ജെക്കോബി
പതിവു തെറ്റിച്ച് ഒരാഴ്ച മുന്‍പേ വന്നെത്തിയ കാലവര്‍ഷത്തോടൊപ്പം അതിതീവ്രമഴയും കടലേറ്റവും കേരളതീരത്തെ ദുരിതപ്പെയ്ത്തിന് ആക്കം കൂട്ടുന്നതിനിടെയാണ് കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ കണ്ടെയ്നര്‍ ചരക്കുകപ്പല്‍ മുങ്ങി തീരക്കടലിനും തീരത്തിനും തീരദേശവാസികള്‍ക്കും കൂടുതല്‍ ആപല്‍ക്കരമായ ദുരന്താഘാത ഭീഷണി ഉയര്‍ന്നത്.
മൂന്നാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് തുറമുഖത്തു നിന്ന് വല്ലാര്‍പാടം, തൂത്തുക്കുടി, ന്യൂ മാംഗളൂര് തുറമുഖങ്ങളിലേക്ക് ഫീഡര്‍ സര്‍വീസിന് നിയുക്തമായ, ഇരുപത്തെട്ടു വര്‍ഷം പഴക്കമുള്ള, 184 മീറ്റര്‍ നീളമുള്ള, ലൈബീരിയ രജിസ്ട്രേഷനുള്ള എംഎസ് സി എല്‍സ 3 എന്ന കണ്ടെയ്നര്‍ കപ്പല്‍, ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരിഞ്ഞു മുങ്ങിയത്.
കപ്പലിലെ മെയിന്‍ ഡെക്കിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളില്‍ 253 എണ്ണം കടലില്‍ വീണിട്ടുണ്ടെന്നാണ് നിഗമനം. ഒഴിഞ്ഞ കണ്ടെയ്നറുകള്‍ 73 എണ്ണം ഉണ്ടായിരുന്നുവത്രെ.
‘അതീവ അപകടകരമായ’ (ഹസാഡസ്) ചരക്കു കയറ്റിയ 13 കണ്ടെയ്നറുകളും കാര്‍ഗോ ഹോള്‍ഡില്‍ 20 ടണ്‍ വീതം കാല്‍സ്യം കാര്‍ബൈഡ് കയറ്റിയ 12 കണ്ടെയ്നറുകളുമുണ്ടായിരുന്നു. വെള്ളത്തില്‍ സ്പര്‍ശിച്ചാല്‍ അസറ്റലിന്‍ വാതകവും കാല്‍സ്യം ഹൈഡ്രോക്സൈഡും ഉണ്ടായി തീപ്പിടുത്തത്തിനും പൊട്ടിത്തെറിക്കും പൊള്ളലിനും മറ്റും ഇടയാക്കുന്ന അത്യന്തം അപകടകാരിയായ രാസസംയുക്തമാണ് കാല്‍സ്യം കാര്‍ബൈഡ്. ഇത്തരം രണ്ട് കണ്ടെയ്നറുകള്‍ കൊച്ചിയിലും പത്തെണ്ണം തൂത്തുക്കുടിയിലേക്കുമുള്ളതായിരുന്നു.
കപ്പലിലുള്ള ‘അത്യാപല്‍ക്കരമായ ചരക്ക്’ എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തുറമുഖത്ത് കസ്റ്റംസ് പരിശോധിച്ച് മുദ്രവയ്ക്കുന്ന കണ്ടെയ്നറിലെ ചരക്ക് എന്താണെന്ന് ഷിപ്പിങ് ഏജന്‍സിയുടെ കാര്‍ഗോ മാനിഫെസ്റ്റില്‍ വ്യക്തമാകേണ്ടതാണ്. മുങ്ങിയ കപ്പലിലെ ഏതെങ്കിലും കണ്ടെയ്നറോ ചരക്കോ മറ്റു സാമഗ്രികളോ തീരത്തടിഞ്ഞാല്‍ ആരും അതിനടുത്തേക്കു പോകരുതെന്നും 200 മീറ്ററെങ്കിലും സുരക്ഷിതമായ അകലം പാലിക്കണമെന്നും തീരദേശത്തെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഏറെ ദോഷകരമായ ചരക്കിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആശങ്ക വളര്‍ത്തുന്ന ദുരൂഹതയ്ക്ക് തീര്‍ച്ചയായും അധികാരികള്‍ക്ക് എന്തെങ്കിലും കാരണങ്ങള്‍ കാണും!
