ജെയിംസ് അഗസ്റ്റിന്
രാജാക്കന്മാരുടെ രാജാവേ..
നിന്റെ രാജ്യം വരേണമെ..
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയണമെ..
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോര്‍ത്തിരിക്കും അവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍
തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന് വാതില്‍
മുട്ടുന്നു ഞങ്ങള്‍ തുറക്കുകില്ലേ
വാതില്‍ മുട്ടുന്നു ഞങ്ങള്‍ തുറക്കുകില്ലേ
ഗാനമേളകളില്‍ ഏറ്റവുമധികം ആലപിച്ചിട്ടുള്ള ക്രിസ്ത്യന്‍ ഭക്തിഗാനം ഏതായിരിക്കും എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളൂ. ‘രാജാക്കന്മാരുടെ രാജാവേ’ എന്നു തുടങ്ങുന്ന ഗാനമാണത്. തിരുനാളുകളില്‍ ബാന്‍ഡ് മേളക്കാരും ഏറ്റവും കൂടുതല്‍ തവണ വായിച്ചിട്ടുള്ള പാട്ടുകളില്‍ ഒന്നാണിത്.
കരിങ്കുന്നം ചന്ദ്രന് എഴുതി കോട്ടയം ജോയ് സംഗീതം നല്കിയ ഗാനത്തിനു ശബ്ദം പകര്‍ന്നത് ഡോ. കെ. ജെ. യേശുദാസാണ്.

കോട്ടയം ജില്ലയിലെ മറ്റത്തിപ്പാറ കരിങ്കുന്നം സ്വദേശിയാണ് കരിങ്കുന്നം ചന്ദ്രൻ എന്നപേരിൽ അറിയപ്പെടുന്ന ചന്ദ്രൻ നായർ. കരിങ്കുന്നം St അഗസ്റ്റിൻ ഹൈസ്കൂളിലെ
മലയാളം അധ്യാപകനായിരുന്നു അദ്ദേഹം. കവി,നാടകകൃത്ത്,ഗാനരചയിതാവ്, തിരക്കഥാകൃത്ത്, കഥാപ്രസംഗ രചയിതാവ്, അഭിനേതാവ്, രാഷ്ട്രീയ പ്രാസംഗികൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിറഞ്ഞു നിന്നിരുന്നയാളാണ് ചന്ദ്രൻ നായർ.
‘രാജാക്കന്മാരുടെ രാജാവേ’ എന്ന പേരില്‍ പുറത്തിറങ്ങിയ എല്‍.പി. റെക്കോര്‍ഡിലെ ആദ്യഗാനമാണിത്. ഈ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും ആലപിച്ചിട്ടുള്ളത് യേശുദാസാണ്. കരിങ്കുന്നം ചന്ദ്രന് -കോട്ടയം ജോയ് സഖ്യം മലയാളത്തില്‍ ശ്രദ്ധേയമായ കുറച്ചു ഭക്തിഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ‘ആലയം ഉയര്‍ത്തി ദേവാലയം ഉയര്‍ത്തി’, സ്വര്‍ഗ്ഗസ്ഥനാം പിതാവേ നിന് നാമം പൂജിതമായിടേണം’ എന്നീ ഗാനങ്ങളും ഇതേ ആല്‍ബത്തിനായി ഇവര്‍ ഒരുക്കിയതാണ്.
കോട്ടയം ജില്ലയിലെ കരിങ്കുന്നം സെന്റ് അഗസ്റ്റിന് സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു ചന്ദ്രന് നായര്‍. കവി, നാടകരചയിതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, അഭിനേതാവ്, പ്രസംഗകന്, കഥാപ്രസംഗകന് എന്നിങ്ങനെ വിവിധ മേഖലകളില്‍ നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു കരിങ്കുന്നം ചന്ദ്രന്. 1972-ല്‍ കുഞ്ഞിക്കൈകള്‍ എന്ന സിനിമയ്ക്ക് വേണ്ടി ‘ഉഷസ്സിന്റെ രഥത്തില്‍ ഉയര്പ്പിന്റെ രഥത്തില്‍ എഴുന്നള്ളും സ്നേഹപിതാവേ’ എന്ന ഗാനം രചിച്ചതും അദ്ദേഹമായിരുന്നു. (സംഗീതം : കെ.കെ. ആന്റണി, ആലാപനം : ജോളി അബ്രഹാം.)പി.ഭാസ്കരന് സംവിധാനം നിര്‍വഹിച്ച ‘എനിക്കു വിശക്കുന്നു’എന്ന സിനിമയുടെ തിരക്കഥ എഴുതിയത് കരിങ്കുന്നം ചന്ദ്രനായിരുന്നു.
