ഫുൾഡ: ജർമ്മനിയിലെ ഫുൾഡ രൂപതയിൽ നിന്നുള്ള 110 വയസ്സുള്ള ഫാദർ ബ്രൂണോ കാന്റിന് ലിയോ പാപ്പ നന്ദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരോഹിതനായി ഔദ്യോഗികമായി അംഗീകരിക്കുന്നു. “ഫെബ്രുവരി 26 ന് നിങ്ങൾ 110-ാം ജന്മദിനം ആഘോഷിക്കുമെന്ന് അറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, എന്റെ ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നിങ്ങൾക്ക് അയയ്ക്കുന്നു,” ലിയോ മാർപ്പാപ്പ കാന്റിന് എഴുതിയതായി ഫുൾഡെയർ സൈതുങ് പത്രം റിപ്പോർട്ട് ചെയ്യുന്നു. സുദീർഘവും വിശ്വസ്തതയുള്ളതുമായ ഫാ. ബ്രൂണോയുടെ പൗരോഹിത്യ സേവനത്തിന് ലെയോ പാപ്പ നന്ദി പറഞ്ഞു.
110-ാം ജന്മദിനത്തിൽ വളരെ സന്തോഷമുണ്ടെന്നും ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹാശിസ്സുകളും അറിയിക്കുകയാണെന്നും ലെയോ പാപ്പ ഫാ. ബ്രൂണോയ്ക്കു എഴുതിയ കത്തിൽ പറയുന്നു. വൈദികൻ വിശ്രമ ജീവിതം നയിക്കുന്ന ഐച്ചൻസെൽ-ലോഷെൻറോഡിലെ അന്തേവാസികൾക്ക് പുറമേ രാഷ്ട്രീയ പൊതു രംഗത്തുള്ളവരും സഭാപ്രതിനിധികളും ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനാണ് ഫാ. ബ്രൂണോയെന്ന സ്ഥിരീകരണം വത്തിക്കാനിൽ നിന്ന് ലഭിച്ചുവെന്ന് ഫുൾഡ ബിഷപ്പ് മൈക്കൽ ഗെർബർ പറഞ്ഞു.
1916 ഫെബ്രുവരി 26 ന് ജർമ്മനിയിലെ സാക്സണിയിലെ വെർബ്ലിനിലാണ് ബ്രൂണോ കാന്റ് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹത്തിന്റെ കുടുംബം പലായനം ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത്, പലായനവും മടങ്ങി വരവും നടത്തി. സോവിയറ്റ് യുദ്ധത്തിൽ മൂന്ന് വർഷത്തെ തടവിൽ കഴിഞ്ഞതിന് ശേഷം 1948 ൽ അദ്ദേഹം ജർമ്മനിയിലേക്ക് മടങ്ങി. 1950 ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 76 വർഷം അദ്ദേഹം വൈദികനായി സേവനമനുഷ്ഠിച്ചിരിന്നു.
100 വയസ്സ് വരെ അദ്ദേഹം ഇടവക ശുശ്രൂഷകളിൽ സജീവമായിരുന്നു. 100 വയസ്സ് തികഞ്ഞതിനുശേഷവും അദ്ദേഹം തന്റെ സമൂഹത്തിലെ രോഗികളെ സന്ദർശിക്കുന്നത് തുടർന്നിരിന്നു. ജർമ്മനിയിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പുരുഷൻ, രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്ന പ്രായമേറിയ സൈനികൻ എന്നീ വിശേഷണങ്ങൾ കൊണ്ടും ശ്രദ്ധ നേടിയ വ്യക്തിയാണ് ഫാ. ബ്രൂണോ.


