ഫാ. അലക്സാണ്ടര്‍ പള്ളിപ്പറമ്പില്‍ ഒഎസ്എ

പാപ്പാ തിരഞ്ഞെടുപ്പ് സാകൂതം വീക്ഷിച്ചിരുന്ന എല്ലാവരേയും പോലെ അഗസ്തീനിയന്‍ സഭാസമൂഹത്തിലെ അംഗമായ ഫാ. അലക്സാണ്ടര്‍ പള്ളിപ്പറമ്പില്‍ ഒഎസ്എയെയും അദ്ഭുതപ്പെടുത്തിയ ഒരു കാര്യം, തങ്ങളുടെ മുന്‍ സഭാ തലവനെ (2001- 2013) ദൈവം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഉയര്‍ത്തിയതാണ്. കാരണം, പാപ്പാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മിനിക്കുള്ളില്‍ നിന്ന് വെളുത്ത പുകപടലമുയര്ന്നപ്പോള് ആര്‍ക്കും ഊഹിക്കാന്‍ പോലും കഴിയാഞ്ഞ ഒരു കര്‍ദിനാള്‍ സന്ന്യാസിയാണ് പത്രോസിന്റെ സിംഹാസനത്തിലേക്ക് ആഗതനായത്. എന്നാല്‍ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് എന്ന ലെയോ പതിനാലാമന്‍ (ആഗോള അഗസ്റ്റീനിയന്‍ ക്രമത്തിന്റെ തലവനും തന്റെ മുന്‍ പ്രിയോര്‍ ജനറലും) പുതിയ പാപ്പായി തിരഞ്ഞെടുക്കപ്പടണമേ എന്ന ആഗ്രഹം അദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്ന ഫാ. പള്ളിപ്പറമ്പിലിനുണ്ടായിരുന്നു; ഉള്ളിന്റെ ഉള്ളിലെ ഒരു ആഗ്രഹം. അതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ അദ്ഭുതം. ഇക്കാര്യം തന്റെ സഭയിലെ ഒരു സഹോദരനോട് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ വഴികള്‍ എത്രയോ വ്യത്യസ്തവും മധുരതരവുമെന്നു മാത്രമേ നിലവില്‍ സ്പെയിനിലെ സന്ന്യാസ സഭയുടെ തിയോളജിക്കല്‍ ഫാക്കല്‍റ്റിയിലെ അഗസ്തീനിയന്‍ പഠനത്തിന്റെ ഡയറക്ടറും കൊച്ചി രൂപതയിലെ നസ്രത്ത് ഇടവകാംഗവുമായ ഫാ. അലക്സാണ്ടര്‍ പള്ളിപ്പറമ്പിലിന് പറയാനുള്ളൂ.
56ല്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച മിഷണറി
2004ലെ ഒരു സംഭവമാണ് ഫാ. അലക്സാണ്ടര്‍ പള്ളിപ്പറമ്പില്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്. കേരളത്തിലെ അഗസ്തീനിയന്‍ സമൂഹം തങ്ങളുടെ ആറ് സഹോദരന്മാരുടെ പൗരോഹിത്യ സ്വീകരണത്തിന് ഒരുങ്ങുകയായിരുന്നു. ചടങ്ങിന്റെ ആചാരപരമായ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട ഉത്തരവാദിത്തമുള്ള, മാസ്റ്റര്‍ ഓഫ് സെറിമണിയുടെ ചുമതല ഫാ. അലക്സാണ്ടറിനായിരുന്നു. അന്ന് അഗസ്തീനിയന്‍ സഭയുടെ പ്രിയോര്‍ ജനറല്‍ ആയിരുന്നു ഫാ. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ്. അലക്സാണ്ടറച്ചന്‍ അദ്ദേഹത്തെ ആ ചടങ്ങിലേക്ക് ക്ഷണിച്ചു. കുറേ തിരക്കുകള്‍ ഉണ്ടായിട്ടും ഒട്ടും മടിക്കാതെ തന്നെ, കുറച്ചു ദിവസത്തേക്ക് ആണെങ്കിലും, അദ്ദേഹം വരാന്‍ സന്നദ്ധനായി.
