലൂടെയും അവരെ ചേര്‍ത്തുനിര്‍ത്തുവാന്‍ സാധിക്കും. സമുദായം എന്നത് സ്വാതന്ത്ര്യത്തിന്റെ പര്യായമാകണം. അവിടെ കോട്ടകളല്ല, കൂടാരങ്ങളാണ് ഉണ്ടാകേണ്ടത്. സ്ഥാപനങ്ങളല്ല, പാളയങ്ങളാണ് നിര്‍മ്മിക്കേണ്ടത്. നിയമമല്ല, ആത്മാവാണ് നിറയേണ്ടത്. യജമാനരല്ല, ദാസരായാണ് മാറേണ്ടത്. പ്രതിജ്ഞകളല്ല, വാഗ്ദാനങ്ങളാണ് നല്‍കേണ്ടത്. ഒരു സമുദായത്തിന്റെ കരിസ്മ സമ്പൂര്‍ണ്ണവും സമഗ്രവുമാകുന്നത് അത് സ്വാതന്ത്ര്യം എന്ന ദൈവീക സങ്കല്പ്പനവുമായി താദാത്മ്യപ്പെടുമ്പോഴാണ്. സ്വാതന്ത്ര്യമാണ് ഒരു സമുദായത്തെ സ്വയം പര്യാപ്തതയിലേക്കു നയിക്കുക.
സമുദായം എന്നത് ഒരു ‘നമ്മള്’ ബോധമാണ്. ഇവിടെ ഒരു പ്രശ്നമുണ്ട്. ഈ ‘നമ്മള്’ എന്നു പറയുന്നത് വഴി, ഒരു വ്യക്തിക്ക് ‘ഞാന്‍’ എന്ന് എങ്ങനെ പറയണമെന്ന് അറിയാതെ വരും. ‘ഞാന്‍ ആരാണ്?’ എന്ന നിര്‍ണായക ചോദ്യത്തിന് എങ്ങനെ ഉത്തരം നല്‍കണമെന്ന് അറിയില്ലാത്ത ഒരു ദിവസം സമുദായത്തിലെ ‘നമ്മള്‍ക്ക്’ വരും. ഇന്നലെ, ‘ഞാനൊരു കത്തോലിക്കനാണ്’ എന്ന ഉത്തരം മതിയായിരുന്നു. ഇന്ന്, അത് പോരാ. ‘ഞാനൊരു കത്തോലിക്കനാണ്’ എന്നു പറയുന്നതിനോടൊപ്പം മറ്റെന്തെങ്കിലും കൂടെ ഉണ്ടായിരിക്കണം. അതിപ്പോള്‍ എന്റെ സ്വത്വത്തിനോട് ചേര്‍ന്നിരിക്കുന്ന ഒന്നാണ്. എന്റെ സമുദായ നാമമാണ്. അത് ഒരേ നിമിഷം പൊള്ളലും പൊറുതിയുമാണ് എന്നതാണ് ഈ സമുദായം എന്ന സങ്കല്പത്തിനുള്ളിലെ വിരോധാഭാസം.
ചോദ്യമിതാണ്: ഒരു സമുദായത്തിന് അതിന്റെ തനിമയെ നശിപ്പിക്കാതെ സ്വതന്ത്രരും സ്വയംപര്യാപ്തരുമായവരെ സൃഷ്ടിക്കുവാന്‍ സാധിക്കുമോ? ചോദ്യം പ്രതീകാത്മകമല്ല. കാരണം, അത് ഇന്നലത്തെ മുറിവുകളെ സ്പര്‍ശിക്കുന്നുണ്ട്. ഏതൊരു സമുദായവും ഒരു സമുദായമായി ഇന്ന് നിലനില്‍ക്കുന്നത് ആരുടെയൊക്കെയോ പരിത്യാഗത്തിന്റെ ഫലമായിട്ടാണ്.
സമുദായത്തിന് കമ്മ്യൂണിറ്റി എന്ന പദമാണ് ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നത്. ലത്തീന്പദമായ കൊമ്മ്യൂണിത്താസ് (communitas) ആണ് അതിന്റെ നിരുക്തി. ആ പദത്തിന്റെ ഉത്ഭവം രണ്ട് വ്യത്യസ്തവും വിപരീതവുമായ പദോല്പ്പത്തികള്ക്കിടയിലാണ്: പൊതുദാനം എന്നര്‍ത്ഥം വരുന്ന കും- മുനുസ് (Cum-munus), പൊതുഭിത്തികള്‍ എന്ന അര്‍ത്ഥം വരുന്ന കും-മേനി (Cum-moeni). സമുദായം എന്നത് ഒരേ നിമിഷം ഒരു പൊതുദാനവും പൊതുഭിത്തിയുമാണ്. സമുദായം അതിലെ അംഗങ്ങള്‍ക്കു ചുറ്റും വലിയൊരു ഭിത്തി നിര്‍മ്മിക്കും. അതൊരു സംരക്ഷണമതിലാണ്. അകത്തു പ്രവേശിച്ചാല്‍ പുറത്തുകടക്കാന്‍ സാധിക്കാത്ത വലിയൊരു സംരക്ഷണമതില്‍!
ഇനി വരുന്ന കാലഘട്ടങ്ങളില്‍ മതിലുകളെ പാലങ്ങളാക്കി മാറ്റിയാല്‍ മാത്രമേ ലത്തീന്‍ സമുദായത്തിന് അതിജീവിക്കാന്‍ സാധിക്കു. കാരണം ആ പാലങ്ങളിലൂടെ മാത്രമേ പുതിയ ദൈവവിളികള്‍ അകത്തേക്ക് പ്രവേശിക്കു. ഇന്നലെ നടത്തിയ പ്രതിബദ്ധതകള്ക്കായിട്ടല്ല നമ്മള് സ്വയം സജ്ജമാകേണ്ടത്, നാളത്തെ സ്വപ്നങ്ങള്‍ക്കായി ഇന്നുള്ളവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ്. ഭൂതകാലമല്ല, ഭാവിയാണ് നമ്മെ യഥാര്‍ത്ഥത്തില്‍ മോചിപ്പിക്കാന്‍ കഴിവുള്ള വാഗ്ദാനങ്ങളുടെ ഇടം. ‘എന്നെന്നേക്കും’ എന്ന മൂല്യത്തെ തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ മുന്നിലേക്ക് നോക്കുവാന്‍ സാധിക്കു. പിന്നിലേക്ക് നോക്കുന്നവര്‍ക്ക് ഉപ്പു പ്രതിമകള്‍ മാത്രമേ നിര്‍മിക്കാന്‍ അറിയൂ.