പുരാണം / ജെയിംസ് അഗസ്റ്റിന്
ഭാരതീയജനതയില്‍ ദേശഭക്തിയുടെ തീനാളം ജ്വലിപ്പിച്ച മന്ത്രധ്വനിയായ വന്ദേമാതരം ഒന്നര നൂറ്റാണ്ടു പിന്നിടുന്നു. ഇന്ത്യക്കാരന് വെറുമൊരു ഗാനമല്ലിത്. ഭാരതാംബയോടുള്ള നമ്മുടെ ആത്മബന്ധത്തിന്റെ, സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ,വീരബലിദാനങ്ങളുടെയെല്ലാം മുഴക്കമാണിത്. ഇന്ത്യന്‍ ദേശീയതയുടെയും സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുടെയും സ്വരമായ വന്ദേമാതരം രചിക്കപ്പെട്ടിട്ട് 150 വര്‍ഷമായി.
ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബംഗാളി ഭാഷയില്‍ എഴുതിയ കവിത 1875 നവംബര്‍ ഏഴിനാണ് പുറത്തിറങ്ങിയത്. ഈ കവിത ആനന്ദമഠം എന്ന നോവലില്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു.
വംഗദര്‍ശന്‍ എന്ന മാസികയുടെ എഡിറ്റര്‍ ആയിരുന്നു ബങ്കിം ചന്ദ്ര ചാറ്റര്‍ജി. 1872-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച വംഗദര്‍ശന്റെ ആദ്യ എഡിറ്റര്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി തന്നെയായിരുന്നു. 1901മുതല്‍ രവീന്ദ്ര നാഥ ടഗോര്‍ വംഗദര്‍ശന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു.
1870-കളില്‍, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം എല്ലാവരും നിര്‍ബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷുകാരോടുള്ള നാടിന്റെ സാംസ്കാരിക പ്രതിരോധവും പ്രതിഷേധവും കൂടിയായിരുന്നു ഈ ഗാനരചന. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നോവലില്‍ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുന്ന സന്ന്യാസികള്‍ തങ്ങളുടെ മാതൃരാജ്യത്തിനോടുള്ള ഭക്തിയില്‍ ഈ വരികള്‍ ആലപിക്കുന്നതായാണ് എഴുതപ്പെട്ടിരിക്കുന്നത്.
സംഗീതജ്ഞനായ ജദുനാഥ് ഭട്ടാചാര്യയാണ് വന്ദേമാതരത്തിനു ആദ്യമായി ഈണം നല്കി ആലപിച്ചത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജി, രവീന്ദ്രനാഥ് ടഗോര്‍ എന്നിവരുടെ സഹയാത്രികനും സംഗീതാധ്യാപകനുമായിരുന്നു ജദുനാഥ്. സിത്താര്‍, സുര്ബെഹര് എന്നീ സംഗീതോപകരണങ്ങള്‍ വായിക്കുന്നതില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായിരുന്നു ജദുനാഥ്.
1896-ല്‍ കൊല്‍ക്കൊത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ വന്ദേമാതരം ആലപിച്ചതോടെ രാജ്യമെങ്ങും ഈ ഗാനം പ്രശസ്തമായി.
എല്ലാ ഞായറാഴചയും ബംഗാളില്‍ പലസ്ഥലങ്ങളിലും ഒത്തുചേര്‍ന്നിരുന്ന സ്വാതന്ത്ര്യസമരപ്പോരാളികള്‍ പ്രഭാതഭേരിയായി വന്ദേമാതരം ആലപിച്ചു തുടങ്ങി. വന്ദേമാതരം എന്ന വാക്ക് തന്നെ സ്വാതന്ത്ര്യസമരങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്നതായി മാറി.