അഗസ്തീനിയന്‍ സമൂഹത്തിലെ പാപ്പയെ പോലെയാണ് പ്രിയോര്‍ ജനറല്‍ എന്നു പറയാം. പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഫാ. അലക്സാണ്ടറിന് സ്വാഭാവികമായും പ്രിയോര്‍ ജനറലുമായി അടുത്ത് ഇടപഴുകേണ്ടിവന്നു. അന്നുമുതല്‍ ആരംഭിച്ചു, ഊഷ്മളമായ ആ ബന്ധം. ഏകദേശം എട്ടുവര്‍ഷത്തോളം – 2012 വരെ അത്തരത്തില്‍ അടുത്തിടപഴകാനുള്ള അവസരമുണ്ടായിരുന്നു.
അദ്ദേഹം എപ്പോഴും സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ഒരാളാണെന്നാണ് അനുഭവം. ഓരോ തവണയും അദ്ദേഹം വരുമ്പോള്‍, ഇന്ത്യയെയും അവിടത്തെ ജനങ്ങളെയും കുറിച്ച് പഠിക്കാന്‍ ആഗ്രഹിച്ചു. ആ സമയത്ത് അഗസ്തീനിയന്‍ സഭാ സമൂഹം 56 രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ആറ് വര്‍ഷത്തെ കാലയളവില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും ഓരോ രാജ്യവും സന്ദര്‍ശിക്കുകയും സഹോദരന്മാര്ക്ക് ആധ്യാത്മികവും ഭരണപരവുമായ സഹായങ്ങളും തിരുത്തലുകളും നിര്‍ദേശിക്കുക എന്നത് അദ്ദേഹത്തിന്റെ ചുമതലയുടെ ഭാഗമായിരുന്നു. പാപ്പാ സ്ഥാനത്തിലേക്ക് എത്തുന്നതിനു മുമ്പേ ഉള്ള ഇത്രയും വലിയ അജപാലനവും പരിചയവും ഒരുപക്ഷേ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ നിര്ണായകമായിട്ടുണ്ടാകണം.
പള്ളിപ്പെരുന്നാളും ചെണ്ടമേളവും
ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശന വേളകളില്‍, ഞങ്ങള്‍ അദ്ദേഹത്തെ സാംസ്കാരിക പരിപാടികളിലേക്കും കൊണ്ടുപോയി. പള്ളികളിലെ തിരുനാളുകളും ചെണ്ടമേളം, ആനകളുടെ എഴുന്നള്ളിപ്പ് തുടങ്ങിയ പ്രാദേശിക പാരമ്പര്യങ്ങളും അദ്ദേഹം ഒരുപോലെ നന്നായി ആസ്വദിച്ചു. വലിയ ആവേശത്തിലായിരുന്നു അദ്ദേഹമതെല്ലാം വീക്ഷിച്ചതും അതേക്കുറിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞതും.
എല്ലാത്തിനോടും പൊരുത്തപ്പെട്ടുപോകാന്‍ അദ്ദേഹത്തിന് തീരെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയും വ്യത്യസ്തമായ ഭക്ഷണങ്ങളും അദ്ദേഹത്തെ ക്ഷീണിതനാക്കിയില്ല.
അതോടൊപ്പം അദ്ദേഹത്തിന്റെ ഉദരത്തിന് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാന്‍ ഞങ്ങള്‍ വളരെ എരിവുള്ളതോ ചൂടുള്ളതോ ആയ വിഭവങ്ങളൊന്നും വിളമ്പാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടില്ല, ഒന്നിനെക്കുറിച്ചും. ഞങ്ങള്‍ കൊടുക്കുന്നതെല്ലാം അദ്ദേഹം കഴിച്ചു. വ്യക്തിപരമായ ഇഷ്ടങ്ങള്‍ ഒരിക്കലും പ്രകടിപ്പിച്ചില്ല; ആരെയും ബുദ്ധിമുട്ടിക്കാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല.
2006-ല്‍, അദ്ദേഹം വീണ്ടും ഒരു സന്ദര്‍ശനം നടത്തി. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ ഞങ്ങള്‍ ഒരു സ്കൂള്‍ വാങ്ങിയ സമയമായിരുന്നു അത്. ഒരു മഹീന്ദ്ര ബൊലേറോ വാഹനത്തില്‍ പൊള്ളാച്ചിയിലേക്കുള്ള യാത്രയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പോയി. ആ യാത്രയില്‍ അദ്ദേഹത്തിന്റെ ധാരാളം ചിത്രങ്ങള്‍ എടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍, 2018-ല്‍ കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ പല ചിത്രങ്ങളും നഷ്ടപ്പെട്ടു.