കോട്ടയം ജില്ലയിലെ മൂലേടം കടുവാക്കുളത്തായിരുന്നു ജോയിയുടെ ജനനം. മാതാപിതാക്കളായ കുട്ടിയാശാനും ഏലിയാമ്മയും സംഗീതാഭിരുചിയുള്ളവരായിരുന്നു. ജോയിയുടെ സഹോദരി കെ.പി.എ.സി. ജോണ്‍സന്റെ ശിഷ്യ ആയിരുന്നു.സഹോദരിക്കു കൂട്ടുപോയ ജോയ് അവിടെ തബലയിലും ഹാര്‍മോണിയത്തിലും ശിക്ഷണം നേടി. കൗമാരകാലത്തു തന്നെ കോട്ടയം ഫ്രണ്ട്സ് ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി. നടന് ജോസ് പ്രകാശ്, സംവിധായകന് ജോണ്‍ എബ്രഹാം എന്നിവരായിരുന്നു സഹഗായകര്‍.
അധികം വൈകാതെ നാടകാചാര്യന് എന്‍.എന്‍.പിള്ളയുടെ നാടകസമിതിയില്‍ സംഗീതസംവിധായകനായി പ്രവര്‍ത്തിച്ചു തുടങ്ങി. ആ ദിനങ്ങളിലാണ് ‘ചിരിച്ചെന്നെ മയക്കിയ മിടുക്കിപ്പെണ്ണേ, കരിവളയിട്ട കൈകള്‍ എന്ന ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയത്.

കോട്ടയം ജില്ലയിലെ മൂലേടം കടുവാക്കുളത്തായിരുന്നു ജോയിയുടെ ജനനം. മാതാപിതാക്കളായ കുട്ടിയാശാനും ഏലിയാമ്മയും സംഗീതാഭിരുചിയുള്ളവരായിരുന്നു. ജോയിയുടെ സഹോദരി കെ.പി.എ.സി. ജോണ്‍സന്റെ ശിഷ്യ ആയിരുന്നു. ;’ലില്ലിപ്പൂക്കൾ’ എന്ന ചിത്രത്തിലെ “തീയെരിയുന്നൊരു ഹൃദയം” എന്ന ഗാനത്തിന് സംഗീതമേകി സംഗീതസംവിധായകനിരയിലേക്ക് പ്രവേശിച്ചു.
മുപ്പതാം വയസ്സിലാണ് എച്ച്.എം.വി.എന്ന പ്രശസ്ത സംഗീത കമ്പനിക്കായി രാജാക്കന്മാരുടെ രാജാവേ എന്ന ആല്‍ബത്തിനു സംഗീതം നല്‍കിയത്. ഇതേ ആല്‍ബത്തിലെ ‘ഇടയന് നല്ല ഇടയന്’ എന്ന ഗാനം രചിച്ചതും കോട്ടയം ജോയ് ആയിരുന്നു. ടി.ആര്. വിജയന് എഴുതി കോട്ടയം ജോയ് സംഗീതം നല്കി യേശുദാസ് ആലപിച്ച ‘ഇരുളുമൂടിയൊരിടവഴിയില് ഇടറിവീഴും ഞങ്ങളെ’ എന്ന് തുടങ്ങുന്ന ഗാനം അതിപ്രശസ്തമാണ്. 1995 -ല്‍ തരംഗിണി കസ്സെറ്റ്സ് നിര്‍മ്മിച്ച സ്നേഹസംഗീതം എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും എഴുതി സംഗീതം നല്കിയതും കോട്ടയം ജോയ് ആയിരുന്നു.
വസന്തരാവുകള്‍ (1974), ലില്ലിപ്പൂക്കള്‍ (1979), കോമരം (1981) എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് കോട്ടയം ജോയ് ആയിരുന്നു.
1983-ല്‍ രഞ്ജിനി കസ്സെറ്റ് കമ്പനിയുടെ ആദ്യ സമാഹാരങ്ങള്‍ക്കു സംഗീതം നല്‍കിയത് ജോയ് ആയിരുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികളായിരുന്നു അല്ലിമലര്‍ക്കാവ്, പ്രേമകവിതകളേ എന്ന സമാഹാരങ്ങളില്‍ ചേര്‍ത്തിരുന്നത്.
ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിനു വേണ്ടിയും കോട്ടയം ജോയ് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിനു ഭക്തിഗാനങ്ങള്‍ക്ക് ജോയ് സംഗീതം നല്‍കിയിട്ടുണ്ടെങ്കിലും രാജാക്കന്മാരുടെ രാജാവേ എന്ന ഗാനം തലമുറ മാറിയിയിട്ടും ഇന്നും വേദികളില്‍ ഗാംഭീര്യത്തോടെ മുഴങ്ങുന്നു