കണ്ണൂർ: സർക്കാർ പുറത്തിറക്കിയ ജെ. ബി. കോശി കമ്മീഷൻ ക്രൈസ്തവ പഠനറിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ചും സംസ്ഥാനത്തെ രാഷ്ട്രീയ മുന്നണികളും പാർട്ടികളും തങ്ങളുടെ പ്രകടന പത്രികയിൽ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുൻഗണനാക്രമത്തിൽ കൂടിയാലോചനയിലുടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) രൂപതാതല ജാഗ്രത സമിതി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതെങ്കിലുമൊരു രാഷ്ട്രിയ പ്രസ്ഥാനത്തിൻ്റെ പിണിയാളല്ല ലത്തീൻ സമുദായമെന്നും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരേയും സാമുഹ്യ നീതിക്കുവേണ്ടി നില കൊള്ളുന്നവരേയും അഴിമതിയുടെ കറപുരളാത്ത മുല്യാധിഷ്ഠിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന, മത നിരപേക്ഷ മൂല്യങ്ങൾക്കു സ്ഥാനം കൊടുക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നു കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.
വോട്ടവകാശം ഓരോരുത്തരുടേയും അവകാശമാണെന്നും വിവേകപൂർവം വോട്ടവകാശം വരുന്ന ഏപ്രിൽ 9 ന് വിനിയോഗിക്കണമെന്നും ബിഷപ് സൂചിപ്പിച്ചു.
കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ 2026-29 വർഷങ്ങളിലെ രൂപത ഭാരവാഹികൾക്ക് ബിഷപ്പ് സത്യവാചകം ചൊല്ലിക്കൊടുത്തു. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ.ആൻസിൽ പീറ്റർ അനുഗ്രഹ ഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, സംസ്ഥാന സെക്രട്ടറി ജോൺ ബാബു,മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നെറോണ, രൂപത ജന സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, റിക്സൺ ജോസഫ്,
കെ എച്ച് ജോൺ, പ്രീതാ സ്റ്റാൻലി, ജാസ്മിൻ ജീന, സുരേഷ് ബാബു, എന്നിവർ ചടങ്ങിൽ സംസാരിച്ചു.