എളിമയും വിനയവുമുള്ള മേധാവി
നമ്മള് ഇന്ത്യക്കാരുടെ ഒരു പ്രത്യേകത മേലധികാരികളോട് നമുക്കുള്ള ആഴമേറിയ ബഹുമാനമാണ്. അതിനാല്‍ നമ്മള് അവരോട് ഔപചാരികമായി പെരുമാറുന്നു. എന്നാല്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റാകട്ടെ, നമ്മുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന്, വളരെ എളിമയോടെ പെരുമാറുന്ന ഒരാളായിരുന്നു. അത് അദ്ദേഹവുമായി ആശയവിനിമയം നടത്താനും കാര്യങ്ങള്‍ വേഗത്തില്‍ നിര്‍വഹിക്കാനും ഞങ്ങളെ സഹായിച്ചു.
അഗസ്തീനിയന്‍ സഭയില്‍ ഇന്ത്യ ഒരു സ്വതന്ത്ര ഭരണസംവിധാനമായി രൂപീകരിച്ചതിനുശേഷം, 2006 മുതല്‍ 2010 വരെ റീജിയണല്‍ സുപ്പീരിയര്‍ ആയിരുന്ന കാലത്ത് എനിക്ക് ഇത് വളരെ വ്യക്തിപരമായ അനുഭവമായിരുന്നു. 2006-ല്‍, ഞാന്‍ ഉന്നത പഠനത്തിനായി റോമിലായിരുന്നു. അപ്പോള്‍ ഫാ. പ്രിവോസ്റ്റും എന്റെ അടുത്ത സുപ്പീരിയറും (പ്രൊവിന്‍ഷ്യല്‍) പുതുതായി രൂപീകരിച്ച ഘടനയ്ക്ക് കീഴില്‍ ഇന്ത്യയുടെ ഭരണം ഏറ്റെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.
ആ നാലു വര്‍ഷങ്ങള്‍ വളരെ സവിശേഷമായിരുന്നു – പ്രത്യേകമായ ഒരു ആത്മബന്ധം. നമുക്ക് അദ്ദേഹത്തോട് എന്തിനെക്കുറിച്ചും സംസാരിക്കാന്‍ കഴിയുമെന്ന ഒരു തോന്നല്‍ ഉണ്ടായി. കൂടെയുള്ളപ്പോള്‍ അദ്ദേഹം നമുക്ക് നല്ല ആത്മവിശ്വാസം പകര്‍ന്നുതരും. ഞങ്ങള്‍ എല്ലാത്തിനെക്കുറിച്ചും ചര്‍ച്ച ചെയ്തു: പദ്ധതികള്‍, സന്ന്യാസിമാര്‍, ഞങ്ങളുടെ മുന്നിലുള്ള വളര്‍ച്ച, അന്താരാഷ്ട്ര ദൗത്യങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ മുതലായവ. ഉദാഹരണത്തിന്, 2009-ല്‍, ഞാന്‍ അദ്ദേഹത്തിന് അള്‍ജീരിയയിലേക്ക് ഒരു യുവ മിഷനറിയെ വാഗ്ദാനം ചെയ്തു. അള്‍ജീരിയ യഥാര്‍ത്ഥത്തില്‍ വിശുദ്ധ അഗസ്റ്റിന്റെ ജന്മസ്ഥലമാണ്, ഇന്നത് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമാണ്. അതിനാല്‍ അതൊരു വെല്ലുവിളി നിറഞ്ഞ മിഷന് മേഖലയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടായിരുന്നു – ഫാ. ജോളി. അദ്ദേഹം എന്നെക്കാള്‍ പ്രായം കുറഞ്ഞയാളും വളരെ കഴിവുള്ളവനുമാണ്. ഒടുവില്‍ അദ്ദേഹം ഏകദേശം ആറ് വര്‍ഷത്തോളം അവിടെ സേവനമനുഷ്ഠിച്ചു.
