ജെറുസലേം : യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും ആയിരങ്ങൾ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി. ഒലിവ് മലയിൽ നിന്ന് ജറുസലേം വരെ നീണ്ടുനിൽക്കുന്ന പരമ്പരാഗത ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കിയതായും പകരം ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് നഗരത്തിനുവേണ്ടിയുള്ള പ്രാർത്ഥന നടത്തുമെന്നും ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പ്രഖ്യാപിച്ചു.
സാധാരണയായി തിരുകല്ലറ ബസിലിക്കയിൽ പെസഹാ വ്യഴാഴ്ച്ച നടക്കുന്ന കുർബാന, സാഹചര്യം അനുവദിക്കുന്നിടത്തോളം, ഒരുപക്ഷേ ഈസ്റ്റർ സീസണിനുള്ളിൽ, പിന്നീടുള്ള തീയതിയിലേക്ക് മാറ്റിവച്ചതായി കർദ്ദിനാൾ ഒരു പ്രസ്താവനയിൽ വിശദീകരിച്ചു. “സംഘർഷവും സമീപകാലത്തെ സംഭവങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആസന്നമായ ആഘോഷങ്ങൾക്ക് ഒരു നല്ല സൂചനയും നൽകുന്നില്ല,” കർദ്ദിനാൾ എടുത്തുപറഞ്ഞു.
“മറ്റ് ക്രിസ്ത്യൻ സഭകളുമായി ചേർന്ന്, യോഗ്യതയുള്ള അധികാരികളുമായുള്ള നിരന്തരമായ സംഭാഷണത്തിലൂടെ, നമ്മുടെ സഭകളുടെ ഹൃദയത്തിൽ നമ്മുടെ രക്ഷയുടെ കേന്ദ്ര രഹസ്യം എങ്ങനെ ആഘോഷിക്കാമെന്ന് ഞങ്ങൾ വിലയിരുത്തുകയാണ്,” അദ്ദേഹം പറഞ്ഞു. എല്ലാവർക്കും പങ്കെടുക്കാവുന്ന വിധത്തിൽ ആഘോഷങ്ങൾ നടക്കില്ലെന്ന് ഇതിനകം വ്യക്തമാണ്. എന്നിരുന്നാലും, പാത്രിയാർക്കേറ്റിന്റെ ക്രൈസ്തവ ദേവാലയങ്ങൾ തുറന്നിരിക്കുമെന്നും, പ്രാർത്ഥനയും ഈസ്റ്റർ ആചരണത്തിൽ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവക വൈദികരും മറ്റും പരമാവധി ശ്രമിക്കുമെന്നും ലാറ്റിൻ പാത്രിയാർക്കീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