1906 ആഗസ്റ്റില്‍ ബിപിന്‍ ചന്ദ്രപാല്‍ എഡിറ്ററായി ബന്ദേമാതരം എന്ന ഇംഗ്ലീഷ് ദിനപത്രം ആരംഭിച്ചു. മൂര്‍ച്ചയുള്ള എഡിറ്റോറിയലുകളുമായി പുറത്തിറങ്ങിയ പത്രം ബ്രിട്ടീഷുകാരെ അസ്വസ്ഥമാക്കി. വന്ദേമാതരം എന്നത് രാജ്യം മുഴുവന്‍ ഒരു ഗാനമായി,മുദ്രാവാക്യമായി മാറുകയായിരുന്നു. നാടിന്റെ ഹൃദയസ്പന്ദനമായി വന്ദേമാതരം മാറുകയായിരുന്നു.
സമരഭടന്മാര്ക്ക് വെറുമൊരു പാട്ടല്ലായിരുന്നു വന്ദേമാതരം. ഭഗത്സിംഗ്, ലാലാ ലജ്പത് റായ്, അരബിന്ദ് ഘോഷ് എന്നിവരാണ് ഈ ഗാനം ഒരു തീപ്പൊരിയായി നെഞ്ചിലേറ്റിയ പ്രമുഖ നേതാക്കള്‍.
പത്രങ്ങള്‍, മാസികകള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവയിലൂടെ വന്ദേമാതരം രാജ്യമെങ്ങും പ്രചരിക്കപ്പെട്ടു. ഗ്രാമഫോണ്‍ റെക്കോര്‍ഡിങ് വഴി ഈണവും കൂടുതല്‍ ആളുകളിലേക്കെത്തി.
1909-ല്‍ കര്‍മയോഗി മാസികയില്‍ വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു.’മദര്‍ ഐ ബോ ടു ദി’ എന്നു തുടങ്ങുന്ന പരിഭാഷ നിര്‍വഹിച്ചത് അരബിന്ദഘോഷാണ്.
‘അമ്മേ നിന്നെ ഞാന്‍ വണങ്ങുന്നു’ എന്നു മലയാളത്തിലേക്ക് മൊഴിമാറ്റപെട്ട ഗീതത്തില്‍ ഭാരതാംബയെ മക്കള്‍ ആദരപൂര്‍വം ആരാധിക്കുന്നതാണു പ്രമേയമായി വരുന്നത്.
വന്ദേമാതരം ഗാനത്തിന്റെ ചില വരികളില്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന വരികള്‍ ഉള്ളതായി കോണ്‍ഗ്രസ്സിലെ മുസ്ലിം നേതാക്കള്‍ പരാതി ഉന്നയിച്ചത് അക്കാലത്തു വലിയ വിവാദമായും മാറി. പിന്നീട് ആദ്യത്തെ എട്ടുവരികള്‍ മാത്രം പാടാമെന്ന ധാരണയോടെ തര്‍ക്കം തത്ക്കാലം ഒഴിവാകുകയായിരുന്നു. ഇന്ത്യന്‍ ദേശീയതയെ വര്‍ണ്ണിക്കുന്ന ആദ്യവരികള്‍ മാത്രമാണ് തുടര്‍ന്ന് പൊതുപരിപാടികളില്‍ പാടിയിരുന്നത്.
മോചനത്തിനുള്ള തീക്ഷ്ണശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും ‘വന്ദേമാതരം’ മുഴക്കിക്കൊണ്ടാണ് ജനങ്ങള്‍ ദേശസ്നേഹം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ദേശിയ ഐക്യത്തിന്റെയും പോരാട്ടങ്ങളുടെയും സ്വരമായി വന്ദേമാതരം മാറി. ത്രിവര്‍ണ പതാകയില്‍ അക്കാലത്തു വന്ദേമാതരം എന്നു എഴുതുന്നതും പതിവായി.