ജനറലിന്റെ റോളില്‍, ഫാ. പ്രിവോസ്റ്റ് ഒരു വലിയ ആഗോളസഭാ സംവിധാനത്തെയാണ് സേവിച്ചിരുന്നത്: 2,500 പുരോഹിതന്മാര്, 500 സഹോദരന്മാര്, 9,000 മുതല്‍ 10,000 വരെ സഹോദരിമാര്‍, ലോകമെമ്പാടുമായി 300നും 500നും ഇടയില്‍ ആശ്രമങ്ങള്‍. എന്റെ ഉപരപഠനകാലത്ത് ജനറല്‍ അച്ചന്റെ ഭരണകാര്യാലയവും ഞങ്ങളുടെ ഭവനവും ഒരേ ആശ്രയസമുച്ചയത്തില് ആയിരുന്നു. അദ്ദേഹം ഇടയ്ക്കിടെ യാത്ര ചെയ്തിരുന്നു. ഞങ്ങള്‍ എല്ലാ ദിവസവും അദ്ദേഹത്തെ കണ്ടിരുന്നില്ല. പക്ഷേ, അദ്ദേഹം നടക്കാനിറങ്ങുമ്പോഴോ, ചായയ്ക്കുള്ള ഇടവേളകളിലോ, അല്ലെങ്കില്‍ ചിലപ്പോള്‍ വരാന്തയിലൂടെ കടന്നുപോകുമ്പോഴോ ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിരുന്നു, സംസാരിച്ചിരുന്നു.
യൂറോപ്പില്‍, ഇന്ത്യയില്‍ നമ്മള് ചെയ്യുന്നതുപോലെ അധികാരശ്രേണിക്ക് അത്ര പ്രാധാന്യം നല്‍കുന്നില്ല. തീര്‍ച്ചയായും, ബഹുമാനമുണ്ട്, പക്ഷേ അത് കര്‍ക്കശമല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായി ഇടപഴകുന്നു. പക്ഷേ, അദ്ദേഹം അനാവശ്യമായി ഒരിക്കലും ഒരുവാക്കു പോലും ഉരിയാടിരുന്നില്ല. അദ്ദേഹം വളരെ ചിന്താശേഷിയുള്ളവനാണ്. സംസാരിക്കുന്നതിനു മുമ്പ് എപ്പോഴും ചിന്തിക്കും. കൂടാതെ, അദ്ദേഹത്തിന്റെ മുഖത്ത് വാടാതെ മറയാതെ എപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു – നിങ്ങളെ സ്വാഗതം ചെയ്യുകയും സുരക്ഷാബോധം നല്‍കുകയും ചെയ്യുന്ന ഒരു മന്ദഹാസം.
മിഷണറിയുടെ മഹത്തായ സേവനം
പാപ്പയായതിനുശേഷം, അദ്ദേഹം പാടുന്നതിന്റെ ഒരു വീഡിയോ ഞാന്‍ കണ്ടു. ഒരുമിതഭാഷിയായി അദ്ദേഹത്തെ അറിഞ്ഞ ഞാന്‍ ഒരല്പം കൗതുകത്തോടുകൂടിയാണ് അത് വീക്ഷിച്ചത്. ഒരാള്‍ മിഷനറിയായി പ്രവര്‍ത്തിക്കുമ്പോള്‍ – പ്രത്യേകിച്ച് ലളിതവും സാമൂഹികമായി താഴ്ന്നതുമായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരോടൊപ്പം സന്തോഷത്തിലും സന്താപത്തിലും പങ്കുചേരുക അദ്ദേഹത്തിന്റെ സ്വാഭാവിക പ്രതികരണം ആണെന്ന് എനിക്കു തോന്നുന്നു. ലാറ്റിന്‍ അമേരിക്കയില്‍, ഒരുപക്ഷേ പെറുവില്‍, അദ്ദേഹം ജനങ്ങളോടൊപ്പം പാടിയിട്ടുണ്ടാകണമെന്ന് എനിക്ക് ഉറപ്പുണ്ട്.
