ന്യൂ ഡൽഹി: പ്രതിപക്ഷ ആവശ്യപ്രകാരം ലോക്സഭയിൽ ഇന്ന് ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്.
ലോക്സഭയിൽ രണ്ടു ദിവസവും രാജ്യസഭയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഭരണഘടന ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോക്സഭയിൽ സംസാരിക്കും.
രാജ്യസഭയിൽ ജഗദീപ് ധൻഖറിനെതിരായ അവിശ്വാസപ്രമേയവും ജോർജ് സോറോസ് വിഷയവും ഇന്നും പ്രഷുബ്ധമാക്കിയേക്കും. രാജ്യസഭയിൽ അദാനി വിഷയവുമായി ബന്ധപ്പെട്ട് ചട്ടം 267 പ്രകാരം ഡോ. ജോൺ ബ്രിട്ടാസ് എം പി അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. അദാനി വിഷയത്തിൽ പാർലമെൻ്റിന് പുറത്തും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉണ്ടാകും.
ഇന്നലെയും പാര്‍ലമെന്റ് പ്രഷുബ്ധമായിരുന്നു. രാജ്യസഭാ ചെയര്മാന് ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ ഇന്നലെ ബഹളമയമാക്കി. രാജ്യസഭാ ചെയര്മാന് ജഗദീപ് ധന്‍ഖറിനെതിരായ അവിശ്വാസപ്രമേയവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ വാര്‍ത്താസമ്മേളനവും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജെപി നദ്ദ നടത്തിയ പ്രസ്താവനയാണ് ബഹളത്തില്‍ കലാശിച്ചത്.
വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ രാജ്യസഭാ ചെയര്മാന് ഇന്നലെ തള്ളിയിരുന്നു. അഹമ്മദാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗം, ദില്ലിയിലെ ക്രമസമാധാനം, അദാനി ഉള്‍പ്പെടെ പ്രതിപക്ഷം ആറ് അടിയന്തര പ്രമേയ നോട്ടീസുകളാണ് നൽകിയിരുന്നത്.