കപ്പലില്‍ 84.44 ടണ്‍ ഡീസലും, 367.1 ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നു. മറൈന്‍ ഗ്യാസ് ഓയില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ ഓയില്‍ എന്നിവയാണ് കപ്പലിലെ ഇന്ധനമായി ഉപയോഗിച്ചിരുന്നത്. പരമ്പരാഗത ബങ്കര്‍ ഇന്ധനങ്ങളെക്കാള്‍ സുരക്ഷിതവും പരിസ്ഥിതിസൗഹൃദവുമെന്നു കരുതപ്പെടുന്ന ഒരുതരം ഡീസല്‍ ഇന്ധനമാണ് മറീന്‍ ഗ്യാസ് ഓയില്‍. ആഗോള പരിസ്ഥിതി നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമായി, സള്‍ഫറിന്റെ തോത് 0.5 ശതമാനമായി പരിമിതപ്പെടുത്തിയതാണ് വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ ഓയില്‍. കനത്ത സള്‍ഫര്‍ അംശമുള്ള ഹെവി ഫ്യൂവലിനോളം മലിനീകരണം ഉണ്ടാക്കുന്നില്ലെങ്കിലും സമുദ്ര ആവാസവ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും ജലജീവികള്‍ക്കും സമുദ്രസസ്യജാലങ്ങള്ക്കും തീരത്തിനും മനുഷ്യര്‍ക്കും ഹാനികരമാകും ഇതിന്റെ വ്യാപനം.
രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ എണ്ണച്ചോര്‍ച്ച ദുരന്തമുണ്ടായാല്‍ അടിയന്തര നടപടികള്‍ക്കായുള്ള ‘കണ്ടിന്‍ജന്‍സി പ്ലാനിന്റെ’ മേല്‍നോട്ടം വഹിക്കുന്ന ഇന്ത്യന്‍ തീരരക്ഷാസേനയുടെ മൂന്ന് ഓഫ്ഷോര്‍ പട്രോള്‍ കപ്പലുകളും നിരീക്ഷണ വിമാനവും കപ്പല്‍ മുങ്ങിയ ഭാഗത്ത് ഇന്‍ഫ്രാറെഡ് ക്യാമറകളും മറ്റും ഉപയോഗിച്ച് എണ്ണച്ചോര്‍ച്ചയും എണ്ണപ്പാട വ്യാപനവും കണ്ടെത്താനും, അതു പരക്കാതെ നോക്കാന്‍ ചുറ്റും ബൂമുകളും ബാരിയറുകളുമിടുന്നതിനും, പരക്കുന്ന എണ്ണ നിര്‍വീര്യമാക്കി കണികകളായി രൂപാന്തരപ്പെടുത്തുന്ന രാസവസ്തുക്കള്‍ (ഓയില്‍ സ്പില്‍ ഡിസ്പേര്സന്റ്) വിതറാനും സത്വര നടപടികള്‍ സ്വീകരിച്ചതിനു പുറമെ മുംബൈയില്‍ നിന്ന് കൂടുതല്‍ ഒഎസ്ഡിയുമായി മറ്റൊരു പരിസ്ഥിതിസംരക്ഷണ കപ്പല്‍ എത്തിക്കുകയും ചെയ്തു.
കപ്പല്‍ മുങ്ങി മൂന്നു മണിക്കൂറിനകം സര്‍വെയ്ലന്‍സ് വിമാനം എണ്ണവ്യാപനത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. കാലവര്‍ഷത്തിലെ കടലൊഴുക്കിന്റെയും കാറ്റിന്റെയും ശക്തികൊണ്ട് മണിക്കൂറില്‍ 3.7 കിലോമീറ്റര്‍ വേഗത്തില്‍ കിഴക്ക്-തെക്കുകിഴക്ക് ഭാഗത്തേക്ക് എണ്ണപ്പാടയും കടലില്‍ പതിച്ച ചരക്കുകളും മറ്റും നീങ്ങുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫൊര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) മുന്നറിയിപ്പു നല്‍കിയിരുന്നു.
എണ്ണപ്പാട ആദ്യം വ്യാപിച്ച രണ്ട് നോട്ടിക്കല്‍ മൈല്‍ (നാലു കിലോമീറ്റര്‍) ചുറ്റളവില്‍ തടഞ്ഞുനിര്‍ത്തി, തീരത്തേക്കു നീങ്ങുന്നതു തടയുന്നതില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ശ്രമങ്ങള്‍ കുറച്ചൊക്കെ ഫലം കണ്ടുവെന്നാണ് ആദ്യം ലഭിച്ച സൂചനകള്‍.
ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി തീരത്തേക്ക് 36-48 മണിക്കൂറിനകം എണ്ണപ്പാളി വന്നെത്തുമെന്നായിരുന്നു മുന്നറിയിപ്പ്. തിരുവനന്തപുരം, കന്യാകുമാരി, ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരം എന്നിവിടങ്ങള്‍ വരെ എണ്ണപ്പാട പരക്കാനിടയുണ്ടെന്നാണ് കടലൊഴുക്കിന്റെ അടിസ്ഥാനത്തില്‍ പിന്നീടുണ്ടായ നിഗമനം. അഷ്ടമുടി, വേമ്പനാട് കായലിലേക്ക് വേലിയേറ്റത്തില്‍ എണ്ണ പരക്കാതിരിക്കാന്‍ ബൂമറുകള്‍ തോട്ടപ്പള്ളിയിലും നീണ്ടകരയിലും വിന്യസിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു.
മുങ്ങിയ കപ്പലുകളില്‍ നിന്നുള്ള കണ്ടെയ്നറുകളില്‍ ചിലത് പിറ്റേന്നുതന്നെ കൊല്ലം, ആലപ്പുഴ തീരത്ത് പലയിടങ്ങളിലും വന്നടിയാന്‍ തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ 49 കണ്ടെയ്നറുകള്‍, തെക്കന്‍ തീരത്ത് തിരുവനന്തപുരത്തും പൊഴിയൂര്‍ വരെയുമെത്തി. പ്രക്ഷുബ്ധമായ കടലില്‍, പാരുകളില്‍ തട്ടി തകര്‍ന്ന ചില കണ്ടെയ്നറുകള്‍ തീരക്കടലില്‍ മുങ്ങിയിട്ടുണ്ട്. തീരത്ത് വന്നടിഞ്ഞ പല കണ്ടെയ്നറുകളും കാലിയായിരുന്നു.
ചിലതില്‍ പ്ലാസ്റ്റിക് പെല്ലറ്റുകളും പോളിപ്രോപ്പിലിന്‍ തെര്‍മോ പ്ലാസ്റ്റിക് പോളിമറും കോട്ടണും മറ്റും കാണപ്പെട്ടു. തീരത്ത് വന്നടിയുന്ന കണ്ടെയ്നറുകള്‍ സുരക്ഷിതമായി കൊല്ലം തുറമുഖത്തേക്കും നിശ്ചിത കേന്ദ്രങ്ങളിലേക്കും മാറ്റുവാന്‍ ദ്രുതകര്‍മ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പരിസ്ഥിതിക്കും തീരദേശത്തെ ജനങ്ങള്‍ക്കും അപകടം വരുത്താത്ത രീതിയില്‍ കടല്‍മാര്‍ഗവും കരമാര്‍ഗവും തീരപ്രദേശങ്ങളില്‍ നിന്ന് കണ്ടെയ്നറുകളും ചരക്കുകളും നീക്കം ചെയ്യാനാണ് തീരുമാനം.
റഷ്യ, ജോര്‍ജിയ, യുക്രെയ്ന്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 24 ജീവനക്കാരെയും ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും രക്ഷിക്കുകയും, ടിയര്‍ 2 എന്നു വിശേഷിപ്പിക്കപ്പെടുന്ന കപ്പലപകടത്തിന്റെ കാരണം കണ്ടെത്താന്‍ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് അവരില്‍ നിന്ന് മൊഴിയെടുക്കുന്നുണ്ട്. ജീവഹാനിയൊന്നുമില്ല. കപ്പലിനും കപ്പലിലെ ചരക്കിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. പുറംകടലിലാണ് കപ്പല്‍ മുങ്ങിയത് എന്നതിനാല്‍ കൊച്ചിയിലേക്കുള്ള കപ്പല്ച്ചാലിനെ അപകടം ഒരുതരത്തിലും ബാധിക്കുന്നില്ല. ഈ ദുരന്തത്തിന്റെ ആഘാതം പ്രാഥമികമായി ബാധിക്കുന്നത് കേരളതീരത്തെ മത്സ്യസമ്പത്തിനെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെയും തീരദേശത്തെ ജനങ്ങളെയുമാണ്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് ഇതിനകം 12 തവണ തീരദേശ ഷട്ടില്‍ സര്‍വീസ് നടത്തിയിട്ടുള്ള എംഎസ് സിയുടെ ഈ കപ്പല്‍ മുങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള ‘ഗൂഢാലോചന’ സിദ്ധാന്തങ്ങളെ നമുക്ക് അവഗണിക്കാം. പഴയ ബള്‍ക്ക് കാര്‍ഗോ കപ്പല്‍ കണ്ടെയ്നര്‍ കയറ്റാന്‍ പാകത്തില്‍ രൂപാന്തരപ്പെടുത്തിയതാണത്രെ. അതിന്റെ ചരിത്രം എന്തായായാലും, കേരളതീരത്തിനും മത്സ്യസമ്പത്തിനും തീരദേശജനതയ്ക്കും കനത്ത പാരിസ്ഥിതിക, സാമ്പത്തിക ദുരന്താഘാതത്തിന് ഇടവരുത്തുന്ന ഈ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് അഡ്മിറാല്‍റ്റി നിയമസംവിധാനപ്രകാരം ഷിപ്പിങ് കമ്പനിക്കെതിരെ കേസെടുക്കുകയും കപ്പല്‍ ഉടമകളെ പ്രോസിക്യൂട്ട് ചെയ്യുകയും, മത്സ്യമേഖലയിലെ ഉത്പാദനനഷ്ടവും വ്യാപാരനഷ്ടവും തൊഴില്‍ നഷ്ടവും മറ്റും കണക്കിലെടുത്ത് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുകയും വേണം.