ജന്മഭൂമി പവിത്രമാണെന്നും അമ്മഭൂമിയെ സേവിക്കുകയെന്നത് ജാതിയ്ക്കും മതത്തിനും അതീതമായ കടമയാണെന്നും ബോധ്യപ്പെട്ട ഒരു തലമുറയുടെ ആത്മാവില്‍ നിന്നുയരുന്ന പോര്‍വിളിയായി വന്ദേമാതരം അലയടിച്ചു. രഹസ്യയോഗങ്ങളിലും റാലികളിലും ജയിലുകളില്‍ പോലും വന്ദേമാതരം പാടിത്തുടങ്ങി. ഇതില്‍ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികള്‍ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.
വധശിക്ഷ ഏറ്റുവാങ്ങാന്‍ തലയുയര്‍ത്തി നിന്ന ധീരഭടന്മാര് അവസാനവാക്കായി വന്ദേമാതരം ഉരുവിട്ടുകൊണ്ട് വീരമൃത്യു വരിച്ചു.
1905 ഡിസംബെരില്‍ ബംഗാളിലെ രംഗ്പുരിയിലെ ഒരു സ്കൂളില്‍ വന്ദേമാതരം പാടിയതിനു 200 കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം പിഴ ശിക്ഷ വിധിച്ചിരുന്നു.
1950 ജനുവരി 24 നു നിയമനിര്‍മാണസഭ ഇന്ത്യയുടെ ദേശീയ ഗീതമായി വന്ദേമാതരത്തെ ഉയര്‍ത്തി. ദേശീയഗാനമായ ജനഗാനമനയോടൊപ്പം ദേശീയഗീതത്തെയും നമ്മള് ആദരിക്കണമെന്നു ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രത്തോട് ആവശ്യപ്പെട്ടു.
1957-ല്‍ ഇറങ്ങിയ അനന്ദ്നാഥ് എന്ന സിനിമയില്‍ ഈ ഗാനം ചേര്‍ത്തിട്ടുണ്ട്. ഹേമന്ത് നാഥ് സംഗീതം നല്കിയ സിനിമയില്‍ ലത മങ്കേഷ്കറാണ് വന്ദേമാതരം ആലപിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ സുവര്‍ണജൂബിലി വര്‍ഷമായ 1997-ല്‍ സംഗീതസംവിധായകന് എ.ആര്. റഹ്മാന് ഈ ഗാനത്തിനു പുതിയൊരു രൂപം നല്കി അവതരിപ്പിച്ചു. വന്ദേ മാതരത്തിന്റെ ഹിന്ദി പരിഭാഷയും ഇതേ ആല്‍ബത്തില്‍ ചേര്‍ത്തു.
ഒന്‍പതു ദേശഭക്തിഗാനങ്ങളുമായി പുറത്തിറങ്ങിയ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ സ്കൂളുകളില്‍ നൃത്തരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. ‘മാ തുജേ സലാം’ എന്നു തുടങ്ങുന്ന എന്ന ആല്‍ബം യുവതലമുറയെ ഈ ഗാനത്തിലേക്കടുപ്പിച്ചു.
നൂറ്റമ്പതു വര്‍ഷം ഒരു രാജ്യത്തിന്റെ, ഒരു ജനതയുടെ വികാരങ്ങളെ കെടാതെ സൂക്ഷിച്ച മറ്റൊരു ഗാനമുണ്ടാകുമോ? ഇന്നും ഈ ഗാനം കേള്‍ക്കുമ്പോള്‍ നമ്മുടെയുള്ളില്‍ മാതൃഭൂമിയോടുള്ള അചഞ്ചസ്നേഹം നിറയുകയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരഭടന്മാര്ക്ക് ഊര്‍ജ്ജമായിരുന്ന ഗീതത്തിനു 150 വയസ്സ് പിന്നിടുമ്പോള്‍ നമുക്ക് എങ്ങനെയാണു ഇതിന്റെ സൃഷ്ടാക്കളെയും ഈ ഗാനമുയര്ത്തിയ അലയടികളെയും മറക്കാനാവുക? ഒരു ഗാനാലാപനം പോലും പോരാട്ടമാക്കിയൊരു തലമുറയെ നന്ദിയോടെ ഓര്‍ക്കാം.വന്ദേമാതരം.