അടുത്തകാലത്ത് 2023 നവംബറില്‍, ഞാന്‍ ഒരു മീറ്റിംഗിനായി റോമിലേക്കു പോയി. അപ്പോഴേക്കും അദ്ദേഹം കര്‍ദിനാളായി ഉയര്ത്തപ്പെട്ടിരുന്നു. ഒരു ദിവസം ഞങ്ങള്‍ അരമണിക്കൂറോളം നീണ്ട സംഭാഷണം നടത്തി; പ്രധാനമായും അള്‍ജീരിയയിലെ ഹിപ്പോ നഗരത്തിലെ മിഷനറി പദ്ധതിയെക്കുറിച്ചായിരുന്നു അത്. (അന്ന് ഒരു സെല്‍ഫി എടുക്കാത്തതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു; എന്റെ പിഴ…, എന്റെ വലിയ പിഴ!) പക്ഷേ, ശ്രദ്ധേയമായത്, ഒരു ഉയര്‍ന്ന റാങ്കിലുള്ള കര്‍ദിനാള്‍ – വാസ്തവത്തില്‍, എല്ലാ ബിഷപ്പുമാരുടെയും ചുമതലയുള്ള കര്‍ദിനാള്‍ ബിഷപ് – ആയിരുന്നിട്ടും അദ്ദേഹം വളരെ വിനയാന്വിതനായി നിലകൊണ്ടു എന്നതാണ്.
ഒരു കര്‍ദിനാള്‍ ബിഷപ്പായിരുന്നപ്പോഴും, അദ്ദേഹം പലപ്പോഴും ഡികാസ്റ്ററിയില്‍ നിന്നോ റോമന്‍ കൂരിയയില്‍ നിന്ന് അഞ്ചു മിനിറ്റ് അകലെയുള്ള ഞങ്ങളുടെ ഭവനത്തിലേക്ക് നടക്കുമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ പ്രഭാത പ്രാര്‍ഥനയ്ക്കായി അദ്ദേഹം സന്ന്യാസികളോടു ചേരുകയും ചിലപ്പോള്‍ കുര്‍ബാനയ്ക്കും പ്രഭാതഭക്ഷണത്തിനുമായി കൂടുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ സമയക്രമം അനുവദിച്ചാല്‍, അന്നത്തെ മറ്റു ഭക്ഷണത്തിനും അദ്ദേഹം ഞങ്ങളോടൊപ്പം ചേരുമായിരുന്നു.
എന്നെ ശരിക്കും ആകര്‍ഷിച്ചത് മറ്റുള്ളവരോടുള്ള, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സെക്രട്ടറിയോടുള്ള (പെറുവില്‍ നിന്നുള്ള ഒരു യുവ വൈദികന് ആണെന്നു കരുതുന്നു) അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു. അവര്‍ ഒത്തുചേരുമ്പോഴും ഡൈനിംഗ് സ്ഥലത്തായിരിക്കുമ്പോഴും അദ്ദേഹം ആദ്യം ചെയ്യുന്നത്, അദ്ദേഹം ഇരിക്കുന്നതിനുമുമ്പ് തന്റെ സെക്രട്ടറിക്ക് ഒരു ഇരിപ്പിടം ഉണ്ടെന്ന് ഉറപ്പാക്കല്‍ ആയിരുന്നു. അത്തരം വിനയം അപൂര്‍വമാണ്, പ്രത്യേകിച്ച് ആ പദവിയുള്ള ഒരാള്‍ക്ക്.
ടെന്നീസിനോട് പ്രിയം
അദ്ദേഹത്തിന് ടെന്നീസ് വളരെ ഇഷ്ടമായിരുന്നു! ഞങ്ങളുടെ റമിലെ ഭവനത്തില്‍ ഒരു ചെറിയ കോര്‍ട്ട് ഉണ്ട്. എന്റെ അവസാന സന്ദര്‍ശനകാലത്ത്, സമയം അനുവദിക്കുമ്പോള്‍ അദ്ദേഹം തന്റെ സെക്രട്ടറിയോടൊപ്പം കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നേരിട്ട് കണ്ട അദ്ദേഹത്തിന്റെ ഒരേയൊരു ഹോബി ഒരുപക്ഷേ അതാണ്.