ഈ ഫീഡര്‍ കപ്പലിന്റെ ഓപ്പറേഷനില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ നിയമ നടപടി അനുപേക്ഷണീയമാണ്.
സമുദ്രജീവികള്‍ക്കും പ്രകൃതിക്കും മനുഷ്യര്‍ക്കും ഹാനികരമായ രാസവസ്തുക്കളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വ്യാപനം മൂലം തെക്കന്‍ കേരളത്തിലെ സമുദ്രവിഭവങ്ങള്‍ക്ക് ഒറ്റയടിക്ക് വിപണി ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കപ്പലപകടത്തെ തുടര്‍ന്നുള്ള മലിനീകരണത്തിന്റെ തോതും ആഘാതവും വിലയിരുത്തുന്നതിന് സംസ്ഥാനത്തെ ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയും വിവിധ സര്‍വകലാശാലകളിലെ ഫിഷറീസ് വകുപ്പുകളും സിഎംഎഫ്ആര്‍ഐ പോലുള്ള കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും മറ്റും സാമ്പിള്‍ ശേഖരണം നടത്തിവരുകയാണ്. തീരക്കടലിലെ രാസമലിനീകരണ ഭീഷണിയും ആശങ്കയും നിലനില്‍ക്കെ, കേരളത്തിലെ കടല്‍വിഭവങ്ങള്‍ ഒട്ടും സുരക്ഷിതമല്ല എന്ന് പ്രചാരണം കൊഴുപ്പിക്കുന്നതില്‍ ഇതര സംസ്ഥാനങ്ങളിലെ മത്സ്യലോബിയുടെ താല്പര്യം കൂടിയുണ്ടാകാം.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതക്രമത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ സമുദ്രവിഭവ വിപണിയുടെ തകര്‍ച്ച മണ്‍സൂണ്‍ കാലത്തിന്റെ തുടക്കത്തില്‍, ട്രോളിങ് നിരോധനത്തിനു മുന്‍പേ, തീരദേശത്തെ സമ്പദ് വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാഴ്ത്തും.
കപ്പല്‍ അപകടമുണ്ടായ പ്രദേശത്തിന്റെ 20 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കയാണ്. കോളുകൊണ്ട കടലില്‍ അതിശക്തമായ മണ്‍സൂണ്‍ പ്രവാഹത്തില്‍ ഒഴുകിനടക്കുന്ന വലിയ കണ്ടെയ്നറുകള്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും വലകള്‍ക്കും കപ്പലുകള്‍ക്കും വരെ വലിയ ഭീഷണിയാണ്. എത്രനാള്‍, ഏതെല്ലാം തുറകളിലും ഹാര്‍ബറുകളിലും ഈ ഭീഷണി നിലനില്ക്കും എന്നു പ്രവചിക്കാനാവില്ല. ഈ അനിശ്ചിതത്വത്തിനും തൊഴില്‍നഷ്ടത്തിനും മതിയായ നഷ്ടപരിഹാരം മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.
കൊല്ലം പരപ്പില്‍ ഉള്‍പ്പെടെ, നമ്മുടെ സമുദ്രമേഖലയില്‍ മത്തി, നത്തോലി, അയല തുടങ്ങിയ ഉപരിതല (പെലാജിക്) മത്സ്യങ്ങളുടെ പ്രത്യുല്പാദന, പ്രജനന പ്രക്രിയ നടക്കേണ്ട കാലമാണിത്. ചെമ്മീനും കൊഞ്ചും ഉള്‍പ്പെടെ കേരളത്തിന്റെ പ്രധാന സമുദ്രവിഭവങ്ങളില്‍ നല്ലൊരു പങ്കും ലഭിക്കുന്ന മേഖലയിലുണ്ടായ കപ്പലപകടത്തിന്റെ ഫലമായി രാസവസ്തുക്കളും റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളും സ്ഫോടകവസ്തുക്കളും മറ്റും സമുദ്ര ആവാസവ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ എത്രകാലം നിലനില്ക്കും എന്ന് ഇനിയും വ്യക്തമല്ല. സംസ്ഥാനത്തെ സമുദ്രവിഭവ ലഭ്യതയെയും മത്സ്യസംസ്കരണ വിപണിയെയും ഗുരുതരമായി ഇതു ബാധിക്കുമെന്നതില്‍ സംശയമില്ല.
എണ്ണപ്പാട തീരത്ത് എത്തിയില്ലെങ്കില്തന്നെ പാരഫിന്‍ ഘടകങ്ങള്‍ ടാര്‍ ബോളുകളായി കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞ് അത് കടല്‍ജീവജാലങ്ങള്‍ക്ക് ഗുരുതരമായ ഹാനിവരുത്താനും തീരങ്ങളില്‍ പരക്കാനുമുള്ള സാധ്യതയുണ്ട്. മുങ്ങിയ കപ്പലിലെ രാസവസ്തുക്കളും ഇന്ധനവും കക്ക, ഞണ്ട് തുടങ്ങി പുറംതോടുള്ള സമുദ്രവിഭവങ്ങളിലും മത്സ്യങ്ങളുടെ ആഹാരമാകുന്ന പ്ലവകങ്ങളിലും മറ്റും പറ്റിപ്പിടിക്കും. അവ ഭക്ഷ്യശൃംഖലയിലൂടെ നമ്മിലേക്കും എത്താം.
പുതിയ തുറമുഖങ്ങളുടെ ‘സാഗര്‍മാല’ വികസനവും കേന്ദ്ര സര്‍ക്കാര്‍ മൂന്നു വര്‍ഷം മുന്‍പ് അംഗീകരിച്ച പുതിയ രാജ്യാന്തര കപ്പല്പാതയും പശ്ചിമതീരത്തെ മത്സ്യബന്ധനമേഖലയില്‍ വാണിജ്യക്കപ്പലുകളുടെ വന്‍തോതിലുള്ള കടന്നുകയറ്റത്തിന് വഴിതുറന്നിരിക്കയാണ്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ നീളുന്ന കൊല്ലം പരപ്പ് ഒഴിവാക്കി തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ (92.5 കിലോമീറ്റര്‍) അകലെക്കൂടി വേണം പുതിയ കപ്പല്‍പാത പോകേണ്ടതെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളി. അതേസമയം, തമിഴ്നാടിന്റെ തീരക്കടലില്‍ വെഡ്ജ് ബാങ്ക് ഒഴിവാക്കിയാണ് പുതിയ കപ്പല്‍പാത നിര്‍ണയിക്കപ്പെട്ടത്. തോട്ടപ്പള്ളിയില്‍ നിന്ന് 27 കിലോമീറ്റര്‍ ദൂരെയാണ് കണ്ടെയ്നര്‍ കപ്പല്‍ മുങ്ങിയത്.
ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത്, കടലിലെ എണ്ണച്ചോര്ച്ചയെയും പെട്രോളിയം ഉത്പന്നങ്ങളും രാസവസ്തുക്കളുമായി ബന്ധപ്പെട്ട അപകടങ്ങളെയും നേരിടാന്‍ കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിക്കോ മാരിടൈം ബോര്‍ഡിനോ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ ഒരു കണ്ടിന്‍ജന്‍സി പ്ലാനുമില്ല എന്നതാണ് യാഥാര്‍ഥ്യം.
മുങ്ങിയ കപ്പലില്‍ നിന്നുള്ള എണ്ണയും ഹാനികരമായ രാസവസ്തുക്കളും തീരത്തേക്ക് വന്നടിയുമ്പോള്‍ അത് കൈകാര്യം ചെയ്യാനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ എന്താണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണോടു ചോദിക്കുമ്പോള്‍, ജില്ലാ കലക്ടര്‍മാര്‍ ഉചിതമായ നടപടി സ്വീകരിക്കും എന്നാണ് മറുപടി. കടലിലെ എണ്ണച്ചോര്‍ച്ച ഭീഷണി നേരിടാനുള്ള കണ്ടിന്‍ജന്‍സി പ്ലാനിനെക്കുറിച്ച് നാം 2016 മുതല്‍ ഗൗരവതരമായി ആലോചിച്ചുകൊണ്ടിരിക്കയാണ്!