എന്റെ സഹസന്ന്യാസിയോട് അദ്ദേഹം അടുത്ത പാപ്പ ആകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ അത് പ്രതീക്ഷിക്കുകയും അതിയായി ആഗ്രഹിക്കുകയും ചെയ്തു. ഒരു തരത്തില്‍ പറഞ്ഞാല്‍, അദ്ദേഹം ഇതിനകം അഗസ്തീനിയന്‍ സഭാസമൂഹത്തിന്റെ ‘പാപ്പ’ ആയിരുന്നു. 56 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ആഗോള സംഘടനയെ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. അത് ചെറിയ നേട്ടമല്ല.
ആഗോള പ്രതിസന്ധികള്‍, യുദ്ധങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയില്‍ പാപ്പ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്നത്തെ ലോകത്ത് അത്തരമൊരു അനുഭവം വിലമതിക്കാനാവാത്തതാണ്. ആ അര്‍ത്ഥത്തില്‍, ലെയോ പതിനാലാമന്‍ പാപ്പ അതുല്യമായി യോഗ്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഒരുപക്ഷേ മറ്റാരെക്കാളും.
അദ്ദേഹത്തെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാര്‍ പെറുവിലെ അദ്ദേഹത്തിന്റെ സാമൂഹിക, മിഷനറി പ്രവര്‍ത്തനങ്ങളെ പരിഗണിച്ചിരിക്കാമെന്ന് ഞാന്‍ കരുതുന്നു. യു.എസ്.എയില്‍ നിന്നുള്ള ഒരാളെക്കാള്‍ ലാറ്റിന്‍ അമേരിക്കക്കാരനായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. കൂടാതെ, അദ്ദേഹത്തിന്റെ മാതൃപരമ്പര സ്പെയിനില്‍ നിന്നാണ്. ലാറ്റിന്‍ അമേരിക്കന്‍ സംസ്കാരത്തോട് അദ്ദേഹത്തിന് കൂടുതല്‍ ആഭിമുഖ്യം ഉണ്ടെങ്കില്‍ ഒട്ടും അതിശയിക്കേണ്ടതില്ല. അദ്ദേഹം സ്പാനിഷ് നന്നായി സംസാരിക്കും. റോമിലായിരിക്കുമ്പോള്‍, ഞാന്‍ എപ്പോഴും അദ്ദേഹത്തോട് ഇംഗ്ലീഷിലോ, ഇറ്റാലിയനിലോ എല്ല, മറിച്ച് സ്പാനിഷിലാണ് സംസാരിച്ചിരുന്നത്.
പെറുവില്‍ നിന്നുള്ള ഫോട്ടോകള്‍ ഫ്രാന്‍സിസ് പാപ്പയെപ്പോലെ ദരിദ്രരുടെ ഇടയില്‍ അദ്ദേഹം ഉണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ അദ്ദേഹം ധരിച്ചിരുന്ന സ്റ്റോള (ആരാധനാ വസ്ത്രം) നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍, അത് ബെനഡിക്റ്റ് പാപ്പ ധരിച്ചതിന് സമാനമാണ്.
ഒരുപക്ഷേ അദ്ദേഹം തുടര്‍ച്ചയെ സൂചിപ്പിക്കാന്‍ ആഗ്രഹിച്ചിരിക്കാം – ‘ഞാനും ബെനഡിക്ടിനൊപ്പം.’ ‘ലെയോ’ എന്ന പേരിനെക്കുറിച്ച് – അത് എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹം ഏതെങ്കിലും അഗസ്തീനിയന്‍ പേര് തിരഞ്ഞെടുക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ തിരുസഭയുടെ സാമൂഹിക പ്രമാണത്തിന്റെ പിതാവായി അറിയപ്പെടുന്ന ലെയോ പതിമൂന്നാമന്‍ പാപ്പയാണ് തന്റെ സ്ഥാനപ്പേരിന്റെ പ്രചോദനം എന്ന് പാപ്പ പിന്നീട് വെളിപ്പെടുത്തി. ഈ പേരിലൂടെ, സാമൂഹിക നീതിയോടും തൊഴിലാളിവര്‍ഗത്തോടുമുള്ള തന്റെ പ്രതിജ്ഞാബദ്ധതയെ ഊന്നിപ്പറയാന്‍ ലെയൊ പതിനാലാമന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു അതില്‍ ദരിദ്രര്‍ മാത്രമല്ല, പ്രയത്നിക്കുന്ന മധ്യവര്‍ഗവും ഉള്‍പ്പെടും.